തിരുവനന്തപുരം: കേരളത്തിലെ മതനിരപേക്ഷ മനസ്സ് സ്വാമി സന്ദീപാനന്ദഗിരിയോടൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച പുലർച്ചെ ആക്രമണം നടന്ന സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി. ഏറ്റവും ഹീനമായ ഗൂഢാലോചനയുടെ ഭാഗമായി സംഭവിക്കുമായിരുന്ന അത്യാപത്തിൽ നിന്നും ഫയർ ഫോഴ്സിന്റെയും മറ്റു ഏജൻസികളുടെയും സമയോചിതമായ ഇടപെടൽ മൂലം വലിയൊരപകടം ഒഴിവാക്കാൻ കഴിഞ്ഞു. വിഷ്ണു തുല്യമായ ജീവിതം നയിച്ച മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ ശക്തികൾ നമ്മുടെ രാജ്യത്ത് തുടർന്നും ഒട്ടേറെ ആക്രമണങ്ങൾ നടത്തി വരുന്നത് കണ്ടു കൊണ്ടിരിക്കുന്നവരാണ് നമ്മൾ. കേരളത്തിന്റെ മതനിരപേക്ഷ മനസിനെ ഉലയ്ക്കാൻ വേണ്ടി വർഗീയ ശക്തികൾ നടത്തുന്ന പ്രവർത്തനങ്ങളെ ശക്തമായി പ്രതിരോധിക്കുന്നതിലൂടെ വർഗീയ ശക്തികളുടെ തനി നിറം ശരിയായ രീതിയിൽ തുറന്നു കാണിക്കുന്ന സ്വാമി സന്ദീപാനന്ദഗിരി എല്ലാ ഘട്ടത്തിലും സംഘപരിവാറിന്റെ കണ്ണിലെ കരടാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുറച്ചു നാൾ മുന്ന് ഈ ആശ്രമത്തിനു നേരെ ചില നീക്കങ്ങളും സംഘപരിവാറിന്റെ ഭാഗത്തു നിന്നുണ്ടായി എന്നതും സത്യമാണ്. സ്വാമിജിയെ ഭീഷണിപ്പെടുത്തി പിൻതിരിപ്പിക്കാനായിരുന്നു ശ്രമം. പക്ഷേ സംഘപരിവാറിനു മനസിലാകാത്ത കാര്യമുണ്ട്. യഥാർഥ സ്വാമിമാർ ആരെയാണ് ഭയപ്പെടേണ്ടത്? കപടസന്യാസിമാരെ പ്രലോഭിപ്പിക്കാനും സ്വാധീനിക്കാനും കഴിയും. ഭീഷണിപ്പെടുത്താനും കഴിയും. എന്നാൽ യഥാർഥ സന്ന്യാസിമാരെ ഇത്തരം ശക്തികൾക്ക് ഭാഷണിപ്പെടുത്താൻ കഴിയില്ല. അതു കൊണ്ടു തന്നെ സ്വാമിജി തന്റെ ദൗത്യവുമായി മുന്നോട്ടു പോയി. നവോഥാന മൂല്യങ്ങളെ തകർക്കാനും നാടിനെ പുറകോട്ടടുപ്പിക്കാനും ശ്രമിക്കുന്ന ശക്തികളെ തുറന്നു കാട്ടി ജനങ്ങളെ ബോധവത്ക്കരിക്കുന്നതിലൂടെ കേരളത്തിലെ നവോഥാന നായകർ വഹിച്ച പങ്കാണ് സ്വാമി സന്ദീപാനന്ദഗിരി ചെയ്തു കൊണ്ടിരിക്കുന്നത്. അത്തരമൊരാളെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശത്തിലാണ് ഈ പ്രവൃത്തികൾ എന്ന് സാധാരണക്കാരനു വരെ മനസിലാകും. കേരളത്തിലെ മതനിരപേക്ഷ മനസുകളെല്ലാം സ്വാമിജിയോടൊപ്പമുണ്ട്. അദ്ദേഹത്തിന് തന്റെ ദൗത്യം മുന്നോട്ടു കൊണ്ടു പോകാൻ കഴിയട്ടെ. ക്രമിനലുകൾക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നതിൽ യാതൊരു സംശയവും വേണ്ട. നിയമത്തിന്റെ കരങ്ങളിലേൽപ്പിക്കാനും പോലീസ് സന്നദ്ധമാകും. വെന്തുരുകി മരണപ്പെടാനിടയാക്കുന്ന തരത്തിലാണ് ആക്രമണം ആസൂത്രണം ചെയ്തിരിക്കുന്നത്. രക്ഷപ്പെട്ട സ്വാമിജിയെ നമുക്ക് നമ്മുടെയെല്ലാം ഹൃദയത്തിൽ സ്വീകരിക്കാം. ഈ ആശ്രമം നശിപ്പിക്കലല്ല, സ്വാമിജിയെ നശിപ്പിക്കലായിരുന്നു ലക്ഷ്യം. ആശ്രമത്തിന്റെ പഴയ പ്രൗഢി വീണ്ടെടുക്കേണ്ടതുണ്ടെന്നും മതനിരപേക്ഷ ശക്തികളെല്ലാം ആ ദൗത്യം കൂടി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2EWlAD8
via
IFTTT
No comments:
Post a Comment