അബുദാബി : കേരളത്തിന് 700 കോടി രൂപയേക്കാൾ വലുതാണ് യു.എ.ഇ. യിലെ ജനങ്ങളും ഭരണാധികാരികളും നൽകുന്ന സ്നേഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. “ഈ സ്നേഹം കേരളത്തിന് വലിയ കരുത്താണ്. പ്രവാസി മലയാളികളുടെ പ്രവർത്തനവിജയത്തിന്റെ ഫലമാണത്. സ്വമേധയാ വിദേശരാജ്യങ്ങൾ സഹായിക്കാൻ തയ്യാറായാൽ സ്വീകരിക്കാമെന്നാണ് ഇന്ത്യയിലെ എഴുതപ്പെട്ട ചട്ടം. എന്നാൽ ഇതൊന്നും കേരളത്തിന്റെ കാര്യത്തിൽ സ്വീകരിക്കപ്പെട്ടില്ല. കേന്ദ്രം എന്ത് നിലപാടെടുത്തലും കേരളം തകരാൻ പോകുന്നില്ല’’- നാല് ദിവസത്തെ സന്ദർശനത്തിന് യു.എ.ഇ. യിലെത്തിയ പിണറായി അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്ന പൊതുസമ്മേളനത്തിൽ പറഞ്ഞു. രണ്ടായിരത്തിലധികം പ്രവാസി മലയാളികൾ പരിപാടിയിൽ പങ്കെടുത്തു.ദുരന്ത സമയത്ത് കേരളത്തെ സഹായിക്കാൻ മുന്നോട്ട് വന്ന യു.എ.ഇ. ഭരണാധികാരികൾക്ക് ബിഗ് സല്യൂട്ട് നൽകുന്നതായി പിണറായി പറഞ്ഞു. കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങളുടെ പുറത്ത് മാത്രമാണ് സഹായധനം അനുവദിക്കപ്പെടുകയുള്ളു. അതിൻപ്രകാരം 4000കോടി രൂപ മാത്രമാണ് സംസ്ഥാന സർക്കാരിന് ആവശ്യപ്പെടാൻ കഴിയുന്നത്. ഈ തുക പോലും ഒരിടത്തും മുഴുവനായി നൽകിയിട്ടില്ല. സ്പെഷ്യൽ പാക്കേജ് ആയി ആവശ്യപ്പെട്ട 5000 കോടി രൂപക്കും ഇതുവരെ തീരുമാനം ആയിട്ടില്ല. കാർഷിക രംഗത്തും മീൻപിടിത്തരംഗത്തുമുണ്ടായ നഷ്ടം മാത്രം 4500 കോടി രൂപയോളം വരും. എന്നാൽ ആവശ്യപ്പെടാൻ കഴിയുക 45 കോടി മാത്രമാണ്. അത് മുഴുവനായും അനുവദിക്കപ്പെടണമെന്നില്ല. ബാക്കി തുക നാം കണ്ടെത്തണം. തകർന്ന റോഡുകൾ നന്നാക്കുന്നതിന് ഒരു കിലോമീറ്ററിന് രണ്ട് കോടിയിലധികം രൂപ ചെലവുണ്ട്. കേന്ദ്രം ഒരു കോടിയാണ് സഹായം നൽകുക. വൈദ്യുത മേഖലയിൽ 385 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ട്. 85 കോടി രൂപ മാത്രമാണ് കേന്ദ്ര സഹായം ആവശ്യപ്പെടാൻ പറ്റുകയുള്ളു. ജലസേചനരംഗത്തെ പുനർനിർമാണത്തിന് 1484 കോടി രൂപ ആവശ്യമാണ്. 53 കോടി രൂപയാണ് സംസ്ഥാന സർക്കാരിന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ കഴിയുക. ഇത്തരത്തിൽ ഓരോ മേഖലയിലുമുണ്ടായ നാശനഷ്ടങ്ങൾക്ക് അനുവദനീയമായ തുക ആവശ്യപ്പെട്ടാലും എത്ര ലഭിക്കുമെന്ന് കണ്ടറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമുക്ക് നഷ്ടമായത് അതുപോലെ പുനർനിർമിക്കാനല്ല സർക്കാറിൻറെ പദ്ധതി. ഇനിയൊരു പ്രകൃതി ദുരന്തമുണ്ടായാലും അതിനെയെല്ലാം അതിജീവിക്കാൻ കഴിയും വിധത്തിലുള്ള നിർമിതികൾ വേണമെന്നും അദ്ദേഹം പറഞ്ഞു. നവകേരള നിർമാണത്തിന് പ്രവാസികൾ മുന്നിട്ടിറങ്ങണമെന്ന് ദുബായിൽ നടന്ന വ്യവസായ പ്രമുഖരുടെ യോഗത്തിൽ പിണറായി വിജയൻ പറഞ്ഞു. എല്ലാവരും സാലറി ചലഞ്ചിന്റെ ഭാഗമാകണം. ഇക്കാര്യത്തിൽ നിർബന്ധങ്ങളൊന്നുമില്ല. എന്നാൽ എല്ലാവരും കഴിയും വിധത്തിൽ സാമ്പത്തിക സഹായം നൽകണം-അദ്ദേഹം പറഞ്ഞു. കേരളത്തിനൊപ്പം നിൽക്കാൻ സന്തോഷം-ശൈഖ് നഹ്യാൻഅബുദാബി: കേരളത്തിന്റെ പുനർനിർമാണത്തിനൊപ്പം നിൽക്കാൻ യു.എ.ഇ. ക്ക് സന്തോഷമേയുള്ളുവെന്ന് യു.എ.ഇ. സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാൻ പറഞ്ഞു. കേരളജനത തങ്ങളുടെ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്നവരാണെന്നും അബുദാബിയിൽ പിണറായി വിജയൻ പങ്കെടുത്ത ആദ്യ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. യു.എ.ഇ.യുടെ എല്ലാവിധ സഹായസഹകരണങ്ങളും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയവരുടെ പേരിൽ ശൈഖ് നഹ്യാൻ ഉറപ്പ് നൽകി. കേരളത്തിന് ശക്തമായി തിരിച്ചു വരാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2R1Tisb
via
IFTTT
No comments:
Post a Comment