സംഗീതം സിരയിലുള്ള ബാലഭാസ്കറിന് മൂന്നാം വയസിൽ കൈയിൽ കിട്ടിയ കളിപ്പാട്ടമായിരുന്നു വയലിൻ. വയലിൻ കൈയിലില്ലാത്ത ബാലഭാസ്കറിനെ സംഗീതപ്രേമികൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. പാരമ്പര്യം കൈവിടാതെ എന്നാൽ പുതിയ കാലത്തെ സംഗീതവഴിയിൽ നിന്ന് മാറിനിൽക്കാതെ സ്വന്തമായി സൃഷ്ടിച്ച സംഗീതവഴിയിലൂടെ ആരാധകരുടെ പ്രിയപ്പെട്ട ബാലു നടന്നു... തിരുവനന്തപുരത്തെ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ സി.കെ ഉണ്ണി, ശാന്തകുമാരി ദമ്പതികളുടെ മകനായി ജനിച്ച ബാലഭാസ്കർ ചെറുപ്പത്തിലേ തന്നെ സംഗീതമാണ് തന്റെ വഴി എന്നു തെളിയിച്ചിരുന്നു. പ്രശസ്ത കർണാടക സംഗീതജ്ഞൻ ബി ശശികുമാറായിരുന്നു ഗുരു. 12ാം വയസിലാണ് ആദ്യമായി കച്ചേരി അവതരിപ്പിച്ചത്. മാർ ഇവാനിയോസിലെ പ്രീഡിഗ്രി പഠനകാലത്തും യൂണിവേഴ്സിറ്റി കോളേജിലെ ബി.എ, എം.എ പഠന കാലങ്ങളിലും കലോത്സവ വേദികളിലെ നിറസാന്നിധ്യമായി. യൂണിവേഴ്സിറ്റി കോളേജ് പഠനകാലത്ത് ബാലുവും കൂട്ടരും തിരുവനന്തപുരത്തെ സംഗീത വേദികളിലെ സ്ഥിരം ശ്രോതാക്കളായിരുന്നു. അക്കാലത്താണ് കൺഫ്യൂഷൻ എന്ന പേരിൽ സംഗീത ബാൻഡ് രൂപീകരിച്ചത്. കൺഫ്യൂഷൻ അക്കാലത്ത് ഇറക്കിയ ആൽബങ്ങൾ ചാനലുകളിൽ തരംഗമായി. ആ സമയത്താണ് മംഗല്യപ്പല്ലക്ക് എന്ന സിനിമയിൽ സംഗീത സംവിധാനത്തിന് അവസരം ലഭിച്ചത്. 17ാം വയസിൽ ആദ്യ ചിത്രം ചെയ്ത് മലയാളത്തിലെ പ്രായം കുറഞ്ഞ ആദ്യത്തെ സംഗീത സംവിധായകനായി. സിനിമകൾ തന്നെ തേടിയെത്തിയെങ്കിലും വെള്ളിത്തിരയുടെ വലയത്തിൽ ഒതുങ്ങാൻ ബാലഭാസ്കർ തയ്യാറായില്ല. ഫ്യൂഷൻ മ്യൂസിക്കാണ് തന്റെ വഴി എന്ന് ബാലു അന്നേ തിരിച്ചറിഞ്ഞിരുന്നു. അധികമാരോടും സംസാരിക്കാത്ത, വയലിനിലൂടെ ആസ്വാദകരുടെ വികാരങ്ങൾക്കൊപ്പം സഞ്ചരിച്ച സംഗീതജ്ഞനായിരുന്നു അദ്ദേഹം. ഇലക്ട്രിക് വയലിൻ കേരളത്തിലെ വേദികളിൽ പരിചയപ്പെടുത്തിയത് ബാലഭാസ്കർ ആയിരുന്നു. കർണാടക സംഗീതവും പാശ്ചാത്യസംഗീതവും കൂട്ടിയിണക്കി, എന്നാൽ പാരമ്പര്യത്തെ വഴിയിലുപേക്ഷിക്കാത്ത യാത്രയായിരുന്നു പിന്നീട്. നിരവധി ഫ്യൂഷനുകൾ ബാലുവിന്റെ വയലിനിൽ പിറന്നു. സ്നേഹിതനേ.., മലർക്കൊടി പോലെ..., കണ്ണീർ പൂവിന്റെ.. തുടങ്ങി വേദികളിൽ സൂപ്പർ ഹിറ്റായ വയലിൻ ഫ്യൂഷൻ പതിപ്പുകൾ അതിർത്തികൾ കടന്നും ഹിറ്റായി. യേശുദാസ്, ചിത്ര, ശിവമണി, മട്ടന്നൂർ ശങ്കരൻ കുട്ടി, സ്റ്റീഫൻ ദേവസ്യ അങ്ങനെ സംഗീതരംഗത്ത് പലയിടങ്ങളിൽ പ്രതിഷ്ഠ നേടിയവർക്കൊപ്പം ബാലഭാസ്കർ യാത്ര തുടർന്നു. കൺഫ്യൂഷൻ എന്ന ബാൻഡ് പിരിഞ്ഞ് പിന്നീട് ദ ബിഗ് ബാൻഡ് രൂപീകരിച്ചു ബാലു. ബാലലീല എന്ന സംഗീത പരിപാടിയുമായി ലോകം ചുറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. മകൾക്കുവേണ്ടി 16 വർഷമാണ് ബാലഭാസ്കറും ലക്ഷ്മിയും കാത്തിരുന്നത്. 22-ാം വയസിൽ ബി.എ അവസാന വർഷം പഠിച്ചുകൊണ്ടിരിക്കേയായിരുന്നു ഇവരുടെ വിവാഹം. രണ്ടുവയസുകാരി തേജസ്വിനി ബാലക്കുവേണ്ടി പ്രാർത്ഥന നടത്തി തിരിച്ചുവരികെയാണ് അപകടമുണ്ടായത്. തേജസ്വിനി നേരത്തേ യാത്രപറഞ്ഞു. ഒരാഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷം കണ്ണുകൾ പാതി ചിമ്മി ഇളം ചിരിയോടെ ഇടതു തോളിൽ വയലിൻ വായിക്കുന്ന ആ ചിത്രം ആരാധകരുടെ മനസിൽ ബാക്കിയാക്കി ബാലുവും വിടവാങ്ങി.
from mathrubhumi.latestnews.rssfeed https://ift.tt/2NZSUNZ
via
IFTTT
No comments:
Post a Comment