ഇസ്ലാമാബാദ്:കടക്കെണിയിൽ പെടുമെന്ന് പേടിച്ച് ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ പാകിസ്താൻ പുനരാലോചന നടത്തുന്നുവെന്ന് റിപ്പോർട്ടുകൾ. കോളനിഭരണകാലത്തെ റെയിൽ സംവിധാനത്തിൽ മാറ്റം വരുത്തി റെയിൽ നവീകരണത്തിനായുള്ള പാക് ശ്രമങ്ങൾക്ക് ചൈന സഹായം വാഗ്ദാനം ചെയ്തിരുന്നു. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ പെടുത്തി 820 കോടിയുടെ പദ്ധതിയാണ് തുടക്കമിട്ടത്. കറാച്ചിയേയും പെഷവാറിനെയും ബന്ധിപ്പിക്കുന്ന സുപ്രധാന റെയിൽപാതയാണ് നവീകരിക്കാനുദ്ദേശിച്ചിരുന്നത്. എന്നാൽ പാകിസ്താന്റെ പൊതുകടം വർധിക്കുന്ന വിഷയം ചൂണ്ടിക്കാട്ടി ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരാണ് പദ്ധതിയിൽ പുനഃരാലോചന നടത്തുന്നത്. മാത്രമല്ല പുതിയ സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായുള്ള എല്ലാ കരാറുകളും പരിശോധിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. കരാറുകളിൽ പാകിസ്താൻ വലിയ വിട്ടുവീഴ്ചകൾ ചെയ്തു, പാകിസ്താന് വലിയ സാമ്പത്തിക ചിലവ് വരുത്തിവെക്കുന്നു, ചൈനയ്ക്ക് വലിയ ആനുകൂല്യങ്ങൾ ലഭിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടർന്നാണ് പദ്ധതികൾ പരിശോധിക്കാൻ ഇമ്രാൻ ഖാൻ ഗവൺമെന്റ് തീരുമാനിച്ചതെന്നാണ് വിവരം. അതേസമയം പാകിസ്താന്റെ ആവശ്യങ്ങളോട് തുറന്ന സമീപനമാണ് ഉള്ളതെന്നാണ് ചൈനയുടെ നിലപാട്. തർക്കങ്ങളുണ്ടെങ്കിൽ കരാറിൽ മാറ്റങ്ങൾ വരുത്താൻ തയ്യാറാണെന്ന് പാകിസ്താനിലെ ചൈനീസ് അംബാസിഡർ വ്യക്തമാക്കിയിരുന്നു. അതിനിടെ ചൈനീസ് നിക്ഷേപത്തോട് പാകിസ്താന് ഉത്തരവാദിത്തമുണ്ടെന്നും കരാർ തുകയിലും മറ്റും കാര്യമായ കുറവ് വരുത്തണമെന്നാണ് പാക് ഉദ്യോഗസ്ഥർ പറയുന്നത്. അതിനിടെ ചൈനയെ സംബന്ധിച്ചിടത്തോളം നിർണായകമായ ചൈന- പാക് സാമ്പത്തിക ഇടനാഴിയിലും പാകിസ്താൻ പുനഃപരിശോധന ആവശ്യപ്പെടുന്നുണ്ട്. ചൈനയല്ലാതെ മറ്റ് രാജ്യങ്ങളെ നിക്ഷേപത്തിനായി തേടാൻ പാകിസ്താന് ആഗ്രഹമുണ്ട്. എന്നാൽ ചൈനയല്ലാതെ മറ്റ് രാജ്യങ്ങൾ നിക്ഷേപം നടത്താൻ തയ്യാറാകാത്തതിനാൽ തങ്ങളെന്തുചെയ്യുമെന്നാണ് പാക് അധികൃതർ ചോദിക്കുന്നത്. കടക്കെണിയിലാകുമെന്ന ഭയമാണ് പലപദ്ധതികളും ഇഴഞ്ഞുനീങ്ങാൻ കാരണം. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലൂടെ ഇന്ത്യയുടെ അടുത്തുള്ള രാജ്യങ്ങളിലേക്ക് സ്വാധീനം വർധിപ്പിക്കാനുള്ള ചൈനയുടെ നീക്കത്തിന് പല രാജ്യങ്ങളിലും ഭരണമാറ്റമുണ്ടായതോടെ തടസങ്ങൾ നേരിടുന്നുണ്ട്. ശ്രീലങ്ക, മലേഷ്യ, തായ്ലാൻഡ്, ലാവോസ്, മാലദ്വീപ് എന്നിവിടങ്ങളിൽ ചൈനയ്ക്ക് തിരിച്ചടികൾ നേരിടേണ്ടി വരുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2RbDbcj
via
IFTTT
No comments:
Post a Comment