ന്യൂഡൽഹി: മാസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ കേരളത്തിലെ കോൺഗ്രസിന് പുതിയ നേതൃത്വം. മുല്ലപ്പള്ളി രാമചന്ദ്രനാണ് കെ.പി.സി.സി.യുടെ പുതിയ അധ്യക്ഷൻ. കെ. സുധാകരൻ, എം.ഐ. ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരെ വർക്കിങ് പ്രസിഡന്റുമാരായും നിയമിച്ചു. കെ. മുരളീധരനെ പാർട്ടി പ്രചാരണ സമിതിയുടെ ചെയർമാനായും നിയമിച്ചു. ബെന്നി ബെഹനാൻ യു.ഡി.എഫ്. കൺവീനറാകും. എന്നാൽ, ഇത് സംബന്ധിച്ച പ്രഖ്യാപനം കേരളത്തിലാണുണ്ടാവുക. കോൺഗ്രസ് സംഘടനാതിരഞ്ഞെടുപ്പിന് നേതൃത്വം നല്കിയ മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി. അധ്യക്ഷനാകുമെന്ന് ഏതാനും മാസങ്ങളായി സൂചനയുണ്ടായിരുന്നു. എന്നാൽ, പല കാരണങ്ങളാലും തീരുമാനം നീണ്ടു പോയി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പുതിയ കെ.പി.സി.സി. നേതൃത്വത്തെ നിയോഗിച്ചതായി ബുധനാഴ്ച രാത്രിയാണ് സംഘടനാച്ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി അശോക് ഗെഹ്ലോത്അറിയിച്ചത്. വി.എം. സുധീരൻ കെ.പി.സി.സി.അധ്യക്ഷസ്ഥാനം രാജിവെച്ചതിനെത്തുടർന്ന് ഒന്നരവർഷത്തോളമായി എം.എം. ഹസനാണ് കെ.പി.സി.സി. അധ്യക്ഷ പദവി വഹിച്ചിരുന്നത്. പുതിയ അധ്യക്ഷനെ നിയമിക്കുന്നതിനായി ഏതാനും മാസങ്ങൾക്ക് മുമ്പുതന്നെ നേതൃത്വം ചർച്ചകളാരംഭിച്ചിരുന്നു. എ.കെ. ആന്റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ, വി.എം. സുധീരൻ, കെ. മുരളീധരൻ, കെ.സി. വേണുഗോപാൽ തുടങ്ങി സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി രാഹുൽ ചർച്ചകൾ നടത്തിയിരുന്നു. ഡി.സി.സി. അധ്യക്ഷന്മാരുടെ നിർദേശങ്ങളും തേടിയിരുന്നു. മുല്ലപ്പള്ളിക്ക് പുറമേ കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, വി.ഡി. സതീശൻ, കെ.വി. തോമസ്, ബെന്നിബെഹനാൻ എന്നിവരുടെ പേരുകൾ പല ഘട്ടത്തിൽ ഈ പദവിയിലേക്ക് ഉയർന്നുവന്നിരുന്നു. തീരുമാനം നീളാൻ കാരണമിതാണ്. സമവായത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നിന്ന് ഒരു പേര് ഉയർന്നുവരട്ടെയെന്ന നിലയിൽ നേതൃത്വം തീരുമാനം മാറ്റിവെക്കുകയായിരുന്നു. content highlights: KPCC, Congress, Mullappally Ramachandran, K.Muraleedharan
from mathrubhumi.latestnews.rssfeed https://ift.tt/2PRQQ7b
via
IFTTT
No comments:
Post a Comment