ഹൈദരാബാദ് : ഇന്ധനവില വർധനവ്, രൂപയുടെ വിലയിടിവ് വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശവുമായി തെലുങ്കുദേശം പാർട്ടി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. രൂപയുടെ മൂല്യം എല്ലാ ദിവസവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ അത് 100 രൂപയിലെത്തിയാലും അത്ഭുതപ്പെടാനില്ല. അതു പോലെ പെട്രോൾ, ഡീസൽ വിലഎല്ലാ ദിവസവും കൂടുകയാണ്. പെട്രോൾ വില ഉടൻ തന്നെ ലിറ്ററിന് 100 രൂപയിലെത്തിയേക്കും. പെട്രോളും രൂപയും സെഞ്ചുറി അടിക്കും. അപ്പോൾ ഒരു ഡോളർ കൊടുത്ത് ഒരു ലിറ്റർ പെട്രോൾ വാങ്ങാം-നായിഡു പരിഹസിച്ചു. സാമ്പത്തികരംഗം തകർച്ച നേരിടുകയാണെന്നും രാജ്യത്ത് സാമ്പത്തിക അച്ചടക്കമില്ലെന്നും നായിഡു ചൂണ്ടിക്കാട്ടി. നോട്ട് നിരോധനത്തേയും നായിഡു വിർശിച്ചു. എൻ.ഡി.എ സഖ്യകക്ഷിയായിരുന്ന വേളയിൽ നോട്ട് നിരോധനത്തെ പ്രകീർത്തിച്ച ആളാണ് ചന്ദ്രബാബു നായിഡു. നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ രൂപം കൊടുത്ത കമ്മറ്റിയുടെ കൺവീനറും അദ്ദേഹമായിരുന്നു. നോട്ട് നിരോധനം കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് മനസിലാകുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശം. നോട്ട് നിരോധനം കൊണ്ട് ജനങ്ങൾ എറെ വലഞ്ഞു. ഇപ്പോൾ പോലും ആവശ്യത്തിന് നോട്ടുകൾ ലഭ്യമാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2000, 500 രൂപ നോട്ടുകൾ പിൻവലിച്ച് കൂടുതൽ 200, 100 രൂപ നോട്ടുകൾ അച്ചടിക്കാനായിരുന്നു താൻ ആവശ്യപ്പെട്ടിരുന്നതെന്നും എന്നാൽ നേരെ വിപരീതമാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇനിയെങ്കിലും വലിയ നോട്ടുകൾ പിൻവലിച്ച് ചെറിയ നോട്ടുകൾ കൂടുതലായി ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2NfkfdH
via
IFTTT
No comments:
Post a Comment