സംസ്ഥാനത്തെ 341 സർക്കാർ സ്കൂളുകളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയില്ല. സ്കൂളുകൾ അന്താരാഷ്ര്ടനിലവാരത്തിലെത്തിക്കാൻ പരിശ്രമിക്കുന്ന സർക്കാർ ഇക്കാര്യവും ശ്രദ്ധിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. ക്ലാസ് മുറികൾ ഹൈടെക് ആക്കി പഠന പ്രവർത്തനങ്ങൾക്ക് പുതിയ ശൈലി കൈവരിക്കുകയും വിവര സാങ്കേതികാധിഷ്ഠിതമായി പുതുക്കിയ പാഠ്യപദ്ധതി രൂപപ്പെടുത്തുകയും ചെയ്യുമ്പോൾ വിശ്വഭാഷയായ ഇംഗ്ലീഷിനെ അവഗണിക്കുകയാണ് ചെയ്യുന്നത്. ഹൈസ്കൂൾ തലം മുതലാണ് പൊതുവിദ്യാലയങ്ങളിൽ അതത് വിഷയത്തിൽ യോഗ്യരായവർ പഠിപ്പിക്കുന്നത്. എന്നാൽ ഡിവിഷൻ മാനഃദണ്ഡങ്ങളുടെ പേര് പറഞ്ഞ് ഇംഗ്ലീഷ് അധ്യാപക തസ്തിക അനുവദിക്കാതിരിക്കുകയാണ് അധികൃതർ. അതിനാൽ മറ്റ് വിഷയങ്ങളിൽ യോഗ്യതയുള്ളവരാണ് ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നത്. ഇതിലെ ആശങ്ക രക്ഷിതാക്കൾ പി.ടി.എകൾ വഴി വകുപ്പ് അധികൃതരെ അറിയിച്ചിട്ടും യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നാണ് പരാതി. ആദ്യ കാലങ്ങളിൽ ഹൈസ്കൂൾ തലത്തിൽ മുഴുവൻ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത് മറ്റ് വിഷയങ്ങളിൽ യോഗ്യതയുള്ളവരായിരുന്നു. 2002-ലാണ് ഇത് മാറ്റി, ഇംഗ്ലീഷിൽ യോഗ്യതയുള്ളവരെ അധ്യാപകരായി നിയമിക്കാൻ തുടങ്ങിയത്. എന്നാൽ അന്നത്തെ നിയമപ്രകാരം അഞ്ച് ഡിവിഷനുകളുള്ള സ്കൂളുകളിൽ മാത്രമേ ഇംഗ്ലീഷ് അധ്യാപക തസ്തിക അനുവദിക്കാൻ കഴിയുകയുള്ളൂ. ആദ്യനാളുകളിൽ ഈ വ്യവസ്ഥയ്ക്ക് വലിയ പ്രശ്നങ്ങളുള്ളതായി അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ പൊതുവിദ്യാലയങ്ങളിൽ ഡിവിഷനുകൾ കുറഞ്ഞു തുടങ്ങിയതോടെ വ്യവസ്ഥയ്ക്കെതിരെ പരാതികളായി. അഞ്ച് ഡിവിഷനുകളുള്ള സ്കൂളുകളുടെ എണ്ണം വൻതോതിൽ കുറഞ്ഞു. അങ്ങനെയാണ് സംസ്ഥാനത്തെ 341 സ്കൂളുകളിൽ ഇംഗ്ലീഷ് അധ്യാപക തസ്തിക ഇല്ലാതായത്. ഇംഗ്ലീഷ് അധ്യാപക തസ്തികയില്ലാത്ത സ്കൂളുകളുടെ എണ്ണം ജില്ലതിരിച്ച് ; തിരുവനന്തപുരം - 31 കൊല്ലം - 19 പത്തനംതിട്ട - 39 ആലപ്പുഴ - 22 ഇടുക്കി - 52 കോട്ടയം - 45 എറണാകുളം - 60 തൃശൂർ - 23 പാലക്കാട് - 6 മലപ്പുറം - 1 കോഴിക്കോട് - 15 വയനാട് - 5 കണ്ണൂർ - 13 കാസർകോഡ് - 10 ആകെ - 341
from mathrubhumi.latestnews.rssfeed https://ift.tt/2Av1Zpr
via
IFTTT
No comments:
Post a Comment