ദുബായ്: ശൈഖ് സായിദിന്റെ മക്കൾ അത് സാധിച്ചു... യു.എ.ഇ.യിലെ സാമൂഹിക മാധ്യമങ്ങളിൽ തിങ്കളാഴ്ച നിറഞ്ഞുനിന്നത് ഈ വാചകങ്ങളാണ്. രാജ്യം സ്വന്തമായി നിർമിച്ച ആദ്യ കൃത്രിമോപഗ്രഹത്തിന്റെ വിക്ഷേപണ വിജയമായിരുന്നു ഈ ആഹ്ലാദത്തിന് പിന്നിൽ.പൂർണമായും യു.എ.ഇ. ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ നിർമിച്ച് തിങ്കളാഴ്ച ജപ്പാനിൽനിന്ന് വിക്ഷേപിച്ച ഖലീഫാസാറ്റ് എന്ന കൃത്രിമോപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ എത്തി. ജപ്പാനിലെ ടാനേഗാഷിമി സ്പേസ് സെന്ററിൽനിന്ന് രാവിലെ യു.എ.ഇ. സമയം 8.08-നായിരുന്നു വിക്ഷേപണം. 9.58 ആയപ്പോഴേക്കും ഖലീഫാസാറ്റിൽനിന്നുള്ള ആദ്യ സന്ദേശങ്ങൾ ലഭിച്ചുതുടങ്ങി. വിക്ഷേപണം വിജയകരമാണെന്നതിന്റെ ആദ്യ സൂചനയായിരുന്നു ഇത്. ഉപഗ്രഹം നിർമിച്ച മൊഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ അപ്പോഴേക്കും ആഹ്ലാദപ്രകടനം ആരംഭിച്ചിരുന്നു. യു.എ.ഇ. ജനത രാവിലെ മുതൽ വിക്ഷേപണം ടെലിവിഷനിൽ തത്സമയം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. സംപ്രേഷണം 10.05 വരെ നീണ്ടു. 70 സ്വദേശിശാസ്ത്രജ്ഞർ ചേർന്നാണ് ഖലീഫാസാറ്റ് വികസിപ്പിച്ചത്. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫാ ബിൻ സായിദ് അൽ നഹ്യാന്റെ പേരിൽനിന്നാണ് ഖലീഫാസാറ്റ് എന്ന പേര് വന്നത്. യു.എ.ഇ.യുടെ ചൊവ്വാ ദൗത്യത്തിന്റെ തുടക്കം കൂടിയാണ് ഖലീഫാസാറ്റ്. സെക്കൻഡിൽ ഏഴ് കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഖലീഫാസാറ്റ് ദിവസം പതിന്നാലര വട്ടം ഭൂമിയെ ചുറ്റും. ഇതിനിടയിൽ ഭൂമിയുടെ മികച്ച ചിത്രങ്ങൾ എടുത്ത് അയയ്ക്കാനും കഴിയും. ഉയർന്ന റെസൊല്യൂഷനിൽ അതിവേഗം ത്രിമാന ചിത്രങ്ങളെടുക്കാമെന്നതാണ് പ്രധാന നേട്ടം. പാരിസ്ഥിതിക മാറ്റങ്ങളും അറബ് മേഖലയിലെ എണ്ണച്ചോർച്ചയും വെള്ളത്തിന്റെ ഗുണനിലവാരവും കണ്ടെത്താൻ ഉപഗ്രഹത്തിന് കഴിയും. ഖലീഫാസാറ്റ് അയയ്ക്കുന്ന ചിത്രങ്ങൾ യു.എ.ഇ.യിലെ സർക്കാർ ഓഫീസുകൾക്കും സർവകലാശാലകൾക്കും ലഭിക്കും. ജപ്പാൻ എയ്റോസ്‌പേസ് എക്‌സ്‌െപ്ലാറേഷൻ ഏജൻസിയുമായി ചേർന്നാണ് യു.എ.ഇ. ഖലീഫാസാറ്റ് വിക്ഷേപിച്ചത്. ബഹിരാകാശ പര്യവേക്ഷണരംഗത്തെ യു.എ.ഇ.യുടെ ദീർഘകാലത്തെ സ്വപ്നവും പരിശ്രമങ്ങളുമാണ് ഇതോടെ സാക്ഷാത്കരിച്ചിരിക്കുന്നത്. 2013 ഡിസംബറിൽ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഖലീഫാസാറ്റ് പദ്ധതി പ്രഖ്യാപിച്ചത്. 350 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഭൂമിയിൽനിന്ന് 613 കിലോമീറ്റർ ദൂരെയുള്ള ഭ്രമണപഥത്തിൽ കറങ്ങും. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ യു.എ.ഇ. ശാസ്ത്രജ്ഞരെ യു.എ.ഇ. രാഷ്ട്രനേതാക്കൾ അഭിനന്ദിച്ചു. രാജ്യത്തെ പുതുതലമുറയുടെ വിജയം കൂടിയാണിതെന്ന് അവർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2qiAFFi
via
IFTTT
No comments:
Post a Comment