ന്യൂഡൽഹി: ഇന്ത്യയിലെ റോഡുകളിൽ ഓരോ ദിവസവും ജീവൻ നഷ്ടപ്പെടുന്നത് 56 ഓളം കാൽനട യാത്രക്കാർക്ക്. സർക്കാരിന്റെ കണക്കുകൾതന്നെ വ്യക്തമാക്കുന്നതാണ് ഇക്കാര്യം. 2014ൽ റോഡപകടങ്ങളിൽ 12,330 കാൽനടയാത്രക്കാരുടെ ജീവൻ നഷ്ടപ്പെട്ടപ്പോൾ 2017ൽ ഇത് 20,457 ആയി ഉയർന്നു. മൂന്ന് വർഷത്തിനിടെ അപകടങ്ങളിൽ ഏതാണ്ട് 66 ശതമാനം വർധനയുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. അപകടങ്ങൾപ്പെട്ടാൽ കാൽനട യാത്രക്കാർക്ക് നാമമാത്രമായ പരിരക്ഷയെ ലഭിക്കുന്നുള്ളൂ. സൈക്കിൾ, ഇരുചക്ര വാഹന യാത്രക്കാരുടെയും സ്ഥിതി ആശങ്കാജനകമാണ്. ഔദ്യോഗിക രേഖകൾ പ്രകാരം 133 ഇരുചക്രവാഹന യാത്രികർക്കും 10 സൈക്കിൾ യാത്രക്കാർക്കും ദിവസേന ജീവൻ നഷ്ടപ്പെടുന്നുണ്ട്. 2017ലെ കണക്കുകൾ പ്രകാരമാണിത്. ഈ മൂന്ന് വിഭാഗങ്ങളിലുമായുണ്ടായ അപകടങ്ങളിൽ ഇരയായത് 2017ൽ സംഭവിച്ച ആകെ റോഡ് അപകടങ്ങളുടെ പകുതിയിലേറെയാണ്. വികസിത രാജ്യങ്ങളിലേതിൽനിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ കാൽനടയാത്രക്കാർക്ക് ലഭിക്കുന്ന അവകാശങ്ങളും പരിഗണനകളും വളരെ പരിമിതമാണെന്ന് അടുത്തിടെ കേന്ദ്ര റോഡ് ഗതാഗത സെക്രട്ടറി വൈ.എസ് മാലിക് പറഞ്ഞിരുന്നു. റോഡരികിലെ നടവഴികൾ പലപ്പോഴും വ്യാപാര സ്ഥാപനങ്ങൾ കൈയേറുന്നതും വാഹനങ്ങൾ നിർത്തിയിടാൻ ഉപയോഗിക്കുന്നതും കാൽനടയാത്രക്കാർക്ക് റോഡിലേക്ക് ഇറങ്ങി നടക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നു. നഗര പ്രദേശങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. കാൽനട യാത്രക്കാർക്ക് ദിവസവും ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ടു ചെയ്യുന്നത് തമിഴ്നാട്ടിലാണ്. 2017ൽ മാത്രം 3,507 പേർക്കാണ് അവിടെ ജീവൻ നഷ്ടപ്പെട്ടത്. മഹാരാഷ്ട്ര (1,831), ആന്ധ്രാപ്രദേശ് (1,379) എന്നിവയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ. ഇരുചക്രവാഹന അപകടങ്ങളിലും തമിഴ്നാട് തന്നെയാണ് മുന്നിലുള്ളത്. 2017ൽ ഇവിടെ 6,329 ഇരുചക്ര വാഹന യാത്രികരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശ് (5.699), മഹാരാഷ്ട്ര (4,659) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. റോഡപകടങ്ങൾ കുറയ്ക്കാനായി 2019 ഏപ്രിൽ മുതൽ എല്ലാ ഇരുചക്രവാഹനങ്ങളിലും ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എ.ബി.എസ്) നിർബന്ധമാക്കാൻ കേന്ദ്രം നടപടികൾ തുടങ്ങിക്കഴിഞ്ഞു. അപകടങ്ങളെ ഗണ്യമായി കുറയ്ക്കാൻ ഇത് സഹായകമാകുമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു. കടപ്പാട് - The Times of India
from mathrubhumi.latestnews.rssfeed https://ift.tt/2RguY6G
via
IFTTT
No comments:
Post a Comment