കോട്ടയം: എം.ബി.ബി.എസ്. സീറ്റിനു നൽകിയ ഒരുകോടി രൂപ ആളെത്തട്ടിക്കൊണ്ടുവന്ന് സ്വകാര്യ വ്യക്തിക്ക് തിരികെവാങ്ങിക്കൊടുക്കുകയും പ്രതിഫലമായി 25 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തെന്ന ആരോപണത്തിൽ പോലീസ് ഇൻസ്പെക്ടർക്ക് സസ്‌പെൻഷൻ. കോട്ടയം ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ സാജു വർഗീസിനെയാണ് എറണാകുളം റേഞ്ച് ഐ.ജി. വിജയ് സാഖറെ അന്വേഷണവിധേയമായി സസ്പെൻഡു ചെയ്തത്.മംഗലാപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ഉടമയായ ഡോക്ടറെ പോലീസിന്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുവന്നെന്നാണ് ആരോപണം. ഡോക്ടറെ തട്ടിക്കൊണ്ടുവന്ന് കോട്ടയത്തെത്തിച്ച് നടത്തിയ വിലപേശലിനൊടുവിൽ ഒരുകോടി രൂപ മടക്കിവാങ്ങുകയായിരുന്നു.പണം തിരികെക്കിട്ടിയ വ്യക്തി ഇരുപത്തഞ്ചു ലക്ഷം രൂപ പോലീസിന് കമ്മീഷൻ നൽകിയെന്നായിരുന്നു ആരോപണം. പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ കോട്ടയത്തെ ജില്ലാ നേതൃത്വത്തിന്റെ സമ്മതത്തോടെയും ജില്ലയിലെ ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയുമായിരുന്നു പോലീസിന്റെ ഗുണ്ടാപ്പണിയെന്നും ആരോപണം ഉയർന്നു.കോട്ടയം പുതുപ്പള്ളിയിലെ സി.പി.എം. പ്രവർത്തകന്റെ ബന്ധുവായ ബിസിനസുകാരന്റെ മകന് മംഗലാപുരത്തെ മെഡിക്കൽകോളേജിൽ എം.ബി.ബി.എസിന് സീറ്റുറപ്പിക്കാനാണ് കോളേജ് ഉടമയ്ക്ക് ഒരുകോടി രൂപ കോഴപ്പണം നൽകിയത്. സീറ്റ് ലഭിക്കാതെ വന്നതോടെ പണം മടക്കി ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. കണക്കിൽപ്പെടാത്ത പണം നിയമപരമായി വാങ്ങിയെടുക്കാനാകില്ലെന്നുറപ്പായതോടെയാണ് പോലീസിനെ സമീപിച്ചത്. വേണ്ടതുചെയ്യാൻ പോലീസിനുമേൽ രാഷ്ട്രീയ സമ്മർദമുണ്ടായി.സ്വകാര്യവ്യക്തിയുടെ ആഡംബര കാറിൽ രണ്ട് വനിതാ പോലീസുകാരുൾപ്പെടെ അഞ്ചംഗ സംഘമാണ് മംഗലാപുരത്തേക്കു പോയത്. കാറിൽ മദ്യമുൾപ്പെടെയുള്ളവ ഉണ്ടായിരുന്നു. പിന്നാലെ പോലീസിന് സഹായവുമായി സ്വകാര്യ വ്യക്തിയും സംഘവും പോയി. മംഗലാപുരത്തെത്തിയ സംഘം ഡോക്ടറോട് പണം ആവശ്യപ്പെട്ടു. കിട്ടാതെവന്നതോടെ ബലമായി കാറിൽകയറ്റി കോട്ടയത്തെത്തിച്ചു. ചർച്ചയെത്തുടർന്ന് ഡോക്ടറുടെ ബന്ധുക്കൾ ഒരുകോടി രൂപ കോട്ടയത്തെത്തിച്ച് പോലീസിന്റെ സാന്നിധ്യത്തിൽ പരാതിക്കാർക്ക് നൽകി. തുടർന്ന് ഡോക്ടറെ ബന്ധുക്കൾക്കൊപ്പം വിട്ടു.ഉടൻതന്നെ പോലീസിനുള്ള കമ്മിഷൻ തുകയായ 25 ലക്ഷം അന്നു കൈപ്പറ്റുകയും ചെയ്തെന്നായിരുന്നു ആരോപണം. ഡിസംബറിൽ നടന്ന സംഭവം പുറത്തായതോടെ പോലീസ് ഇന്റലിജൻസ് വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് നൽകി. പിന്നീട് ജില്ലാ പോലീസ് മേധാവി ഹരിശങ്കറും അന്വേഷണത്തിന് ഉത്തരവിട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2QiYkjA
via
IFTTT
No comments:
Post a Comment