പ്രളയത്തിനുശേഷം സംസ്ഥാനത്തുടനീളം വെള്ളത്തിന്റെയും മണ്ണിന്റെയും ഘടന മാറിയത് പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന് പഠനം. പ്രളയശേഷം ഹരിതഗൃഹ വാതകങ്ങളുടെ അളവ് കൂടിയിട്ടുണ്ട്. വെള്ളത്തിന്റെ ശുദ്ധി കുറഞ്ഞു. മണ്ണിൽ അമ്ലത കൂടി. സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെ സഹകരണത്തോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് മറൈൻ ബയോളജി തയ്യാറാക്കിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.വിശദപഠനം ആവശ്യപ്പെട്ട് ഈ റിപ്പോർട്ട് പരിസ്ഥിതിവകുപ്പിന് കൈമാറുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ കെ. സജീവൻ പറഞ്ഞു. ആലപ്പുഴ, കോട്ടയം, കൊച്ചി ജില്ലകളിലെ 40 പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പഠനമെന്ന് നേതൃത്വം നൽകിയ ഡോ. ബിജോയ് നന്ദൻ പറഞ്ഞു.മറ്റു കണ്ടെത്തലുകൾ* ജൈവ മലിനീകരണ അളവുകോലായ ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ്(ബി.ഒ.ഡി.) കൂടി. ഒരു ലിറ്റർ ശുദ്ധജലത്തിൽ മൂന്ന്-നാല് മില്ലിഗ്രാം ബി.ഒ.ഡി.യേ പാടുള്ളൂ. പ്രളയശേഷം ചിലയിടങ്ങളിൽ ഇത് ഇരട്ടിയോളം വരെയായി.* വെള്ളത്തിലെ പ്രാണവായുവിന്റെ(ഡിസോൾവ്ഡ് ഓക്സിജൻ) അളവ് കുറഞ്ഞു. കോട്ടയം മുതൽ കൊച്ചിവരെയുള്ള പ്രദേശങ്ങളിൽ ഇത് കാര്യമായി കുറഞ്ഞു.* വെള്ളത്തിന്റെ കലക്ക് കൂടി. ഇതോടെ ജലാശയങ്ങളിൽ സൂര്യരശ്മി കടക്കുന്നത് കുറഞ്ഞു. ഇതുമൂലം വെള്ളത്തിലെ സസ്യ-ജന്തു പ്ലവകങ്ങൾ ഇല്ലാതാകും.* വെള്ളത്തിലടങ്ങിയിരിക്കുന്ന ലേയപദാർഥങ്ങളുടെ (ടോട്ടൽ ഡിസോൾവ്ഡ് സോളിഡ്‌സ്) അളവ് കൂടി. * വെള്ളത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് കൂടി. ഒരു ലിറ്റർ വെള്ളത്തിൽ 11-12 മില്ലിഗ്രാം കാർബൺ ഡയോക്സൈഡാണ് പ്രളയത്തിനുമുമ്പ് കാണപ്പെട്ടിരുന്നത്. പ്രളയശേഷം ഇത് ഇരട്ടിയോളമായി.* ഹരിതഗൃഹവാതകങ്ങളായ നൈട്രസ് ഓക്സൈഡിന്റെയും മീഥെയ്‌നിന്റെയും അളവ് ഏറി. ചെന്പ്, ഈയം തുടങ്ങിയ ലോഹങ്ങളുടെ അംശവും കൂടി. ഇവ മത്സ്യങ്ങളിലൂടെയും മറ്റും മനുഷ്യരിലേക്ക് നേരിട്ടെത്താൻ സാധ്യതയേറെയാണ്.ആശങ്കാജനകംവെള്ളം പിടിച്ചുനിർത്താൻ കഴിയുന്ന മണ്ണായിരുന്നു കേരളത്തിലേത്. പ്രളയശേഷം ഇതിന് മാറ്റംവന്നു. മണ്ണിന്റെ ജീവൻ നിലനിർത്തുന്ന സൂക്ഷ്മജീവികൾ ചത്തൊടുങ്ങുന്നു. വന്നടിഞ്ഞ എക്കലുകളിൽ വിഷാംശവുമുണ്ട്.ജലസ്രോതസ്സുകൾ വറ്റാൻ കാരണം വരൾച്ചയല്ലജലസ്രോതസ്സുകൾ വറ്റാൻ കാരണം വരൾച്ചയല്ലെന്ന് സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് െഡവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റും (സി.ഡബ്ല്യു.ആർ.ഡി.എം.) സംസ്ഥാന ഭൂവിനിയോഗ ബോർഡും നടത്തിയ പഠനവും കണ്ടെത്തി. പ്രളയത്തിൽ നദികളിലെ മണൽപ്പരപ്പിനു മുകളിലെ എക്കൽ ഒലിച്ചുപോയി. നദിയിൽ വെള്ളം തങ്ങിനിൽക്കാൻ സഹായിക്കുന്നത് ഈ പാളിയാണ്. ഇത് ഇല്ലാതായതോടെ വെള്ളം താഴ്ന്നുപോകുന്ന പ്രവണതയുണ്ടായതായാണ് സി.ഡബ്ല്യു.ആർ.ഡി.എം. ജലവിഭവ വകുപ്പിനെ അറിയിച്ചിട്ടുള്ളത്. പ്രാഥമിക പഠനവിവരം മന്ത്രി മാത്യു ടി. തോമസുമായും അവർ പങ്കിട്ടു. വിശദപഠനം തുടരുകയാണ്.പ്രളയത്തിൽ ജലസ്രോതസ്സുകളിലെ മണലും ചെളിയും ഒലിച്ച് ആഴം കൂടിയതാണ് ഇപ്പോൾ നദീതടങ്ങളിലുണ്ടായ പ്രതിഭാസമെന്നാണ് ഭൂവിനിയോഗ ബോർഡിന്റെ കണ്ടെത്തൽ. നദീതടം താഴ്ന്നത് കിണറുകളിൽ ജലനിരപ്പ് കുറയാൻ കാരണമായി. പെട്ടെന്നുണ്ടാകുന്ന പ്രളയത്തിന്റെ അനന്തരഫലമാണിത്. സ്വാഭാവിക ഭൂപ്രകൃതി നശിപ്പിക്കപ്പെട്ടതിനാൽ പ്രളയജലം ഭൂഗർഭ ജലമായി ശേഖരിക്കപ്പെട്ടില്ലെന്ന് ഭൂവിനിയോഗ കമ്മിഷണർ എ. നിസാമുദീൻ പറഞ്ഞു. പ്രളയത്തിൽ ലഭിച്ച പത്തുശതമാനം വെള്ളം പോലും ഭൂഗർഭജലമായി ശേഖരിക്കപ്പെട്ടില്ലെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. തുലാവർഷത്തിൽ മഴ കുറഞ്ഞേക്കുമെന്ന് പ്രവചനമുള്ള സ്ഥിതിക്ക് ലഭിക്കുന്ന മഴവെള്ളം ഭൂമിയിലേക്ക് ഊർന്നിറങ്ങാൻ അവസരമൊരുക്കണമെന്നാണ് നിർദേശം.
from mathrubhumi.latestnews.rssfeed https://ift.tt/2xjSDKk
via
IFTTT
No comments:
Post a Comment