മോദി സർക്കാരിനെതിരേ പ്രതിപക്ഷപാർട്ടികളെ ഒന്നിപ്പിക്കാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടിനേതാവുമായ എൻ. ചന്ദ്രബാബു നായിഡുവിന്റെ ഊർജിത നീക്കം. ശനിയാഴ്ച ഡൽഹിയിലെത്തിയ അദ്ദേഹം ബി.എസ്.പി. നേതാവ് മായാവതി, എ.എ.പി. നേതാവ് അരവിന്ദ് കെജ്രിവാൾ, ലോക്താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് വാർത്താസമ്മേളനത്തിൽ കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനം നടത്തിയ നായിഡു, രാജ്യത്തെ രക്ഷിക്കാൻ തന്നാലാവുന്നതുചെയ്യുമെന്നു വ്യക്തമാക്കി. “രാജ്യത്തെ ജനാധിപത്യം അപകടത്തിലാണ്. മതേതരത്വം ഭീഷണിയിലാണ്. ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ഈ സർക്കാരിനുകീഴിൽ തകർന്നു കഴിഞ്ഞു. സ്ത്രീകൾക്കെതിരേ അക്രമങ്ങൾ നടക്കുന്നു. യുവാക്കൾ സംതൃപ്തരല്ല. തങ്ങൾ സുരക്ഷിതരല്ലെന്ന വികാരമാണ് ജനങ്ങൾക്കുള്ളത്. പ്രതിപക്ഷത്തുള്ളവരെ തിരഞ്ഞുപിടിച്ചു വേട്ടയാടുന്നു”- അദ്ദേഹം ആരോപിച്ചു. താൻ ഡൽഹിയിൽ വന്നതു പരാതി പറയാനല്ലെന്നും പരിഹാരം തേടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. യുക്തിയുടെ അടിസ്ഥാനത്തിൽ പരിഹാരമുണ്ടാക്കേണ്ടത് ജനങ്ങളാണെന്നും അവരെ ബോധവത്കരിക്കാൻ ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിനെതിരേയുള്ള രാഷ്ട്രീയസഖ്യം വാർത്തെടുക്കുന്നതിനു മുൻകൈയെടുക്കുമെന്നതിന്റെ സൂചനയായാണിതിനെ രാഷ്ടീയകേന്ദ്രങ്ങൾ കാണുന്നത്. കോൺഗ്രസിനെ അകറ്റിനിർത്തിക്കൊണ്ടുള്ള പ്രതിപക്ഷ ഐക്യം പ്രായോഗികമല്ലെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ നിലപാടെന്ന് ടി.ഡി.പി. വൃത്തങ്ങൾ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തെ കാണില്ലെന്നു താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു നായിഡുവിന്റെ പ്രതികരണം.
from mathrubhumi.latestnews.rssfeed https://ift.tt/2Ss38p1
via
IFTTT
No comments:
Post a Comment