മേട്ടുപ്പാളയം: മധുവിധു ആഘോഷിക്കാൻ ഊട്ടിയിലേക്കുള്ള യാത്ര എത്ര മനോഹരമാണെന്ന് നവദമ്പതിമാർക്കറിയാം. അതിലേറെ മനോഹരമാണ് പൈതൃകതീവണ്ടിയിൽ ഊട്ടിയിലേക്കുള്ള യാത്ര. എന്നാൽ ഒരു തീവണ്ടി മൊത്തവും നവദമ്പതിക്ക് വേണ്ടിമാത്രം ഊട്ടിയിലേക്ക് സർവീസ് നടത്തുകയെന്നാൽ അവിസ്മരണിയ യാത്രയായിരിക്കും അവർക്ക് സമ്മാനിക്കുക. അങ്ങനെയൊരു യാത്രയാണ് ഇംഗ്ലണ്ട് സ്വദേശിയായ ഗ്രഹാം വില്ല്യം ലൈനും പോളണ്ട് സ്വദേശിനിയായ സിൽവിയയും സ്വപ്നം കണ്ടത്. സാക്ഷാത്കരിക്കാൻ ഇന്ത്യൻ റെയിൽവേയുടെ ഐആർസിടിസി വിഭാഗവും മുന്നിട്ടിറങ്ങി. ലണ്ടനിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് വിഭാഗം എഞ്ചിനിയറായ ഗ്രഹാം രണ്ടു വർഷം മുമ്പാണ് അതെ ഹോസ്പിറ്റൽ മാനേജ്മെന്റ് റിസർച്ച് വിങ്ങിൽ ജോലി ചെയ്യുന്ന സിൽവിയയെ കണ്ടുമുട്ടിയത്. പ്രണയം പൂവണിഞ്ഞത് ഇരുവരും ചേർന്നുള്ള ഇംഗ്ലണ്ടിലെ ഒരു നീരാവിതീവണ്ടിയിൽ യാത്ര ചെയ്യുമ്പോഴായിരുന്നു. അതോടെ വിവാഹം കഴിഞ്ഞാൽ ആദ്യയാത്ര ഇന്ത്യയിൽ കാട്ടിലൂടെ ഓടുന്ന നീരാവിതീവണ്ടിയിൽ തന്നെ ആകാമെന്ന് ഗ്രഹാം ഉറപ്പിച്ചു. രണ്ടാഴ്ച മുൻപ് വിവാഹിതരായ ഇവർക്ക് സുഹൃത്തുക്കളാണ് ലോകപൈതൃക ഭൂപടത്തിൽ ഇടംനേടിയ നീലഗിരിയിലെ നീരാവിതീവണ്ടിയെക്കുറിച്ച് അറിയിച്ചത്. പശ്ചിമഘട്ട ജൈവ ഭൂപടത്തിലൂടെ ചുളംവിളിച്ച് പായുന്ന തീവണ്ടിയിൽ തനിച്ചൊരു കാനനയാത്രയാണ് പിന്നീടവർ സ്വപ്നം കണ്ടത്. വിവാഹ തിയതി നിശ്ചയിച്ചപ്പോൾ തന്നെ ഐആർസിടിസി വഴി തനിച്ചൊരു തീവണ്ടി സർവീസെന്ന ആശയം അധികൃതർക്ക് മുന്നിൽ ഗ്രഹാമും സിൽവിയയും അവതരിപ്പിച്ചു. ദക്ഷിണറെയിൽവേയുടെ സ്വപ്നപാതയിൽ പ്രത്യേക തീവണ്ടി സർവീസ് നടത്തിയാൽ അത് മറ്റുള്ളവർക്കും പ്രചോദനമാകുമെന്ന് അധികൃതരും സമ്മതമറിയിച്ചു. സ്വപ്നം സാക്ഷാത്ക്കാരത്തിന് മുടക്കിയത് തീവണ്ടിയുടെ പ്രത്യേക സർവീസിന് ദക്ഷിണറെയിൽവേ ഈടാക്കുന്നത് മേട്ടുപ്പാളയത്ത് നിന്ന് ഊട്ടിയിലേക്ക് 2.85 ലക്ഷം രൂപയാണ്. വെള്ളിയാഴ്ച രാവിലെ ഐആർസിടിസി പ്രതിനിധി ശശിധറിന്റെ കൂടെ മേട്ടുപ്പാളയം സ്റ്റേഷനിലേക്ക് എത്തിയ ഇരുവർക്കും സ്റ്റേഷൻ മാനേജർ വേദനായകത്തിന്റെ നേതൃത്തത്തിൽ ചെറിയ സ്വീകരണം സംഘടിപ്പിച്ചിരുന്നു. സിനിമ ഷൂട്ടിങ്ങിന് അല്ലാതെ 2 പേർക്ക് മാത്രമായി ഒരു തീവണ്ടിയാത്ര ആദ്യമായിട്ടായിരിക്കാമെന്ന് കോച്ച് എഞ്ചിനീയർ അഷറഫ് പറഞ്ഞു. വിവാഹം കഴിഞ്ഞയുടൻ ഡൽഹി, ചെന്നൈ ചുറ്റികണ്ട ശേഷമാണ് ഇരുവരും ഊട്ടിയിലെത്തിയത്. ഒമ്പത് മണിയോടെ എഞ്ചിനും മൂന്ന് കോച്ചുകളും ഇവർക്ക് മാത്രമായി ഊട്ടിവരെ ഓടി, ഇരുവർക്കൊപ്പം ശശിധർ മാത്രമാണ് തീവണ്ടിയെക്കുറിച്ചും നീലഗിരിയെകുറിച്ചും വിവരിക്കാനുള്ള യാത്രയിൽ കൂടെയുണ്ടായിരുന്നത്. ഊട്ടിയിലേക്കുള്ള യാത്രയിൽ കണ്ടത് യൂറോപ്യൻ രാജ്യങ്ങളിലെ പ്രകൃതിഭംഗി പോലെതന്നെയുണ്ടെന്നാണ് ഊട്ടിയിലെത്തിയപ്പോൾ ഇരുവരുടെയും അഭിപ്രായം. പ്രകൃതിയെ അടുത്തറിയാനും ആദ്യകാലറെയിൽവേ എഞ്ചിനിൽ യാത്ര ചെയ്യാൻ സാധിച്ചതും തങ്ങളുടെ ഭാഗ്യമാണെന്നും ഈ യാത്ര അവിസ്മരണിയമാക്കാൻ സഹായിച്ച റെയിൽവേക്ക് നന്ദി പറഞ്ഞുകൊണ്ട് ഊട്ടി നഗരത്തിൽ ഇറങ്ങുമ്പോൾ സമയം വൈകീട്ട് മൂന്ന് കഴിഞ്ഞിരുന്നു. പണംമുടക്കാമെങ്കിൽ ആർക്കും യാത്ര ചെയ്യാം രണ്ട് പേർക്ക് മാത്രമല്ല 200 പേർ വരെ യാത്ര ചെയ്യാനും 2.85 ലക്ഷം രൂപയേ വരൂ. തിരിച്ചുമുള്ള യാത്രയ്ക്കും ചേർത്ത് ബുക്ക് ചെയ്താൽ അഞ്ചു ലക്ഷത്തിൽ താഴെ തുക ഒതുക്കാം. വൻകിട കമ്പനികൾ, സഞ്ചാരികൾ, ഉൾപ്പെടെ ആർക്ക് വേണമെങ്കിലും പൈതൃകതീവണ്ടിയുടെ പ്രത്യേകസർവീസ് ഉപയോഗപെടുത്താമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2wAnkuD
via
IFTTT
No comments:
Post a Comment