പത്തനംതിട്ട: പൂജാ കര്‍മ്മങ്ങള്‍ നിര്‍ത്തിവെച്ച് തന്ത്രിമാരും പരികര്‍മ്മികളും ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധക്കാരുടെ കനത്ത ശരണംവിളികളേയും വലാസരപ്രതിഷേധങ്ങളെയും തുടര്‍ന്ന് ശബരിമല സന്ദര്‍ശനത്തിനിറങ്ങിയ യുവതികള്‍ നടപ്പന്തലില്‍ യാത്ര അവസാനിപ്പിച്ചു. കടുത്ത പ്രതിഷേധം അതിജീവിച്ച് ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്ക്കും കെട്ടെടുത്ത് കറുപ്പുടുത്ത് എത്തിയ രഹാനാ ഫാത്തിമ എന്ന എറണാകുളം സ്വദേശിനിക്കും ശബരിമലയ്ക്ക് തൊട്ടടുത്ത് വരെ എത്താനേ കഴിഞ്ഞുള്ളൂ. രാവിലെ ആറുമണിയോടെ പമ്പയില്‍ നിന്നും പുറപ്പെട്ട മാധ്യമപ്രവര്‍ത്തകയും യുവതിയും മണിക്കൂറുകള്‍ നടപ്പന്തലില്‍ ചെലവഴിച്ച ശേഷം 11 മണിയോടെ തിരിച്ചിറങ്ങി.
പൂജാദി കര്‍മ്മങ്ങള്‍ നീക്കി വെച്ച് പതിനെട്ടാംപടിക്ക് തൊട്ടുതാഴെ തന്ത്രിമാരും പരികര്‍മ്മികളും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തിന്റെ ഭാഗമാകുന്നതിന്റെ അസാധാരണ ദൃശ്യത്തിനും ശബരിമല സാക്ഷ്യം വഹിച്ചു. ആചാരലംഘനം ഉണ്ടായാല്‍ നട അടച്ചിടേണ്ടി വരുമെന്ന് ശബരിമല തന്ത്രിയും പറഞ്ഞതായി ഐജി വ്യക്തമാക്കി. സന്നിധാനത്ത് ഇരുന്നും കിടന്നും ശരണംവിളി മുഴക്കിയും എതിര്‍ത്ത ഭക്തരുടെ പ്രതിഷേധത്തില്‍ അവിടെ ബലപ്രയോഗം വേണ്ടെന്ന് പോലീസ് സംഘത്തിന് ദേവസ്വം മന്ത്രിയില്‍ നിന്നും നിര്‍ദേശം കിട്ടുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരും തന്ത്രിയും യുവതികളുമായി ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയ ശേഷം യുവതികള്‍ തിരിച്ചുപോകുകയാണെന്ന് ഐജി അറിയിച്ചത്.
രാവിലെ ആറു മണിയോടെ കനത്ത പോലീസ് കാവലില്‍ പമ്പയില്‍ നിന്നും മൂന്ന് മണിക്കൂര്‍ എടുത്താണ് യുവതികള്‍ നടപ്പന്തലിന് തൊട്ടടുത്ത് വരെ എത്തിയത്. എന്നാല്‍ ഇവര്‍ മലകയറുന്നു എന്ന വാര്‍ത്ത എത്തിയതോടെ ഭക്തര്‍ നടപ്പന്തലിന് താഴെ ശരണംവിളികളുമായി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ പ്രതിഷേധക്കാരെ ബലം പ്രയോഗിക്കാന്‍ മുതിരാതെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയുമായി കൂടിയാലോചനകള്‍ നടത്തിയ ഐജി ശ്രീജിത്ത് മടങ്ങിപ്പോകാന്‍ ലഭിച്ച നിര്‍ദേശം യുവതികളെ അറിയിക്കുകയും ഇവര്‍ മടങ്ങിപ്പോകുകയുമായിരുന്നു. എറണാകുളം സ്വദേശിനി രഹാനാ ഫാത്തിമയും മാധ്യമപ്രവര്‍ത്തക കവിതയും രണ്ടേമുക്കാല്‍ മണിക്കൂര്‍ എടുത്ത് ഒമ്പതു മണിയോടെയായിരുന്നു മലകയറി സന്നിധാനത്ത് എത്തിയത്. തുടര്‍ന്ന വിവരം അറിഞ്ഞ ശബരിമല സന്ദര്‍ശനം കഴിഞ്ഞ് മലയിറങ്ങിത്തുടങ്ങിയിരുന്ന 200 ഓളം വരുന്ന ഭക്തര്‍ നടപ്പന്തലില്‍ ഇരുന്നും കിടന്നും പ്രതിഷേധിക്കാന്‍ തുടങ്ങി. ബല പ്രയോഗത്തിന് മുതിരാതെ പോലീസ് പ്രതിഷേധക്കാരുമായി സംസാരിച്ചു.
പ്രതിഷേധം അവഗണിച്ച് മുമ്പോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്നും അതേസമയം യുവതികളുടെ അവകാശവും സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രതിഷേധക്കാരോട് പോലീസ് പറഞ്ഞു. സര്‍ക്കാരിന് ബലം പ്രയോഗിച്ച് സമരക്കാരെ മാറ്റി സന്നിധാനം സംഘര്‍ഷഭൂമി ആക്കാന്‍ താല്‍പ്പര്യമില്ല. തങ്ങളും അയ്യപ്പഭക്തന്മാരാണെന്നും കോടതിവിധിയെ മാനിച്ചാണ് തങ്ങള്‍ ഇവിടെ എത്തിയിട്ടുള്ളതെന്നും നിയമത്തിന്റെ നിയോഗം കൂടി ഭക്തന്മാര്‍ മനസ്സിലാക്കണമെന്നും പറഞ്ഞു. പ്രതിഷേധക്കാരെ ചവുട്ടി അരച്ചു ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും ഭക്തരുടെ വിശ്വാസം സംരക്ഷിക്കുന്നതിനൊപ്പം നിയമത്തിന്റെ നിയോഗം കൂടി തങ്ങള്‍ക്ക് നടത്തേണ്ടതുണ്ടെന്നും സമാധാനമായി എല്ലാവരും പിരിഞ്ഞു പോകണമെന്നും ഐജി ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്കും പ്രശ്‌നം ഉണ്ടാക്കാന്‍ താല്‍പ്പര്യം ഇല്ലെന്നും പക്ഷേ വിശ്വാസം സംരക്ഷിക്കാന്‍ അനുവദിക്കണമെന്നും പ്രതിഷേധക്കാരും പറഞ്ഞു.
തുടര്‍ന്ന് ഒരു മണിക്കൂറോളം നടപ്പന്തലിന്റെ ആദ്യ നടപ്പാതയില്‍ പോലീസും യുവതികളും നിന്നപ്പോള്‍ മറുവശത്ത് പ്രതിഷേധക്കാരും നിന്നു. തുടര്‍ന്ന് ഐജി ശ്രീജിത്ത് പോലീസ് ഉന്നതരുമായും ദേവസ്വംമന്ത്രിയുമായും സംസാരിച്ചു. ഭക്തരെയും ആക്ടിവിസ്റ്റുകളെയും രണ്ടായി കാണണമെന്നും ആയിരക്കണക്കിന് ഭക്തര്‍ വരുന്ന ശബരിമലയെ ആക്ടിവിസ്റ്റുകള്‍ക്ക് വേണ്ടി നിലകൊണ്ട് സംഘര്‍ഷഭൂമി ആക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രതികരണം. തുടര്‍ന്ന് പോലീസ് ഏറെ നേരത്തേ ചര്‍ച്ചകള്‍ക്ക് ശേഷം ശബരിമല ദര്‍ശനത്തിനായി എത്തിയ യുവതികളോട് തിരിച്ചിറങ്ങാന്‍ പറയുകയായിരുന്നു. പൂജാകര്‍മ്മങ്ങള്‍ നിര്‍ത്തിവെച്ച് മേല്‍ശാന്തിമാരും പരികര്‍മ്മികളും കൂടി അയ്യപ്പോ വിളികളുമായി പതിനെട്ടാം പടിക്ക് തൊട്ടുതാഴെ പ്രതിഷേധം തുടങ്ങിയതോടെ രണ്ടു മണിക്കൂര്‍ നേരത്തേ അനിശ്ചിതത്തിന് ശേഷം മലയിറങ്ങി.
ഇന്നരെ രാത്രിയാണ് മലകയറണം എന്നാവശ്യപ്പെട്ട് ആന്ധ്രയിലെ മോജോ മാധ്യമപ്രവര്‍ത്തക കവിതാ ജക്കാള്‍ പമ്പയില്‍ എത്തിയത്. എന്നാല്‍ രാത്രിയിലുള്ള മലകയറ്റതിന്റെ സുരക്ഷാപ്രശ്‌നങ്ങള്‍ പറഞ്ഞു പോലീസ് പിന്തിരിപ്പിച്ചു. എന്നാല്‍ ഐജിയുമായി സംസാരിച്ച മാധ്യമപ്രവര്‍ത്തക രാവിലെ പോയാല്‍ ഒപ്പം വരാമെന്ന ഐജിയുടെ ഉറപ്പ് സ്വീകരിക്കുകയായിരുന്നു. ഈ സമയത്ത് കെട്ടെടുത്ത് കാവി ഉടുത്ത് രഹാനാ ഫാത്തിമ കൂടി രംഗത്ത് വരികയായിരുന്നു. മാധ്യമപ്രവര്‍ത്തകയ്ക്ക് കല്ലേറിനെ അതിജീവിക്കാനുള്ള പ്രതിരോധ സംവിധാനവും പോലീസ് വേഷവും ഹെല്‍മറ്റും കനത്ത സുരക്ഷയും നല്‍കി. മൂന്നൂറ് നാനൂറ് പോലീസുകാരായിരുന്നു കാനനപ്പാതയില്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കിയത്.
from mangalam.com https://ift.tt/2J44LVh
via IFTTT
No comments:
Post a Comment