ദുബായ്: യു.എസിന്റെ സഹായമില്ലെങ്കിൽ സൗദി രാജാവ് രണ്ടാഴ്ചയിൽ കൂടുതൽ ഭരണത്തിലുണ്ടാവില്ലെന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. യു.എസ്. ഉണ്ടാവുന്നതിന് മുമ്പുതന്നെ സൗദി അറേബ്യ എന്ന രാജ്യം നിലവിലുണ്ടെന്ന് ഓർക്കണമെന്ന് ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിൽ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് പറഞ്ഞു.1744-ലാണ് സൗദി അറേബ്യ രൂപവത്കരിക്കപ്പെട്ടത്. യു.എസ്. ഉണ്ടാവുന്നതിനും മുപ്പതുവർഷം മുമ്പാണത്. യു.എസിൽ ഒബാമ പ്രസിഡന്റായിരുന്ന എട്ടുവർഷം സൗദിയുടെ താത്‌പര്യങ്ങൾക്ക് വിരുദ്ധമായി മധ്യപൂർവേഷ്യയിൽ യു.എസ്. ചില നയങ്ങൾ നടപ്പിലാക്കി. പലതും സൗദിയുടെ താത്പര്യങ്ങൾക്ക് എതിരായിരുന്നു. യു.എസ്. നയങ്ങൾ എതിരായിരുന്നുവെങ്കിലും സൗദിയെ സംരക്ഷിക്കാൻ ഞങ്ങൾക്കായി. അതിന്റെ ഫലങ്ങളാണ് ഞങ്ങൾ ഇപ്പോഴും പിന്തുടരുന്നത്. ഒബാമയുടെ കീഴിൽ യു.എസിന്റെ പല നീക്കങ്ങളും പരാജയപ്പെട്ടു. ഈജിപ്ത് അതിന് ഉദാഹരണമാണ് -മുഹമ്മദ് ബിൻ സൽമാൻ ഓർമിപ്പിച്ചു. സൗദിയുടെ താത്പര്യങ്ങൾക്ക് എതിരായി അമേരിക്ക പ്രവർത്തിച്ചാലും ഞങ്ങളുടെ താത്‌പര്യങ്ങൾ സംരക്ഷിക്കാൻ ഞങ്ങൾക്ക് കഴിയും. ഏത് സുഹൃത്തും നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും പറയും. ആ കാര്യം നമ്മൾ അംഗീകരിക്കണം. നൂറു ശതമാനവും നല്ല കാര്യങ്ങൾ മാത്രമേ സുഹൃത്ത് പറയൂ എന്ന് നമുക്ക് വിശ്വസിക്കാൻ പറ്റില്ല. ചില തെറ്റിദ്ധാരണകൾ ഉണ്ടായിരിക്കാം. അത് അങ്ങനെ സംഭവിച്ചതാകാമെന്നാണ് ഞങ്ങളുടെ വിശ്വാസം -താങ്കളുടെ പിതാവിനെ കുറിച്ച് ട്രംപ് പറഞ്ഞതിനെ താങ്കൾ കണക്കിലെടുക്കുന്നില്ലേ എന്ന ചോദ്യത്തിന് മറുപടിയായി സൽമാൻ രാജകുമാരൻ പറഞ്ഞു. സൈനികസഹായം സൗജന്യമല്ല, പണം നൽകുന്നുണ്ട്യു.എസ്. നൽകുന്ന സൈനിക സഹായങ്ങളൊന്നും സൗജന്യമല്ല. അതിനെല്ലാം ഞങ്ങൾ അവർക്ക് പണം നൽകുന്നുണ്ട്. യു.എസുമായുള്ള സൗഹൃദം തുടങ്ങിയ കാലം മുതൽ അതിന് കൃത്യമായി സൗദി പണം നൽകുന്നുമുണ്ട്. രണ്ടുവർഷം മുമ്പ് സൈനിക സഹകരണം മറ്റു രാജ്യങ്ങളുമായി ഉണ്ടാക്കാൻ സൗദി ആലോചിച്ചിരുന്നു. എന്നാൽ, ട്രംപ് വന്നതോടെ ആ നീക്കം മാറ്റി. പത്ത് വർഷത്തേക്കുകൂടി യു.എസുമായുള്ള സൈനികസഹകരണം തുടരാൻ ധാരണയായി. ഇപ്പോഴത്തെ സൈനിക സഹകരണത്തിന്റെ അറുപത് ശതമാനവും യു.എസുമായാണെന്നും അദ്ദേഹം പറഞ്ഞു. 40,000 കോടി ഡോളറിന്റെ(ഏകദേശം 26.42 ലക്ഷം കോടി രൂപ) ഇടപാടാണിത്. ഇത് ട്രംപിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണെന്നത് മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആയുധനിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ സൗദിയിലും യു.എസിലുമായി നടത്താമെന്നതും കരാറിലുണ്ട്. ഇത് രണ്ട് രാജ്യങ്ങൾക്കും ഗുണകരമാണ്. എന്നാൽ, ഈ വിവാദത്തിന് അർഥം സൗദിയും യു.എസും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു എന്നല്ല. ആ ബന്ധത്തിൽ 99 ശതമാനം നല്ലതും ഒരു ശതമാനം മോശം കാര്യങ്ങളുമാണ് ഉള്ളത്. പ്രസിഡന്റ് ട്രംപുമായി സഹകരിക്കുന്നതിൽ വലിയ സന്തോഷമേയുള്ളൂ. കൂട്ടായ ശ്രമത്തിലൂടെ ഗൾഫ് മേഖലയിൽ വലിയ നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഭീകരവാദത്തിന് എതിരായ പ്രവർത്തനം ഇതിന് വലിയ തെളിവാണ്. -സൽമാൻ രാജകുമാരൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2pGCiMy
via
IFTTT
No comments:
Post a Comment