മുംബൈ: മീടൂ ക്യാമ്പയിനിന്റെ ഭാഗമായി നടനും എം.എൽ.എയുമായ മുകേഷിനെതിരെ ആരോപണങ്ങളുന്നയിച്ച മലയാളി കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ് വിശദീകരണവുമായി രംഗത്ത്. താൻ തുറന്ന് പറഞ്ഞ കാര്യങ്ങൾ ചിലർ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നുവെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും ടെസ് വ്യക്തമാക്കുന്നു. ഞാൻ പറഞ്ഞ കാര്യങ്ങൾ രാഷ്ട്രീയവൽക്കരിക്കപ്പെട്ടതായി മനസ്സിലാക്കുന്നു. ഇവിടെ ഒരുകാര്യം വ്യക്തമാക്കുകയാണ്. ഇതെന്റെ ജീവിതമാണ്. നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനുള്ളതല്ല. മുകേഷിന്റെ വീട്ടിലേക്കു മാർച്ച് നടത്തിയതും വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തതും തെറ്റാണ്. എന്റെ കഥ രാഷ്ട്രീയപാർട്ടികൾ അവരുടെ അജണ്ടകൾക്കായി ഉപയോഗിക്കുന്നത് എനിക്ക് അംഗീകരിക്കാൻ സാധിക്കില്ല - ടെസ് ട്വീറ്റ് ചെയ്തു. സ്ത്രീകൾക്ക് എതിരെ നടക്കുന്ന പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു എന്റെ ലക്ഷ്യം. സിനിമാ മേഖലയിലെ ചൂഷണങ്ങൾ തടയാൻ ഒരു സെൽ രൂപീകരിക്കാൻ വേണ്ടിയും തൊഴിലിടം കൂടുതൽ സുരക്ഷിതമാക്കാനുമാണ് ഞാൻ കഴിഞ്ഞ ദിവസം ഇത്തരത്തിൽ ട്വീറ്റ് ചെയ്തത്. എന്തുകൊണ്ടാണ് 19 വർഷം കാത്തിരുന്നത് എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു. കഴിഞ്ഞ മൂന്നുദിവസങ്ങളായി ഭയമില്ലാതെ, ആത്മവിശ്വാസത്തോടെ സ്ത്രീകൾ അവരുടെ കഥകൾ പറയുന്നുണ്ട്. എന്റെ വീട്ടുകാരുൾപ്പെടെ ഞാനുമായി അടുപ്പമുള്ളവർക്കെല്ലാം ഇതെല്ലാം വർഷങ്ങളായി അറിയാം. തുറന്ന് പറയാൻ സാഹചര്യം ഇല്ലാത്തത് കൊണ്ടാണ് ഇതുവരെ മൗനം പാലിച്ചത്- ടെസ് വ്യക്തമാക്കുന്നു. സ്വകാര്യ ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന കോടീശ്വരൻ പരിപാടിക്കിടെ മുകേഷ് പല തവണ തന്നെ മുറിയിലേക്ക് വിളിച്ചുവെന്നും മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാൻ ശ്രമിച്ചുവെന്നുമായിരുന്നു ടെസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. അന്നത്തെ തന്റെ മേധാവിയായ ആയ ഡെറിക് ഒബ്രിയാൻ ഒരു മണിക്കൂറോളം തന്നോട് സംസാരിച്ചുവെന്നും അടുത്ത വിമാനത്തിന് തന്നെ രക്ഷപ്പെടുത്തി പറഞ്ഞയച്ചു എന്നും ടെസ്സ് പറയുന്നു. പുരുഷന്മാരുടെ ക്രൂവിൽ താൻ മാത്രമായിരുന്നു ഏക പെൺ സാങ്കേതിക പ്രവർത്തകയെന്നും അന്ന് താൻ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയൻ ഹോട്ടൽ ഇവർക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ്സ് ആരോപിക്കുന്നു. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാസ്റ്റിംഗ് ഡയറക്ടറാണ് ടെസ്സ്. ടെസ്സിന്റെ വെളിപ്പെടുത്തലിനു പിന്നാലെ മുകേഷിനെതിരെ വൻ പ്രതിഷേധമുയർന്നിരിക്കുകയാണ്. എംഎൽഎയുടെ ഓഫിസിലേക്കു കോൺഗ്രസ്, ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് മഹിളാകോൺഗ്രസ് ആവശ്യപ്പെട്ടു. ആരോപണം ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മുകേഷിന്റെ ഓഫിസിലേക്കു പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അര മണിക്കൂറോളം ദേശീയപാതയിൽ കുത്തിയിരുന്നു. എംഎൽഎയുടെ കോലവും കത്തിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2ybUMct
via
IFTTT
No comments:
Post a Comment