വാഷിങ്ടൺ: ഐക്യരാഷ്ട്രസഭയിലെ യു.എസ്. പ്രതിനിധിസ്ഥാനത്തുനിന്ന് നിക്കി ഹാലി അപ്രതീക്ഷിതമായി രാജിപ്രഖ്യാപിച്ചതോടെ പകരക്കാരെ കണ്ടെത്താൻ ട്രംപ് ഭരണകൂടത്തിൽ തിരക്കിട്ട നീക്കങ്ങൾ. മുൻ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് ഡിന പവ്വലുൾപ്പെടെ അഞ്ചുപേർ പരിഗണനയിലുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ, പരിഗണനയിലുള്ള മറ്റാളുകൾ ആരൊക്കെയെന്ന വിവരം പുറത്തുവിട്ടിട്ടില്ല. യു.എൻ. പ്രതിനിധിസ്ഥാനത്തുനിന്ന് ഈവർഷം അവസാനത്തോടെ രാജിവെക്കുമെന്ന് ചൊവ്വാഴ്ചയാണ് നിക്കി ഹാലി പ്രഖ്യാപിച്ചത്. രാജിസന്നദ്ധത ആറുമാസം മുമ്പ് ട്രംപിനെ അറിയിച്ചിരുന്നെങ്കിലും അപ്രതീക്ഷിത രാജിപ്രഖ്യാപനം വൈറ്റ്ഹൗസിനെ ഞെട്ടിച്ചിരുന്നു. പുതിയ പ്രതിനിധിയെ കണ്ടെത്താൻ നിക്കിയും സഹായിക്കും. മൂന്നാഴ്ചയ്ക്കുള്ളിൽ പ്രതിനിധിയെ പ്രഖ്യാപിക്കാനാകുമെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു. ട്രംപ് ഭരണകൂടം അധികാരമേറ്റെടുത്ത 2017 ജനുവരി മുതൽ ഒരുവർഷം യു.എസിന്റെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു ഈജിപ്ത് വംശജ ഡിന പവ്വൽ. ഈ വർഷമാദ്യമാണ് ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് അവർ രാജിവെച്ചത്. നിലവിൽ ബഹുരാഷ്ട്ര ബാങ്കിങ് കമ്പനിയായ ഗോൾഡ്മാൻ സാക്സിന്റെ മാനേജ്മെന്റ് കമ്മിറ്റി അംഗമാണ്. ബുഷ് ഭരണകൂടത്തിൽ വൈറ്റ് ഹൗസ് ജീവനക്കാരുടെ മേധാവിയായും വിദ്യാഭ്യാസ-സാംസ്കാരികകാര്യ വകുപ്പിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായും അവർ സേവനമനുഷ്ഠിച്ചിരുന്നു. ഇവാങ്കയാകുമോ പകരക്കാരി? നിക്കിക്ക് പകരക്കാരാകാൻ പരിഗണിക്കുന്നവരിൽ ഡിന പവ്വലിന്റെ പേരുമാത്രമാണ് ട്രംപ് പരസ്യമായി പറഞ്ഞതെങ്കിലും ആ സ്ഥാനത്തേക്ക് മകൾ ഇവാങ്കയെയും ട്രംപ് പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഇത് തള്ളിക്കളയാത്ത പ്രതികരണമാണ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത്. നിക്കിക്ക് പകരമായി ഒരുപാടുപേരുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. ഇവാങ്കയുടെ പേരും അതിനൊപ്പം കേട്ടു. സ്വജനപക്ഷപാതമായി അതിനെ കരുതാനാവില്ല. ഒരു കാര്യം പറയാം. ആ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടാൽ ഇവാങ്ക ഒരു ഡൈനാമിറ്റിനെപ്പോലെ ഊർജസ്വലയായി പ്രവർത്തിക്കുമെന്ന് ഇക്കാര്യം അറിയുന്നവർക്കറിയാം -ട്രംപ് പറഞ്ഞു. എന്നാൽ, യു.എന്നിലെ യു.എസ്. പ്രതിനിധിസ്ഥാനത്തേക്ക് താനില്ലെന്ന് പിന്നീട് ഇവാങ്ക വ്യക്തമാക്കി. വൈറ്റ്ഹൗസിൽ ബഹുമാന്യരായ മറ്റുസഹപ്രവർത്തകർക്കൊപ്പം പ്രവർത്തിക്കാൻ കഴിയുകയെന്നത് അഭിമാനമുള്ള കാര്യമാണ്. നിക്കി ഹാലിക്ക് പകരം യോഗ്യനായ ഒരാളെ പ്രസിഡന്റ് നിയമിക്കുമെന്നറിയാം. എന്തായാലും ആ ആൾ താനാവില്ലെന്നും ഇവാങ്ക പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2EeEoNL
via
IFTTT
No comments:
Post a Comment