കടുത്തുരുത്തി: കുറുപ്പന്തറയിൽ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ വീടിനുളളിൽ കൊല്ലപ്പെട്ട സംഭവത്തിൽ ആക്രമിക്കപ്പെട്ടേക്കും എന്ന സൂചന സ്റ്റീഫനു നേരത്തേ ലഭിച്ചിരുന്നതായി പൊലീസിന്റെ പ്രാഥമിക നിഗമനം. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം വീട്ടിലെത്തി. ഫിംഗര്‍ പ്രിന്റ്, ഫോറന്‍സിക്, ഡോഗ് സ്‌ക്വഡ് എന്നീ വിഭാഗങ്ങള്‍ സ്‌ഥലം പരിശോധിച്ചു.
വീടിന്റെ ഹാളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ കുറുപ്പന്തറ ചിറയില്‍ സ്‌റ്റീഫ(61)നെയാണു കണ്ടെത്തിയത്. തോട്ടുവ ഡി പോള്‍ സ്‌കൂള്‍ അധ്യാപികയായ ഭാര്യ എലിസബത്ത് ഇന്നലെ വൈകിട്ട് 4.30 ന് വീട്ടില്‍ എത്തിയപ്പോഴാണു വിവരം പുറംലോകം അറിഞ്ഞത്. ഉടന്‍തന്നെ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
കഴുത്തില്‍ ഇടതുവശത്തായി ആഴത്തില്‍ വലിയ മുറിവുണ്ട്. കുത്തേറ്റതിനെത്തുടര്‍ന്നു വയറ്റില്‍നിന്നു കുടല്‍ പുറത്തു ചാടിയ നിലയിലായിരുന്നു. വലതുകൈയിലും തുടയിലും മുറിവുണ്ട്. മുറിയില്‍ രക്‌തം തളംകെട്ടിക്കിടന്നു. കൊല്ലപ്പെട്ട സ്റ്റീഫനുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം. കൊല നടന്നതിനു മണിക്കൂറുകൾക്കു മുൻപ് പണമിടപാടു നടന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.
സ്റ്റീഫന്റെ മൊബൈലിലേക്കു വന്ന ഫോൺ കോളുകൾ, വീട്ടിലെ സന്ദർശകർ എന്നിവ കണ്ടെത്താനാണു ശ്രമം. ഇതിൽ നിന്നു നിർണായക സൂചന ലഭിക്കുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. സ്‌റ്റീഫന്‍ ഉച്ചയ്‌ക്കു വിളിച്ചതിനാല്‍ ഇന്നലെ വീട്ടിലെത്തിയതായി ജേഷ്‌ഠപുത്രനായ പീറ്റര്‍ പോലീസിനോട് പറഞ്ഞു. കുറുപ്പന്തറയില്‍ തുണിക്കട നടത്താന്‍ പത്തു വര്‍ഷം മുമ്പ് ഇദ്ദേഹത്തിന്റെ കൈയില്‍ നിന്ന് ഒരാള്‍ 27.50 ലക്ഷം രൂപ വാങ്ങിയിരുന്നു.
പണത്തിനു പകരമായി ഇയാളുടെ 50 സെന്റോളം ഭൂമി സ്‌റ്റീഫന്‍ എഴുതി വാങ്ങിച്ചിരുന്നുവെന്നും ഈ പണം തിരിച്ചുതരാന്‍ തയാറാണെന്നും പത്തു ലക്ഷം രൂപ അടുത്ത ദിവസം കൊടുക്കാമെന്നും അറിയിച്ചതായും പീറ്റര്‍ പറഞ്ഞു. ഇതേക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ എത്തിയ താന്‍ ഒരു മണിയോടെ തിരിച്ചു പോയതായും പീറ്റര്‍ മൊഴി നല്‍കി. പണം തരുമ്പോൾ ഈ വസ്തു തിരികെ എഴുതിക്കൊടുക്കണമെന്ന് കടംവാങ്ങിയ ആൾ ആവശ്യപ്പെട്ട കാര്യവും പീറ്ററിനോട് സ്റ്റീഫൻ പറഞ്ഞിരുന്നു. ഈ വസ്തു വിൽപന നടത്താൻ സ്റ്റീഫൻ ശ്രമിക്കുന്നതായി കടംവാങ്ങിയ ആൾ അറിഞ്ഞിരുന്നു.
ഇതിനായി ബ്രോക്കർമാരെയും കൂട്ടി സ്റ്റീഫൻ ആ സ്ഥലത്ത് പോകുകയും ചെയ്തിരുന്നു. 10 ലക്ഷം രൂപയുമായി വന്നാൽ എന്തു ചെയ്യണമെന്നു ചോദിക്കാനാണ് പീറ്ററിനെ സ്റ്റീഫൻ വിളിച്ചതത്രേ. സ്ഥലം എവിടെയാണെന്ന് അറിയാമെങ്കിലും ആരാണ് കടം വാങ്ങിയതെന്ന് അറിയില്ലെന്നു പീറ്റർ പൊലീസിനോട് പറഞ്ഞു. ഭാര്യ എലിസബത്ത് സ്കൂളിലേക്ക് പോയിക്കഴിഞ്ഞാൽ സ്റ്റീഫൻ തനിച്ചാണ് വീട്ടിലുള്ളത്. കൊലനടത്തിയ ആയുധം സമീപത്തെവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടോ എന്നറിയാനായി രാത്രി വൈകി ബോംബ് സ്ക്വാഡും പൊലീസ് നായയും പരിശോധന നടത്തുകയാണ്.
പണമിടപാട് നടത്തുന്ന സ്‌റ്റീഫന്‍ സാധാരണ ഈ സമയത്തു വീട്ടില്‍ എത്താറില്ലായിരുന്നു. ഇന്നലെ ഭാര്യ വന്നപ്പോള്‍ പതിവില്ലാതെ കാറും ബൈക്കും വീട്ടില്‍ തന്നെയുണ്ടായിരുന്നു. തുടര്‍ന്നു ഭര്‍ത്താവിനെ വിളിച്ചെങ്കിലും അകത്തുനിന്നു പ്രതികരണമുണ്ടായില്ല. അതിനാല്‍, മുറിയുടെ വാതില്‍ എലിസബത്ത് തള്ളിത്തുറക്കുകയായിരുന്നു. ചോരപ്പാടുകള്‍ കണ്ടതിനാല്‍ മുറിയിലൂടെ ഹാളിലേക്ക് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
from mangalam.com https://ift.tt/2DYAOqT
via IFTTT
No comments:
Post a Comment