മുംബൈ: റിസർവ്ബാങ്കിന്റെ പ്രവർത്തനാധികാരത്തിൽ കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തെത്തുടർന്ന് ഇരുപക്ഷവും തമ്മിൽ തുറന്നപോരിന് കളമൊരുങ്ങുന്നു. സർക്കാരിന്റെ പല നടപടികളും റിസർവ് ബാങ്കിന്റെ സ്വതന്ത്രപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി ഗവർണർ വിരൽ ആചാര്യ തുറന്നടിച്ചതോടെയാണ് ശീതസമരം മൂർച്ഛിച്ചത്. നേരത്തേ ആർ.ബി.ഐ. ഗവർണർ ഉർജിത് പട്ടേലും സർക്കാരിന്റെ അനാവശ്യ ഇടപെടലിനെപ്പറ്റി സൂചിപ്പിച്ചിരുന്നു. പിന്നാലെ ആചാര്യയുടെ രൂക്ഷപ്രതികരണവും വന്നതോടെ ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം വഷളായ സ്ഥിതിയിലാണ്. അടുത്ത സെപ്റ്റംബറിൽ മൂന്നുവർഷം പൂർത്തിയാക്കുന്ന ഉർജിത് പട്ടേലിന് അധികാരം നീട്ടിക്കിട്ടുമോ എന്ന കാര്യവും ഇതോടെ സംശയത്തിലായി. രഘുറാം രാജനെ മാറ്റി ഉർജിത് പട്ടേലിനെ കൊണ്ടുവന്നതുതന്നെ അബദ്ധമായി എന്ന അടക്കംപറച്ചിൽ എൻ.ഡി.എ.യിൽ ഉയർന്നുതുടങ്ങിയതായി സാമ്പത്തികവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. വിജയ് മല്യ, നീരവ് മോദി തുടങ്ങിയവർ നടത്തിയ സഹസ്രകോടികളുടെ വായ്പാത്തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ ബാങ്കുകൾക്ക് വായ്പ അനുവദിക്കുന്നതിന് റിസർവ് ബാങ്ക് കർക്കശനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇത്തരം തട്ടിപ്പുകൾക്ക് കാരണം റിസർവ് ബാങ്കിന്റെ പിടിപ്പുകേടാണെന്ന് കുറ്റപ്പെടുത്തി കേന്ദ്രസർക്കാർ തലയൂരുകയാണുണ്ടായത്. എന്നാൽ, ബാങ്കുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ തങ്ങൾക്ക് വേണ്ടത്ര അധികാരമില്ലെന്ന് അന്നുതന്നെ റിസർവ് ബാങ്ക് തിരിച്ചടിച്ചു. ചെറുകിട വ്യവസായങ്ങൾക്ക് വായ്പ അനുവദിക്കുന്നതിന് നിലവിലുള്ള നിബന്ധനകൾ ലഘൂകരിക്കണമെന്നാണ് ഇപ്പോൾ സർക്കാരിന്റെ ആവശ്യം. ആർ.ബി.ഐ.യിൽ സർക്കാർ നോമിനികളായ ഡയറക്ടർമാർ ഇത് ഉന്നയിച്ചിട്ടുണ്ട്. ബാങ്കുകളിൽ കിട്ടാക്കടം കുമിഞ്ഞുകൂടുന്ന സാഹചര്യത്തിൽ വായ്പാ ഉപാധികൾ കർശനമാക്കുന്ന ആർ.ബി.ഐ.യെ ഇത് പ്രതിരോധത്തിലാക്കിയിരിക്കയാണ്. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന അവസ്ഥയിൽ സർക്കാരിന് വേറെ വഴിയില്ലെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങൾ വിലയിരുത്തുന്നത്. പ്രത്യേകിച്ച് സാമ്പത്തികവളർച്ച മന്ദഗതിയിലായ അവസരത്തിൽ. സർക്കാർ നോമിനികളായ മുൻ ബാങ്കർ സതീഷ് മറാഠെ, രേവതി അയ്യർ, സചിൻ ചതുർവേദി, എന്നിവരൊക്കെ ആർ.ബി.ഐ.യെ ഇക്കാര്യത്തിൽ സമ്മർദത്തിലാക്കുകയാണ്. ആർ.ബി.ഐ.യുടെ പ്രവർത്തനസ്വാതന്ത്ര്യത്തെപ്പറ്റി ഡെപ്യൂട്ടി ഗവർണർ വിരൽ ആചാര്യയ്ക്ക് തുറന്നടിക്കേണ്ടിവന്നതും ഇതിനാലാണെന്നാണ് വിലയിരുത്തൽ.വിരൽ ആചാര്യ ഉയർത്തിയ പ്രശ്നങ്ങളിൽ റിസർവ് ബാങ്ക് എംപ്ളോയീസ് അസോസിയേഷൻ(എ.ഐ.ആർ.ഇ.എ) ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തിന്റെ കേന്ദ്രബാങ്കിനെ തുരങ്കം വയ്ക്കാനുള്ള നീക്കങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണം. റിസർവ് ബാങ്കിന് കടിഞ്ഞാണിടാനുള്ള ശ്രമം രാജ്യതാത്പര്യത്തിന് വിരുദ്ധമാണ്. ഇരുപക്ഷവും വിശദമായ ചർച്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും സംഘടനാവക്താവ് ആവശ്യപ്പെട്ടു.ഏറ്റമുട്ടലിന്റെ പ്രധാന കാരണങ്ങള്‍* റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ കൂടുതല്‍ നോമിനികളെ ഉള്‍പ്പെടുത്തിയത്.* റിസര്‍വ്് ബാങ്കിലെ നീക്കിയിരുപ്പ് പണത്തിന്റെ നല്ലൊരു പങ്ക് സര്‍ക്കാരിന് നല്‍കാനുള്ള നിര്‍ദേശം* പലിശ നിരക്ക് കുറയ്ക്കാനുള്ള നിര്‍ദേശം റിസര്‍വ് ബാങ്ക് അവഗണിക്കുന്നു. * നീരവ് മോദി സംഭവം ആര്‍.ബി.ഐ.യുടെ തലയില്‍ കെട്ടിവെക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്.* ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ വഴിവിട്ട് സഹായിക്കാന്‍ തയ്യാറല്ലെന്ന ആര്‍.ബി.ഐ. നിലപാട്* മറ്റൊരു പെയ്‌മെന്റ് നിയന്ത്രണ അതോറിറ്റിയെ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കം
from mathrubhumi.latestnews.rssfeed https://ift.tt/2yF1jwD
via
IFTTT
No comments:
Post a Comment