അഹമ്മദാബാദ്:ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ആൾമാറാട്ടം നടത്തി 15 വർഷം കഴിഞ്ഞ് പിടിയിലായിട്ടും പ്രതി ഒളിച്ചുകളി നിർത്തിയില്ല. താനല്ല പ്രതിയെന്ന് ആണയിട്ടു. പക്ഷേ, പോലീസ് തെളിവുകൾ നിരത്തിയപ്പോൾ അയാൾ നിരായുധനായി. നഗരത്തിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച സജനി കൊലക്കേസിലെ പ്രതി മലയാളി തന്നെയായ തരുൺ ജിനരാജ് അറസ്റ്റിലായിട്ടും ആൾമാറാട്ടം തുടരാൻ വൃഥാ ശ്രമംനടത്തി. തൃശ്ശൂർ വിയ്യൂർ സ്വദേശിയും അഹമ്മദാബാദിൽ സ്ഥിരതാമസക്കാരനുമായ ഒ.കെ. കൃഷ്ണന്റെയും യാമിനിയുടെയും മകൾ സജനി(26)യെ 2003 ഫെബ്രുവരി 14-ന് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവ് തരുൺ ജിനരാജ് (42) ആണ് ബെംഗളൂരുവിൽ കഴിഞ്ഞ ദിവസം പിടിയിലായത്. പ്രവീൺ ബട്ടലെ എന്ന മധ്യപ്രദേശുകാരനായി ആൾമാറാട്ടം നടത്തി മറ്റൊരു ഭാര്യയും കുട്ടികളുമൊക്കെയായി സോഫ്റ്റ്വേർ കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്ഥനായി കഴിയുകയായിരുന്നു ഇയാൾ. ഗ്വാളിയോറിൽ ഫിസിക്കൽ എജുക്കേഷൻ വിദ്യാർഥിയായിരിക്കുമ്പോളാണ് പ്രവീണിനെ തരുൺ പരിചയപ്പെടുന്നത്. പിന്നീട് തരുൺ അഹമ്മദാബാദിലെ ഒരു സ്കൂളിൽ കായിക അധ്യാപകനായിരുന്നപ്പോൾ ജോലി ആവശ്യത്തിനായി പ്രവീൺ തന്റെ ബയോഡാറ്റ അയച്ചുകൊടുത്തു. ഈ രേഖകളാണ് ആൾമാറാട്ടം നടത്താൻ പ്രതിക്ക് തുണയായത്. ഇതുപയോഗിച്ച് പാസ്പോർട്ടും സംഘടിപ്പിച്ചിരുന്നു. രണ്ടുതവണ കമ്പനി ആവശ്യത്തിനായി അമേരിക്കയിലും പോയി. താനായി തരുൺ ബെംഗളൂരുവിൽ കഴിയുന്നതറിയാതെ പ്രവീൺ ബട്ടലെ മധ്യപ്രദേശിലെ ഭോപാലിൽ കേന്ദ്രീയവിദ്യാലയത്തിൽ കായികാധ്യാപകനായി പ്രവേശിക്കുകയും ചെയ്തു. അറസ്റ്റിലായപ്പോളും താൻ പ്രവീൺ തന്നെയാണെന്ന് സ്ഥാപിക്കാൻ തരുൺ ശ്രമിച്ചതായി പോലീസ് പറഞ്ഞു. പക്ഷേ, തെളിവുകൾക്കുമുന്നിൽ അയാൾക്ക് പിടിച്ചുനിൽക്കാനായില്ല. കോടതി അനുവദിച്ച പത്തുദിവസത്തെ റിമാൻഡ് കാലാവധിക്കുള്ളിൽ തരുൺ ജിനരാജുമായി വിവിധ നഗരങ്ങളിൽ തെളിവെടുപ്പ് നടത്താൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച് സംഘം. ഭാര്യയെ കൊന്നത് കാമുകിക്കൊപ്പം ജീവിക്കാൻ ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയെ തരുൺ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത് കാമുകിക്കൊപ്പം ജീവിക്കാനാണെന്നാണ് പോലീസ് കേസ്. വിവാഹിതരായി മൂന്നുമാസമേ കഴിഞ്ഞിരുന്നുള്ളൂ. അഹമ്മദാബാദിലെ ഭോപാലിലുള്ള വീട്ടിൽ കവർച്ചക്കാർ സജനിയെ കൊന്നുവെന്നായിരുന്നു അയാളുടെ ഭാഷ്യം. എന്നാൽ, പോലീസ് പിടിക്കുമെന്നായപ്പോൾ അയാൾ ആശുപത്രിയിൽനിന്ന് മുങ്ങി. കാമുകി കൈയൊഴിഞ്ഞതോടെയാണ് ആൾമാറാട്ടം നടത്തി ബെംഗളൂരുവിലെത്തിയത്. അവിടെ സഹപ്രവർത്തകയായ നിഷയെ പ്രണയിച്ച് വിവാഹം കഴിച്ചു. രണ്ടു കുട്ടികൾ ഈ ബന്ധത്തിലുണ്ട്. മാതാപിതാക്കൾ വാഹനാപകടത്തിൽ മരിച്ച അനാഥനാണ് താൻ എന്നായിരുന്നു എല്ലാവരെയും വിശ്വസിപ്പിച്ചത്. മധ്യപ്രദേശിലെ മന്ദസറിൽ കഴിയുന്ന അമ്മ അന്നമ്മയെ അമ്മായിയായി പരിചയപ്പെടുത്തി. നിഷയും അന്നമ്മയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് ക്രൈംബ്രാഞ്ചിന് പ്രതിയിലേക്കുള്ള ആദ്യസൂചന നൽകിയത്. മലയാളിയായ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മിഷണർ ദീപൻ ഭദ്രൻ ഒരു പോലീസുകാരനെ മന്ദസറിലേക്കയച്ചു. അയാൾ അന്നമ്മയുടെ വീടിനടുത്ത് താമസിച്ച് അടുപ്പമുണ്ടാക്കി വിവരങ്ങൾ ശേഖരിച്ചു. പ്രവീൺ എന്ന പേരിനുപിന്നിൽ തരുൺ ആണെന്ന് ഉറപ്പാക്കുകയായിരുന്നു അവസാനത്തെ ജോലി. പരിക്കേറ്റ മോതിരവിരൽ തെളിവായി. അന്നമ്മ നേരത്തേതന്നെ സ്ത്രീധനപീഡന നിയമപ്രകാരം അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതാണ്. പ്രതിയെ ഒളിപ്പിച്ചതിനുള്ള കേസും ഇനി നേരിടേണ്ടിവരും. ഭർത്താവ് ജിനരാജ് നേരത്തേ മരിച്ചു. സജനിയുടെ അച്ഛൻ ഒ.കെ. കൃഷ്ണൻ (80) കേസ് വിടാതെ പിന്തുടർന്നതാണ് പോലീസിനും പ്രേരണയായത്. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ നേരിൽക്കണ്ട് പരാതിപ്പെട്ടതിനെ തുടർന്നാണ് കേസ് വീണ്ടും സക്രിയമായത്. കൊലയാളിയെപ്പറ്റി സൂചന നൽകുന്നവർക്കായി ഒരു ലക്ഷം രൂപ നൽകുമെന്ന് കൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു. ഈ പണവുമായി കഴിഞ്ഞ ദിവസം അദ്ദേഹം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. എന്നാൽ, പാരിതോഷികം സ്വീകരിക്കാൻ നിർവാഹമില്ലെന്നും നിർധനയായ ഒരു പെൺകുട്ടിയുടെ വിവാഹത്തിനായി പണം ചെലവാക്കാമെന്നും ഉദ്യോഗസ്ഥർ നിർദേശിച്ചു. ആദ്യം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് പ്രതി രക്ഷപ്പെടാൻ കാരണമെന്ന് നേരത്തേതന്നെ ആരോപണമുണ്ട്. പോലീസിന് വീഴ്ചപറ്റിയെങ്കിൽ നടപടിയെടുക്കുമെന്ന് ജോയന്റ് കമ്മിഷണർ ജെ.കെ. ഭട്ട് അറിയിച്ചു. Content Highlight: man 15 years of Impersonation after killed wife
from mathrubhumi.latestnews.rssfeed https://ift.tt/2PYkPdW
via
IFTTT
No comments:
Post a Comment