ഗാന്ധിനഗർ: ഗിർവനത്തിൽ മൂന്നാഴ്ചയ്ക്കുള്ളിൽ ചത്തൊടുങ്ങിയ 23 സിംഹങ്ങളിൽ പലതിനും കനൈൻ ഡിസ്റ്റമ്പർ വൈറസ് (സിഡിവി) ബാധയുണ്ടായിരുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ മേഖലകളിലേക്ക് വൈറസ് പടരുന്നില്ലെന്ന് ഉറപ്പുവരുത്താൻ സർക്കാർ നടപടികൾ ആരംഭിച്ചു. ചത്ത 23 സിംഹങ്ങളിൽ 11 എണ്ണത്തിനും സിഡിവി വൈറസും പ്രോട്ടോസോൾ അണുബാധയുമുണ്ടായിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. വനംവകുപ്പിന്റെ നിരീക്ഷണത്തിൽ ഏതാനും സിംഹങ്ങൾകൂടി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 1990-ൽ ടാൻസാനിയയിലെ സെറെൻഗെട്ടി വനമേഖലയിൽ ആയിരത്തോളം സിംഹങ്ങളുടെ കൂട്ടമരണത്തിനിടയാക്കിയ വൈറസാണ് സിഡിവി. അന്ന്ടാൻസാനിയൻ സർക്കാർ അമേരിക്കയിൽ നിന്ന് വാക്സിനുകളക്കം വരുത്തിയാണ് വൈറസിനെ നിയന്ത്രണത്തിലാക്കിയത്. അന്താരാഷ്ട്രതലത്തിൽ നിന്നുള്ള മറ്റ്സഹായങ്ങൾ തേടുകയും ചെയ്തു. ഗിർ വനത്തിൽ സി.ഡി. വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് ഗവേഷകർ 2011-ലും 13-ലും മുന്നറിയിപ്പ് നൽകിയതാണ്. നിരന്തരമായ പരിശോധനകൾ നടത്തണമെന്നും രോഗം പകർന്നാൽ 40 ശതമാനം വരെ മരണമുണ്ടാകാമെന്നും പഠനത്തിൽ പറഞ്ഞിരുന്നു. ഗിർ വനത്തിൽ സിംഹങ്ങളുടെ തമ്മിലടി മൂലമുള്ള പരിക്കുകളാണ് മരണത്തിന് ഇടയാക്കുന്നതെന്ന വനംവകുപ്പിന്റെ വാദം നേരിത്തെ പൊളിഞ്ഞിരുന്നു. സംഭവത്തിൽ സ്ഥിതി ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കേന്ദ്രത്തിന് നിർദേശം നൽകിയിട്ടുണ്ട്. അമ്രേലി ജില്ലയിൽപ്പെടുന്ന ഗിർവനത്തിലെ ദൽഖാനിയ റേഞ്ചിൽ സരാസിയയിലെ വലിയ ഒരു സിംഹക്കൂട്ടത്തിലാണ് രോഗം പടർന്നത്. സെപ്റ്റംബർ 12-നും 19-നും ഇടയിൽ 11 എണ്ണത്തിന്റെ ജഡങ്ങൾ ലഭിച്ചു. ബാക്കിയുള്ളവയെ പിടികൂടി ജാംവാലയിലെ നിരീക്ഷണകേന്ദ്രത്തിലാക്കി. ഇവിടെവെച്ചാണ് 12 സിംഹങ്ങൾ ചത്തത്.
from mathrubhumi.latestnews.rssfeed https://ift.tt/2OCjzQg
via
IFTTT
No comments:
Post a Comment