ഗുവാഹത്തി: ടിബറ്റൻ മേഖലയിലെ സാങ്പോ നദിയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് സാങ്പോനദിയിൽ രൂപമെടുത്ത തടയണ തകരാനുള്ള സാധ്യത മുന്നിൽക്കണ്ട് അരുണാചൽ പ്രദേശിലും അസമിലും സംസ്ഥാന സർക്കാരുകൾ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. ടിബറ്റിൽനിന്ന് ചൈനയിലേക്ക് ഒഴുകുന്ന സാങ്പോനദിയാണ് പിന്നീട് അരുണാചലിലും അസമിലുമെത്തുന്നതോടെ ബ്രഹ്മപുത്രയാകുന്നത്. മണ്ണിടിച്ചിലിനെത്തുടർന്ന് അരുണാചലിലെ സിയാങ് നദിയിൽ ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. എന്നാൽ സാങ്പോ നദിയിലുണ്ടായ തടയണ തകർന്നാൽവെള്ളം കുത്തിയൊലിച്ച് വൻതോതിൽ ജലനിരപ്പ് ഉയരാനും വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ നദീതീരങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കാൻ സർക്കാർ മുന്നറിയിപ്പ് നൽകി. ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകാനുള്ള സാധ്യത മുന്നിൽക്കണ്ട് അസ്സമിലെ ദിബ്രുഗഡ്, ധെമാജി, ലഖിംപൂർ, ടിൻസൂക്യ ജില്ലകളിൽ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊൽക്കത്തയിലേയും ഭുവനേശ്വറിലേയും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളെ മേഖലയിൽ വിന്യസിക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ചൈനീസ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം സാങ്പോ തീരത്തുനിന്ന് 6000ത്തിലേറെപ്പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെ വലിയ അളവിൽ സാങ്പോ നദിയിൽ നിന്നുള്ള വെള്ളം സിയാങ് നദിയിലേക്കെത്തുമെന്നും വൈകിട്ടോടെ വെള്ളപ്പൊക്കമുണ്ടാകുമെന്നും ചൈന ഇന്ത്യയെ അറിയിച്ചതായി അുരുണാചൽ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നിലവിലെ സാഹചര്യം വിലയിരുത്താനായി ചൈനീസ് അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു. ഓഗസ്റ്റിൽ ചൈനയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് സിയാങ് നദിയിൽ ജലനിരപ്പുയരുകയും വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്തിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2EAAq24
via
IFTTT
No comments:
Post a Comment