ഹൈദരാബാദ്:കരിയറിലെ രണ്ടാം ടെസ്റ്റ് ഇന്നിങ്സിനിറങ്ങിയ യുവതാരം പൃഥ്വി ഷാ കാണികൾക്ക് സമ്മാനിച്ചത് ആവേശ നിമിഷങ്ങൾ. ടിട്വന്റി ശൈലിയിൽ ബാറ്റുവീശിയ പൃഥ്വി ഷായുടെ മികവിൽ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 16 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് നേടിയിട്ടുണ്ട്. 42 പന്തിൽ 52 റൺസുമായി പുറത്താകാതെ നിൽക്കുന്ന പൃഥ്വി ഷായുടെ ബാറ്റിൽ നിന്ന് എട്ടു ഫോറും ഒരു സിക്സും പിറന്നു. 32 പന്തിൽ ഒമ്പതു റൺസുമായി പൂജാരയാണ് പൃഥ്വിയ്ക്കൊപ്പം ക്രീസിൽ. ഓപ്പണർ കെ.എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 25 പന്തിൽ നാല് റൺസ് മാത്രം നേടിയ രാഹുലിനെ ഹോൾഡർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ചേസിന്റെ സെഞ്ചുറിയും ഉമേഷിന്റെ ബൗളിങ്ങും നേരത്തെ സെഞ്ചുറി നേടിയ ചേസിന്റെ മികവിൽ വിൻഡീസ് ഒന്നാമിന്നിങ്സിൽ 311 റൺസ് നേടിയിരുന്നു. ഏഴു വിക്കറ്റിന് 295 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ വിൻഡീസിന് 16 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടപ്പെട്ടു. 20 പന്തിൽ രണ്ട് റണ്ണെടുത്ത ബിഷൂവിനെ ക്ലീൻ ബൗൾഡാക്കി ഉമേഷ് യാദവാണ് രണ്ടാം ദിനത്തിലെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നാലെ ചേസും പുറത്തായി. 189 പന്തിൽ 106 റൺസടിച്ച് വിൻഡീസിനെ 300 റൺസ് കടത്തിയ ശേഷമാണ് ചേസ് ക്രീസ് വിട്ടത്. ചേസിനേയും ഉമേഷ് യാദവ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ചേസിന്റെ കരിയറിലെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയാണിത് നേരിട്ട ആദ്യ പന്തിൽ തന്നെ ഗബ്രിയേലിനെ തിരിച്ചയച്ച് ഉമേഷ് യാദവ് വിൻഡീസിന്റെ ബാറ്റിങ് അവസാനിപ്പിച്ചു. ഇതോടെ രണ്ടാം ദിനത്തിലെ മൂന്നു വിക്കറ്റും ഉമേഷിന്റെ പേരിലായി. ആദ്യ ദിനവും മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്ന ഉമേഷിന്റെ അക്കൗണ്ടിൽ ആകെ ആറു വിക്കറ്റായി. 26.4 ഓവറിൽ 88 റൺസ് മാത്രമാണ് ഉമേഷ് വിട്ടുകൊടുത്തത്. കുൽദീപ് യാദവ് മൂന്നും അശ്വിൻ ഒന്നും വിക്കറ്റ് വീഴ്ത്തി. 113 റൺസെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായ വിൻഡീസിനെ ആറാം വിക്കറ്റിൽ ഒത്തു ചേർന്ന ചേസ്-ഡൗറിച്ച് സഖ്യവും (69) ഏഴാം വിക്കറ്റിൽ ഒത്തു ചേർന്ന ചേസ്-ഹോൾഡർ സഖ്യവുമാണ് (104) രക്ഷിച്ചത്. ഡൗറിച്ച് 30 റൺസും നായകൻ ജേസൺ ഹോൾഡർ 52 റൺസും നേടി പുറത്തായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസിന് സ്കോർ ബോർഡിൽ 32 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർ കീറൺ പവലിനെ നഷ്ടപ്പെട്ടു. അശ്വിനായിരുന്നു വിക്കറ്റ്. 30 പന്തിൽ 22 റൺസായിരുന്നു പവലിന്റെ സമ്പാദ്യം. സ്കോർ 52-ൽ എത്തിയപ്പോൾ മറ്റൊരു ഓപ്പണറായ ബ്രാത്ത്വെയ്റ്റും പുറത്തായി. 68 പന്തിൽ 14 റൺസടിച്ച ബ്രാത്ത്വെയ്റ്റിനെ കുൽദീപ് വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. പിന്നീട് 32-ാം ഓവറിൽ ഉമേഷ് യാദവിന്റെ ഊഴമായിരുന്നു. 36 റൺസെടുത്ത ഹോപ്പിനെ ഉമേഷ് വിക്കറ്റിന് മുന്നിൽ കുരുക്കി. ആറു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഹെറ്റ്മെയറും പുറത്തായി. 12 റൺസായിരുന്നു ഹെറ്റ്മെയറിന്റെ സമ്പാദ്യം. കുൽദീപ് യാദവിനായിരുന്നു വിക്കറ്റ്. Content Highlights: India vs West Indies Second Test Cricket
from mathrubhumi.latestnews.rssfeed https://ift.tt/2A86rub
via
IFTTT
No comments:
Post a Comment