കോഴിക്കോട്: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിധി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ റിപ്പോർട്ട് നൽകുകയെന്ന് മന്ത്രി എ.കെ ബാലൻ. നിയമപരമായി നിലനിൽക്കാത്ത കാര്യത്തിൽ നിയമനിർമാണം നടത്താനാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുമ്പോൾ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. കോടതിവിധി നടപ്പിലാക്കുന്നതിൽ പ്രായോഗികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോർഡ് കോടതിയിൽ റിപ്പോർട്ട് നൽകുക. റിപ്പോർട്ട് സംബന്ധിച്ച വിശദാംശങ്ങൾ അഭിഭാഷകനുമായി ചേർന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധിയിലുള്ള വസ്തുതാപരമായ പിഴവ് ചൂണ്ടിക്കാണിക്കാൻ സാധിച്ചാൽ മാത്രമാണ് പുനപ്പരിശോധനാ ഹർജിയിൽ എന്തെങ്കിലും സാധ്യതയുള്ളത്. എന്നാൽ സുപ്രീം കോടതി വിധിയിൽ വസ്തുതാപരമായ ഒരു പിഴവും ചൂണ്ടിക്കാണിക്കാൻ ആർക്കും സാധിക്കില്ല. കോടതിവിധിയെ എതിർക്കുന്നവർ കേസിൽ മികച്ച അഭിഭാഷകരെയാണ് നിയോഗിച്ചിരുന്നത്. പറയാനുള്ളതെല്ലാം അവർ കോടതിയിൽ പറഞ്ഞു കഴിഞ്ഞിട്ടുള്ളതുമാണ്. ആ നിലയ്ക്ക് പുനപ്പരിശോധനാ ഹർജിയിൽ കൂടുതൽ എന്തെങ്കിലും പറയാനുണ്ടാകും എന്ന് കരുതുന്നില്ല. കൺകറന്റ് വിഷയത്തിൽ സംസ്ഥാന സർക്കാർ പ്രമേയം പാസ്സാക്കിയാലേ ഓർഡിനൻസ് കൊണ്ടുവരാൻ പറ്റൂ എന്ന നിലപാടിൽ അടിസ്ഥാനമില്ല. മൗലികാവകാശവുമായി ബന്ധപ്പെട്ട വിഷയമാണ് വിധിയിൽ കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സാധിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് നിയമനിർമാണം നടത്താനാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും മന്ത്രി ബാലൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2Ams89P
via
IFTTT
No comments:
Post a Comment