ഭാരത് സ്റ്റേജ് നാല് നിരവാരത്തിലുള്ള എൻജിനുകളിൽ പുറത്തിറങ്ങിയ വാഹനങ്ങൾ 2020 മാർച്ച് 31 ശേഷം രാജ്യത്ത് വിൽക്കരുതെന്ന് സുപ്രീം കോടതിയുടെ നിർദേശം. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ നിർണായക തീരുമാനം. 2020 ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് വിൽക്കുന്ന വാഹനങ്ങൾ ഭാരത് സ്റ്റേജ്-6 നിലവാരത്തിലുള്ളവയായിരിക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. തീരുമാനം നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന നിർമാതാക്കളുടെ ആവശ്യം സുപ്രീംകോടതി തള്ളി. രാജ്യത്തെ നഗരങ്ങളിൽ വായുമലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതായാണ് റിപ്പോർട്ടുകൾ. ഇത് കണക്കിലെടുത്ത് വാഹനങ്ങളിൽ ബിഎസ്-6 നിലവാരത്തിലുള്ള എൻജിനുകൾ നൽകണമെന്ന് സുപ്രിം കോടതി മുമ്പ് നിർദേശിച്ചിരുന്നു. വാഹന എൻജിനിൽ നിന്ന് പുറംതള്ളുന്ന മലിനീകരണത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവിധാനമാണ് ഭാരത് സ്റ്റേജ് (ബി.എസ്.) മാനദണ്ഡം. വാഹനത്തിന്റെ എൻജിനിലും മറ്റും ചില പരിഷ്കാരങ്ങൾ വരുത്തിയാണ് ബി.എസ്. മാനദണ്ഡത്തിലേക്ക് മാറുന്നത്. വാഹനങ്ങളിലെ മാറ്റത്തോടൊപ്പം രാജ്യത്ത് ലഭ്യമാകുന്ന ഇന്ധനവും ഈ മാനദണ്ഡത്തിനനുസരിച്ചാകേണ്ടതുണ്ട്. ബി.എസ്.-3 വാഹനങ്ങളെ അപേക്ഷിച്ച് ബി.എസ്.-4 വാഹനങ്ങൾ പുറംതള്ളുന്ന പുകയിൽ നിന്നുള്ള മലിനീകരണം 80 ശതമാനം കുറവായിരുന്നു. കാർബൺ മോണോക്സൈഡ്, ഹൈഡ്രോ കാർബൺസ്, നൈട്രജൻ ഓക്സൈഡ് എന്നീ വിഷപദാർത്ഥങ്ങളുടെ അളവു കുറയ്ക്കുന്നതു വഴിയാണ് മലിനീകരണം നിയന്ത്രിക്കുന്നത്. ബിഎസ്-6 വരുന്നതോടെ ഈ തോത് വീണ്ടും കുറയുമെന്നാണ് വിലയിരുത്തൽ. വികസിത രാജ്യങ്ങളിൽ വളരെ നേരത്തെ തന്നെയുണ്ടായിരുന്ന വാഹന മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ 1991-ഓടെയാണ് ഇന്ത്യയിൽ നടപ്പാക്കാൻ തുടങ്ങിയത്. ആദ്യ വർഷം പെട്രോൾ വാഹനങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. തൊട്ടടുത്ത വർഷം ഡീസൽ വാഹനങ്ങളിലും ഇതു നടപ്പാക്കി. 2005 ഏപ്രിലോടെ രാജ്യത്തെ 13 പ്രധാന നഗരങ്ങളിൽ നാലുചക്ര വാഹനങ്ങൾക്ക് ഭാരത് സ്റ്റേജ്-3 (ബി.എസ്.-3) മാനദണ്ഡം നടപ്പാക്കി. പിന്നീട് 2017 ഏപ്രിൽ ഒന്നോടെ ബി.എസ്.-4 ലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെയാണ് 2020-ഓടെ ബിഎസ്-6 മാനദണ്ഡത്തിലേക്ക് മാറുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2SbinT7
via
IFTTT
No comments:
Post a Comment