ന്യൂഡൽഹി: യു.പി.എ. സർക്കാരിന്റെ കാലത്ത് പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ നടത്തിയ നാല് ഇടപാടുകളിലെ ക്രമക്കേടുകളുടെ പേരിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസ് രജിസ്റ്റർ ചെയ്തു. അഴിമതി തടയൽ നിയമപ്രകാരം നാലു കേസുകളാണെടുത്തത്. ഇടപാടുകളിൽ കള്ളപ്പണം കൈകാര്യം ചെയ്തിരിക്കാമെന്ന നിഗമനത്തിലാണിത്.യു.പി.എ. കാലത്തെടുത്ത തീരുമാനങ്ങൾ വഴി കമ്പനിക്ക് പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടായെന്നു കാട്ടി സി.ബി.ഐ. നേരത്തേ കേസ് എടുത്തിരുന്നു. എയർ ഇന്ത്യ - ഇന്ത്യൻ എയർലൈൻസ് ലയനം, വിമാനം വാങ്ങുന്നതിനും വാടകയ്ക്കെടുക്കുന്നതിനുമായുണ്ടാക്കിയ കരാറുകൾ, ലാഭകരമായ റൂട്ടുകൾ സ്വകാര്യ കമ്പനികൾക്ക് കൈമാറിയത്, സോഫ്റ്റ്‌വേർ ഇടപാട് എന്നിവയാണ് പരിശോധിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഹാജരാകാൻ ഉദ്യോഗസ്ഥരിൽ ചിലർക്ക് ഉടൻ നോട്ടീസയക്കാനും തീരുമാനിച്ചിട്ടുണ്ട്. ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ കുറ്റങ്ങൾ ചുമത്തി എയർ ഇന്ത്യ, വ്യോമയാന മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.2006-ൽ എയർബസിൽനിന്ന് 48 വിമാനങ്ങളും ബോയിങ്ങിൽനിന്ന് 68 വിമാനങ്ങളും വാങ്ങാനാണ് എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും ചേർന്ന് ഓർഡർ നൽകിയത്. 70,000 കോടി രൂപയുടേതായിരുന്നു ഇടപാട്. ഇതുവഴി വിദേശ വിമാനനിർമാണ കമ്പനികൾക്ക് നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം. 2011-ൽ സി.എ.ജിയും കരാർ ചോദ്യം ചെയ്തിരുന്നു.റൂട്ടുകളിലെ ലാഭവും സാധ്യതയും പഠിക്കാതെ കൂടുതൽ വിമാനങ്ങൾ വാടകയ്ക്കെടുക്കാൻ കരാറുണ്ടാക്കിയതാണ് സംശയത്തിലായ മറ്റൊരു ഇടപാട്. വിമാനങ്ങൾ ഏറ്റെടുക്കാൻ നടപടികൾ പുരോഗമിക്കവെയായിരുന്നു ഇത്.ലാഭകരമായ ആഭ്യന്തര - അന്താരാഷ്ട്ര റൂട്ടുകളും സമയവും സ്വകാര്യ കമ്പനികൾക്കു നൽകിയതുവഴി കമ്പനിക്ക് വലിയ നഷ്ടമുണ്ടാക്കിയെന്നതാണ് മറ്റൊരു കേസ്.2011 -ൽ 225 കോടി രൂപ ചെലവിട്ട് ജർമൻ കമ്പനിയായ സാപ് എജി, ഐ.ബി.എം. എന്നിവയിൽനിന്ന് സോഫ്റ്റ്‌വേർ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് മറ്റൊരു കേസ്. കേന്ദ്ര വിജിലൻസ് കമ്മിഷന്റെ നിർദേശപ്രകാരം സി.ബി.ഐ. എടുത്ത ഈ കേസിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2CtytBY
via
IFTTT
No comments:
Post a Comment