ന്യൂഡൽഹി:നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിന് ആത്മവിശ്വാസം പകർന്ന് അഭിപ്രായ സർവെ ഫലം. നിയമസഭാ തിരഞ്ഞെടുപ്പ് നവംബറിലും ഡിസംബറിലുമായി നടക്കാനിരിക്കുന്ന മധ്യപ്രദേശിലും, രാജസ്ഥാനിലും, ചത്തീസ്ഗഢിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് എബിപി നടത്തിയ അഭിപ്രായ സർവെ പറയുന്നു. കഴിഞ്ഞ തവണ തൂത്തുവാരിയ രാജസ്ഥാനിൽ ഇത്തവണ ബിജെപി തകർന്നടിയുമെന്ന് സർവെ പറയുന്നു. 200 അംഗ സഭയിൽ കോൺഗ്രസ് 142 സീറ്റുകൾ വരെ നേടിയേക്കാമെന്നാണ് പ്രവചനം. ബിജെപി 56 സീറ്റിൽ ഒതുങ്ങും. മറ്റ് കക്ഷികൾക്ക് രണ്ട് സീറ്റുകൾ വരെ കിട്ടിയേക്കാം. കഴിഞ്ഞ തവണ 200 ൽ 163 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. അന്ന് കോൺഗ്രസിന് ആകെ കിട്ടിയത് 21 സീറ്റ് മാത്രമായിരുന്നു. 50 ശതമാനം വോട്ട് കോൺഗ്രസിന് ലഭിക്കുമ്പോൾ 34 ശതമാനം വോട്ട് മാത്രമാണ് ബിജെപിക്ക് സാധ്യത കൽപിക്കുന്നത്. മധ്യപ്രദേശിൽ കേവല ഭൂരിപക്ഷത്തോടെ കോൺഗ്രസ് 15 വർഷത്തിന് ശേഷം അധികാരം തിരിച്ച് പിടിക്കുമെന്നാണ് സർവെയിലെ കണ്ടെത്തൽ. 230 അംഗ സഭയിൽ 122 സീറ്റുകളാണ് സർവെ കോൺഗ്രസിന് കൽപിക്കുന്നത്. ബിജെപി 108 സീറ്റുകൾ നേടിയേക്കാം. ബിഎസ്പിയും, എസ്പിയും കളത്തിലുണ്ടെങ്കിലും സർവെ ഇവർക്ക് സീറ്റുകൾ പറയുന്നില്ല. കോൺഗ്രസും ബിജെപിയും തമ്മിൽ 0.7 ശതമാനത്തിന്റെ വോട്ട് വ്യത്യാസം മാത്രമേ സർവെ പറയുന്നുള്ളൂ. ചത്തീസ്ഗഢിലും 15 വർഷത്തിന് ശേഷം കോൺഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവരുമെന്നാണ് സർവെ പറയുന്നത്. 90 അംഗ സഭയിൽ കോൺഗ്രസിന് 47 സീറ്റുകളാണ് സർവെ പറയുന്നത്. ഭരണകക്ഷിയായ ബിജെപി 40 സീറ്റിലേക്ക് ചുരുങ്ങും. മറ്റ് കക്ഷികൾക്ക് മൂന്നു സീറ്റുകളും കിട്ടിയേക്കാം. ഏഴ് സീറ്റിന്റെ അന്തരമാണ് പറയുന്നതെങ്കിലും 0.3 ശതമാനത്തിന്റെ വോട്ട് വ്യത്യാസമാണ് കോൺഗ്രസും ബിജെപിയും തമ്മിലുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/2zVDcKW
via
IFTTT
No comments:
Post a Comment