തിരുവനന്തപുരം: പ്രതിപക്ഷ സംഘടനകളുടെ എതിർപ്പിനിടെ, പ്രളയദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ ഒരു മാസത്തെ ശന്പളം നൽകണമെന്ന നിലപാടിലുറച്ച് സംസ്ഥാന സർക്കാർ. ഈ വിഷയത്തിൽ സർക്കാരിന്റെ നിലപാടിൽ മാറ്റമില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ഇക്കാര്യത്തിൽ ആരെയും നിർബന്ധിക്കില്ലെന്ന് സർവീസ് സംഘടനകളുടെ യോഗത്തിൽ മന്ത്രി അറിയിച്ചു. എന്നാൽ, ഒരു മാസത്തെ ശമ്പളം നിർബന്ധമായി ഈടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇതംഗീകരിക്കില്ലെന്നും പ്രതിപക്ഷ അധ്യാപക-സർവീസ് സംഘടനകൾ ചർച്ചയ്ക്കുശേഷം അറിയിച്ചു. ശന്പളം സംഭാവന ചെയ്യുന്നതിനെ സർക്കാർ അനുകൂല സംഘടനകൾ പിന്തുണച്ചു. സംഘടനകളുടെ അഭിപ്രായംകൂടി പരിഗണിച്ച് രണ്ടോമൂന്നോ ദിവസത്തിനകം ഉത്തരവിറക്കുമെന്ന് മന്ത്രി പിന്നീട് വിശദീകരിച്ചു. സമ്മതപത്രം വാങ്ങിയേ ശമ്പളം പിടിക്കാവൂ എന്ന് ചൊവ്വാഴ്ച മന്ത്രി വിളിച്ചുചേർത്ത ചർച്ചയിൽ പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെട്ടു. എന്നാൽ, ഇത് സർക്കാർ തീരുമാനിക്കേണ്ട കാര്യമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒരു മാസത്തെ ശമ്പളം നൽകണം എന്ന മുഖ്യമന്ത്രിയുടെ അഭ്യർഥനയാണ് സർക്കാരിന്റെ നിലപാടെന്നാവർത്തിച്ച മന്ത്രി, ഇതിനുള്ള വ്യവസ്ഥകളും മുന്നോട്ടുവെച്ചു. ഒറ്റത്തവണയായോ പത്ത് ഗഡുക്കളായോ അല്ലെങ്കിൽ ജീവനക്കാർ ആവശ്യപ്പെടുന്ന തവണകളിലോ ഒരു മാസത്തെ ശമ്പളം നൽകുന്ന രീതിയാകാം. ആവശ്യമെങ്കിൽ ലീവ് സറണ്ടറും ഈ ഇനത്തിലേക്ക് പരിഗണിക്കാം. നേരത്തേ ശമ്പളത്തിൽനിന്ന് വിഹിതം നൽകിയത് കുറച്ചായിരിക്കും ഒരുമാസത്തെ ശമ്പളം ഈടാക്കുക. താത്പര്യം എഴുതി നൽകിയാൽ മതി. ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിൽ ജീവനക്കാർ അനുകൂലനിലപാടാണ് സ്വീകരിച്ചതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ശമ്പളത്തിനു പകരം തുല്യമായ തുക പി.എഫിൽനിന്ന് വായ്പയെടുത്തു നൽകുന്ന കാര്യവും ചർച്ചയിൽവന്നു. ഈ നിർദേശങ്ങളെല്ലാം പരിഗണിച്ചായിരിക്കും സർക്കാർ ഉത്തരവ്. ശമ്പളം നൽകാത്തവരോട് പ്രതികാരബുദ്ധിയോടെ പെറുമാറുമെന്ന ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ പേടിക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഭരണസ്വാധീനം ഉപയോഗിച്ച് ശമ്പളം നിർബന്ധമായി പിടിക്കാനാണ് നീക്കമെങ്കിൽ ഇതിനെതിരേ ഏതറ്റംവരെയും പോകുമെന്ന് എംപ്ലോയീസ് ഫെഡറേഷൻ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യവിരുദ്ധം ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന നിർബന്ധം ജനാധിപത്യവിരുദ്ധമാണ്. ദുരിതബാധിത മേഖലകളിലെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു മാസത്തെ ശമ്പളം പൂർണമായി നൽകാനാവില്ല. താത്പര്യമുള്ള ദിവസങ്ങളിലെ ശമ്പളം നൽകാൻ ജീവനക്കാർക്ക് സമ്മതപത്രം നൽകുകയാണ് വേണ്ടത്. -എൻ.കെ. ബെന്നി,ചെയർമാൻ, യുണൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ.
from mathrubhumi.latestnews.rssfeed https://ift.tt/2NLSZAI
via
IFTTT
No comments:
Post a Comment