ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രതിപക്ഷം സംശയം ഉന്നയിക്കുന്ന റിലയൻസ് ഡിഫൻസ് ലിമിറ്റഡ് ഇന്ത്യ- റഷ്യ എസ്-400 മിസൈൽ ഇടപാടിലും ഓഫ്സെറ്റ് പങ്കാളിയാണെന്ന് വിവരങ്ങൾ പുറത്ത്. 2015ൽ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ സന്ദർശിച്ച സമയത്ത് റിലയൻസ് ഡിഫൻസും റഷ്യയിലെ മറ്റൊരു കമ്പനിയായ അൽമാസ് ആന്റെയുമായി അറ്റകുറ്റപ്പണിക്കും നിർമാണത്തിനുമുള്ള പങ്കാളിത്തത്തിനുള്ള 600 കോടിയുടെ കരാറിലേർപ്പെട്ടിരുന്നു. ഇന്ത്യ വാങ്ങുന്ന എസ്-400 പ്രതിരോധ സംവിധാനം നിർമിക്കുന്ന റോബോറോൺ എക്സ്പോർട്ടിന്റെ ഉപകമ്പനിയാണ് അൽമാസ് ആന്റെ. എസ്-400 മിസൈൽ സംവിധാനത്തിന്റെ നിർമാണം, അറ്റകുറ്റപ്പണികൾ എന്നിവയ്ക്കാണ് കരാറെന്ന് ഇന്ത്യാ ടുഡെയുടെ റിപ്പോർട്ടിൽ പറയുന്നു. റിലയൻസ് ഡിഫൻസും, അൽമാസ് ആന്റെയും സംയുക്തമായി ഇന്ത്യയ്ക്ക് വേണ്ടി മിസൈൽ നിർമിക്കുമെന്നാണ് 2015 ഡിസംബറിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. ഇന്ത്യാ- റഷ്യാ ബന്ധത്തിലെ നിർണായകനാഴികക്കല്ലാണ്ഇരുകമ്പനികളും തമ്മിലുള്ള പങ്കാളിത്തമെന്നാണ് റലയൻസ് ഡിഫൻസിന്റേതായി പുറത്തിറങ്ങിയ 2015 ലെ പത്രക്കുറിപ്പിൽ പറയുന്നത്. ഇന്ത്യയ്ക്ക് ആവശ്യമായ പ്രതിരോധ സാമഗ്രികൾ ഭാവിയിൽ നിർമിച്ചുനൽകാൻ പങ്കാളിത്തം സഹായിക്കുമെന്ന് അൽമാസ് ആന്റെയും പറയുന്നു. വെള്ളിയാഴ്ചയാണ് വർഷങ്ങൾ നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം ഇന്ത്യയും റഷ്യയും അത്യാധുനിക മിസൈൽ വേധ സംവിധാനമായ എസ്-400 വാങ്ങാൻ കരാർ ഒപ്പിടുന്നത്. 500 കോടി ഡോളറോളം മുടക്കി അഞ്ച് യൂണിറ്റുകളാണ് ഇന്ത്യ വാങ്ങുന്നത്. റഷ്യയിൽ നിന്ന് ആയുധം വാങ്ങുന്നവർക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന യുഎസ് ഭീഷണി വകവെക്കാതെയാണ് ഇന്ത്യ കരാറിൽ ഒപ്പുവെച്ചത്. Content Highlights: India, Russia, S-400missile deal, Reliance Defense, Rosoboronexport,Almaz-Antey
from mathrubhumi.latestnews.rssfeed https://ift.tt/2C17BJu
via
IFTTT
No comments:
Post a Comment