ന്യൂ ഡൽഹി: അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമിതർക്കക്കേസിൽ അന്തിമവാദം കേൾക്കുന്നത് സുപ്രീംകോടതി അടുത്തവർഷം ജനുവരിയിലേക്ക് മാറ്റി. ഏത് ബഞ്ചാണ് വിഷയം പരിഗണിക്കുക എന്നതും ജനുവരിയിലേ തീരുമാനിക്കൂ. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബഞ്ചിന് മുന്നിലാണ് വിഷയം ഇന്ന് പരിഗണനയ്ക്ക് എത്തിയത്. നിർദേശങ്ങൾ നൽകുന്നതിനാണ് ഇന്ന് കേസ് പരിഗണിക്കാനിരുന്നത്. എന്നാൽ, ഇന്ന് കേസ് പരിഗണയ്ക്ക് വന്നപ്പോൾ തന്നെ ജനുവരിയിലേക്ക് മാറ്റിവയ്ക്കുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നു. കേസിൽ എപ്പോൾ അന്തിമവാദം കേൾക്കണം, കേസ് പരിഗണിക്കുന്ന ബഞ്ചിൽ ആരൊക്കെയുണ്ടാവണം എന്നതൊക്കെ ജനുവരിയിലേ തീരുമാനിക്കൂ എന്നാണ് വിവരം. ഈ കേസ് നേരത്തേ പരിഗണിച്ചതും സുപ്രധാന തീരുമാനത്തിലെത്തിയതും മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷൺ, അബ്ദുൾ നസീർ എന്നിവരുടെ ബെഞ്ചായിരുന്നു. മസ്ജിദുകൾ ഇസ്ലാമിന്റെ അനിവാര്യഘടകമാണോ എന്ന വിഷയം വിശാല ബെഞ്ചിനു വിടേണ്ടതില്ലെന്നായിരുന്നു ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. അന്ന് ജസ്റ്റിസ് അബ്ദുൾ നസീർ മാത്രം ഇതിനോട് വിയോജിച്ചിരുന്നു. തകർക്കപ്പെട്ട ബാബറി മസ്ജിദ് നിലനിന്ന അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചു നൽകിയ ഹൈക്കോടതി വിധിക്കെതിരായ ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/2CMQJpX
via
IFTTT
No comments:
Post a Comment