തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശത്തിന് ഉത്തരവാദി കേരളസർക്കാരാണെന്ന പ്രചാരണത്തെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടുതന്നെ രംഗത്തെത്തി. രാഷ്ട്രീയ കക്ഷികളുടെ നിലപാടുകളെ കടുത്തഭാഷയിൽ വിമർശിച്ചും പ്രതിഷേധത്തിനിറങ്ങിയവർ കേരളത്തിന്റെ നവോത്ഥാനചരിത്രം മറക്കരുതെന്ന് ഓർമിപ്പിച്ചും കോടതിവിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ ശബരിമലയിലെ സ്ത്രീപ്രവേശം സങ്കീർണമാവുകയാണ്. ബി.ജെ.പി.യും രാഷ്ട്രീയസംഘടനകളും സമരം ശക്തമാക്കുന്നതിനിടെയാണ് പുനഃപരിശോധനാ ഹർജി സർക്കാർ നൽകില്ലെന്നും വിധി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞത്. ന്യൂഡൽഹിയിലായിരുന്ന മുഖ്യമന്ത്രി തിരിച്ചെത്തിയാൽ കോടതിവിധി നടപ്പാക്കുന്നത് സംബന്ധിച്ച് വ്യക്തതവരുമെന്ന് ഉറപ്പുണ്ടായിരുന്നു. അതുപോലെ കാര്യങ്ങൾ നടക്കുകയും ചെയ്തു. മന്നത്തു പദ്മനാഭൻമുതൽ അയ്യങ്കാളിവരെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന സംഘടനകളും പ്രസ്ഥാനങ്ങളും അതിൽനിന്ന് വ്യതിചലിച്ച് സങ്കുചിത നിലപാടിലേക്ക് ചുരുങ്ങുന്നു എന്നാണ് തിങ്കളാഴ്ചത്തെ പത്രസമ്മേളനത്തിൽ പരോക്ഷമായി മുഖ്യമന്ത്രി പറഞ്ഞുവെച്ചത്. സാമൂഹിക പരിഷ്കരണത്തിൽ എൻ.എസ്.എസ്. ആചാര്യൻ മന്നത്ത് പദ്മനാഭന്റെ പങ്ക് പലവട്ടം എടുത്തുപറഞ്ഞ് നായർ സർവീസ് സൊസൈറ്റിയെ പ്രതിരോധത്തിലാക്കാനും അദ്ദേഹം ശ്രമിച്ചു. ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി എന്നിവർ നടത്തിയ പോരാട്ടങ്ങൾ അനുസ്മരിച്ച് തുടങ്ങിയ മുഖ്യമന്ത്രി ഒരുമണിക്കൂർ ശബരിമലയെപ്പറ്റിമാത്രം സംസാരിച്ചു. പ്രതിഷേധം സംഘർഷത്തിലേക്ക് മാറുമെന്ന് ആശങ്ക തെറ്റിദ്ധാരണയുള്ളവരുമായി ചർച്ച നടത്താമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും വിധി നടപ്പാക്കുന്നതിനെതിരേ സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. ഇത് സംഘർഷത്തിലേക്ക് മാറുന്നതിന്റെ സൂചനകളുമുണ്ട്. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് തുലാമാസപൂജയ്ക്ക് വനിതാപോലീസിനെ സന്നിധാനത്തേക്ക് വിടണ്ട, പമ്പവരെ മതിയെന്നുള്ള ധാരണ. പുനഃപരിശോധനാഹർജി നൽകുന്നതിന് സർക്കാരിന്റെ പരിമിതികൾ വ്യക്തമാക്കിയ സ്ഥിതിക്ക് ക്ഷേത്രങ്ങളിലെ ആചാരപരമായ കാര്യങ്ങളിൽ സ്വതന്ത്രനിലപാട് എടുക്കാവുന്ന ദേവസ്വം ബോർഡിന് എന്തെങ്കിലും മനംമാറ്റം ഉണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്. തിങ്കളാഴ്ച പ്രസിഡന്റ് എ. പദ്മകുമാർ മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്. ദേവസ്വം ബോർഡും സർക്കാരും പ്രതിരോധത്തിൽ എൻ.എസ്.എസ്. അടക്കമുള്ള സംഘടനകൾ പുനഃപരിശോധനാ ഹർജിയുമായി നീങ്ങുന്നതും തന്ത്രിസമൂഹവും ക്ഷേത്രവുമായി ബന്ധപ്പെട്ട സംഘടനകളും വിധിക്കും സർക്കാരിനുമെതിരേ കടുത്ത നിലപാടുമായി നിൽക്കുന്നതും ദേവസ്വം ബോർഡിനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കുന്നു. പന്തളത്തുനിന്നുള്ള ലോങ് മാർച്ച് അടക്കമുള്ള സമരപരിപാടികൾ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. വിശ്വാസികളെ കൂട്ടി വിധി നടപ്പാക്കുന്നത് പ്രതിരോധിക്കുമെന്ന് ബി.ജെ.പി. അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പ്രഖ്യാപിക്കുകയും സംഘപരിവാർ സംഘടനകൾ പ്രതിഷേധസ്വരം കടുപ്പിക്കുകയും ചെയ്യുന്നു. സമരത്തിന്റെ പേരിലുള്ള അക്രമം കോടതിയെ അറിയിച്ച് പ്രതിരോധനീക്കം നടത്താനുള്ള ശ്രമവും സർക്കാർ നടത്തുന്നുണ്ട്. ഇതിലൂടെ വിധി നടപ്പാക്കുമ്പോഴുണ്ടായേക്കാവുന്ന പ്രതിസന്ധി കോടതിയെ ബോധിപ്പിക്കുകയാണ് ലക്ഷ്യം.
from mathrubhumi.latestnews.rssfeed https://ift.tt/2ypnZju
via
IFTTT
No comments:
Post a Comment