ന്യൂഡൽഹി: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ വ്യാഴാഴ്ച ഡൽഹിയിലെത്തും. 40,000 കോടി രൂപയുടെ എസ്-400 ഭൂതല-വ്യോമ മിസൈൽ സംവിധാനത്തിനുള്ള കരാറിൽ ഇരുരാജ്യവും ഒപ്പുവച്ചേക്കും. വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പുതിനും തമ്മിൽ കാണുന്നത്. പത്തൊമ്പതാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പുതിൻ എത്തുന്നത്. ഉഭയകക്ഷി ചർച്ചകളിൽ പ്രധാന അജൻഡ പ്രതിരോധരംഗത്തെ കരാറുകളാണ്. ഇക്കാര്യം റഷ്യൻ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷകോവും വ്യക്തമാക്കിയിരുന്നു. എസ്-400 മിസൈലുകൾക്കുള്ള കരാറിൽ രണ്ടുരാജ്യങ്ങളും ധാരണയിലെത്തുമെന്ന് റഷ്യൻ സർക്കാർ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇന്ത്യ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ചർച്ചനടക്കുന്നുവെന്ന് മാത്രമാണ് വിദേശകാര്യമന്ത്രാലയം സൂചിപ്പിച്ചത്. വെള്ളിയാഴ്ച ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലാണ് മോദിയും പുതിനും കാണുക. ഉഭയകക്ഷി ചർച്ചകൾക്കുശേഷമായിരിക്കും നിർണായകമായ കരാറുകളിൽ ഒപ്പുവയ്ക്കുക. പ്രതിരോധരംഗത്ത് ഇന്ത്യയും റഷ്യയും തമ്മിൽ ധാരണയിലെത്തുന്നത് അമേരിക്കയ്ക്ക് താത്പര്യമില്ല. ഇക്കാര്യത്തിൽ അമേരിക്ക എന്തു നിലപാട് സ്വീകരിക്കുമെന്ന് നയതന്ത്രകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നുണ്ട്. പ്രതിരോധക്കരാറുകൾക്ക് പുറമേ, അന്താരാഷ്ട്ര വടക്ക്-തെക്ക് ഗതാഗത ഇടനാഴിയുടെ നിർമാണത്തെക്കുറിച്ചും നേതാക്കൾ ചർച്ചചെയ്യും. ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തിലും ഇരുനേതാക്കളും പങ്കെടുക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2ID5sou
via
IFTTT
No comments:
Post a Comment