തിരുവനന്തപുരം: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ശബരിമലയിലുണ്ടായ അക്രമ സംഭവങ്ങളിൽ അറസ്റ്റ് 2000 കടന്നു. ഇതുവരെ 2061 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്നലെ രാത്രി മാത്രം 700 പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. 452 കേസുകളിലായിട്ടാണ് ഇത്രയും അറസ്റ്റ് നടന്നിരിക്കുന്നത്. നിലവിൽ 1500 പേരെ ജാമ്യത്തിൽ വിട്ടു. 600 പേരോളം റിമാൻഡിലായി. ഹർത്താൽ, വഴിയതടയൽ, സംഘർഷം, കലാപമുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. അക്രമം അഴിച്ചുവിട്ടവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അക്രമസംഭവത്തിൽ ഉൾപ്പെട്ട 210 പേരുടെ ചിത്രങ്ങൾ നേരത്തേ പോലീസ് പുറത്തു വിട്ടിരുന്നു. പോലീസ് തയ്യാറാക്കിയ പട്ടികയിലുള്ള ഭൂരിഭാഗം പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ തുടരുകയാണ്. കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകുന്നത്. ഫേസ്ബുക്കിൽ വ്യജപ്രചരണം നടത്തിയ കുറ്റത്തിനും പോലീസ് നടപടി തുടരുകയാണ്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അറസ്റ്റ് നടക്കുന്നത്. ഇന്നലെ വരെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 1407 ആയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2qa4gjQ
via
IFTTT
No comments:
Post a Comment