കൊളംബോ: തന്നെ വധിക്കാൻ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ ശ്രമിക്കുന്നതായി വിവരം ലഭിച്ചെന്നതരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് എം.സിരിസേന. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് ഇക്കാര്യം സംസാരിച്ചതായും സിരിസേന വ്യക്തമാക്കി. റോ തന്നെ വധിക്കാൻ ശ്രമിച്ചതായി മന്ത്രിസഭാ യോഗത്തിൽ സിരിസേന പറഞ്ഞതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇക്കാര്യം മോദിക്ക് അറിവുണ്ടോയെന്ന് തനിക്ക് വ്യക്തതയില്ലെന്ന് സിരിസേന പറഞ്ഞതായും റിപ്പോർട്ടിലുണ്ടായിരുന്നു. ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഇന്ത്യാ സന്ദർശനം നടക്കാനിരിക്കെയാണ് റിപ്പോർട്ട് പുറത്ത് വന്നത്. ആ റിപ്പോർട്ടിലെ കാര്യങ്ങൾ വസ്തുതാവിരുദ്ധമാണെന്നാണ് സിരിസേന ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. സിരിസേനയെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് നമൽകുമാര എന്നയാളും ഇയാളെ സഹായിച്ചതിന് എം.തോമസ് എന്ന മലയാളിയും ശ്രീലങ്കയിൽ അറസ്റ്റിലായിരുന്നു. പക്ഷേ,ഇതുസംബന്ധിച്ച മാധ്യമറിപ്പോർട്ടുകൾ ശ്രീലങ്കൻ സർക്കാർ നിഷേധിച്ചിരുന്നു. ഈ മാധ്യമറിപ്പോർട്ടുമായി ബന്ധപ്പെടുത്തിയാണ് വധശ്രമത്തിന് പിന്നിൽ റോയാണെന്ന് സിരിസേന പറഞ്ഞതായി ആരോപിച്ചുള്ള റിപ്പോർട്ടും പുറത്തുവന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2QZ59ax
via
IFTTT
No comments:
Post a Comment