ടോക്കിയോ: സർദാർ പട്ടേലിന്റെ ജൻമവാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജപ്പാൻ സന്ദർശന വേളയിൽടോക്കിയോയിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ വലിയ രൂപാന്തരീകരണം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി. പതിമ്മൂന്നാമത് ഇന്ത്യ-ജപ്പാൻ ഉച്ചകോടിക്കായി ജപ്പാനിലെത്തിയതായിരുന്നു മോദി. ഇത്തവണ സർദാർ വല്ലഭായ് പട്ടേലിന്റെ ജൻമദിനം രാഷ്ട്രീയ ഏകതാ ദിവസ് ആയി രാജ്യമെമ്പാടും ആഘോഷിക്കുകയാണ്. ഒക്ടോബർ 31ന് നടക്കുന്ന ആഘോഷ പരിപാടികൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റും. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ പട്ടേൽ പ്രതിമയുടെ നിർമാണം ഗുജറാത്തിൽ പൂർത്തിയായതായും അതിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിന് ചെയ്യുന്ന സേവനങ്ങളുടെ പേരിൽ ഇന്ത്യയെ ലോകം അഭിനന്ദിക്കുകയാണ്. പൊതുജന ക്ഷേമം മുൻനിർത്തി സർക്കാർ സ്വീകരിച്ചിരിക്കുന്ന നയങ്ങൾ മൂലം ഇന്ത്യയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ രംഗത്ത് വലിയ വളർച്ചയാണ് ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ നൂറു കോടി മൊബൈൽ ഫോണുകൾ ഉപയോഗത്തിലുണ്ട്. വളരെ കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് സേവനം ലഭ്യമാകുന്നു- മോദി ചൂണ്ടിക്കാട്ടി. മെയ്ക്ക്ഇൻ ഇന്ത്യ ഇപ്പോൾ ഒരു ആഗോള ബ്രാൻഡ് ആയി വളർന്നിരിക്കുന്നു. ഈ പദ്ധതിയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഗുണമേൻമയേറിയ ഉത്പന്നങ്ങൾ ഇന്ത്യയ്ക്കുള്ളിൽമാത്രമല്ല, ലോകത്തെമ്പാടും എത്തുന്നു. ഇലക്ട്രോണിക്, ഓട്ടോമൊബൈൽ മേഖലയുടെ ഒരു ആഗോള ഹബ്ബ് ആയി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. മൊബൈൽ ഫോൺ ഉൽപാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തേയ്ക്ക് ഇന്ത്യ അതിവേഗം കുതിക്കുകയാണെന്നും മോദി പറഞ്ഞു. പതിമ്മൂന്നാമത് ഇന്ത്യ-ജപ്പാൻ ഉച്ചകോടിക്കായി ഞായറാഴ്ച ജപ്പാൻ നഗരമായ യമനാസിയിലെത്തിയ മോദിക്ക് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നേതൃത്വത്തിൽ മികച്ച സ്വീകരണമാണ് നൽകിയത്. ശനിയാഴ്ച ടോക്യോയിലെത്തിയ മോദി അവിടത്തെ ഇന്ത്യൻസമൂഹവുമായി കൂടിക്കാഴ്ച നടത്തി. ഇന്തോ-പസഫിക് മേഖലയിലെയും പ്രതിരോധ-സുരക്ഷാ മേഖലയിലെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണമാണ് ഉച്ചകോടിയിലെ പ്രധാന അജൻഡ. ഇന്ത്യയുടെ ഏറ്റവുംവലിയ ആരോഗ്യസംരക്ഷണപദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതിയും ജപ്പാന്റെ ഏഷ്യാ ഹെൽത്ത് പദ്ധതിയും തമ്മിൽ സംയോജിക്കാനുള്ള ചർച്ചകളും ഉച്ചകോടിയിൽ നടന്നേക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2zbo0Ic
via
IFTTT
No comments:
Post a Comment