ധാക്ക: സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ നടത്തിയത് പരീക്ഷണമായിരുന്നു. സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങളെ ചങ്കൂറ്റത്തോടെ കളത്തിലിറക്കി. പരിശീലകന്റെ തീരുമാനത്തെ കിരീടംകൊണ്ട് ന്യായീകരിക്കാനാകും ശനിയാഴ്ച ഫൈനലിനിറങ്ങുമ്പോൾ യുവ ഇന്ത്യയുടെ ശ്രമം. വംഗബന്ധു സ്റ്റേഡിയത്തിൽ രാത്രി ഏഴുമണിക്കാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള കലാശക്കളി. സാഫ് ചാമ്പ്യൻഷിപ്പ് ഇന്ത്യയുടെ കുത്തകയാണ്. പതിനൊന്ന് ടൂർണമെന്റിൽ പത്തിലും ടീം ഫൈനൽ കളിച്ചു. ഏഴിൽ ജയിച്ചു. ഇത്തവണ എട്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഭാവിതലമുറയെ കണ്ടെത്താനുള്ള ശ്രമമായിട്ടാണ് ടൂർണമെന്റിനെ ഇന്ത്യൻ ടീം പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റെയിൻ കണ്ടത്. സീനിയർ ടീമിൽ പകരക്കാരായി അവസരം ലഭിക്കാറുള്ള യുവതാരങ്ങൾക്കൊപ്പം കൗമാരതാരങ്ങളെയും ഉൾപ്പെടുത്തി അണ്ടർ-23 ടീമിനെയാണ് കളത്തിലിറക്കിയത്. പരീക്ഷണം വിജയമാണെന്ന് ഇതുവരെയുള്ള പ്രകടനം തെളിയിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന് ഇന്ത്യൻ ടീം മാലദ്വീപിനെ കീഴടക്കിയിരുന്നു. നിലവിലെ ഫോമിൽ കിരീടം നേടാനുള്ള കരുത്ത് ടീമിനുണ്ട്. പാകിസ്താനെതിരായ സെമിയിൽ ചുവപ്പുകാർഡ് കണ്ട ലാലിയൻസുല ചാങ്തേയുടെ അഭാവം മാത്രമാണ് തിരിച്ചടി. മൂന്നു കളിയിൽനിന്ന് ഏഴ് ഗോളുകൾ ഇന്ത്യ നേടി. ഒരു ഗോളാണ് വഴങ്ങിയത്. മികച്ച ഒത്തിണക്കമാണ് ടീമിന്റെ കരുത്ത്. മുന്നേറ്റത്തിൽ മൻവീർസിങ്ങിലൂടെ ക്ലിനിക്കൽ ഫിനിഷറെ ടീമിന് ലഭിച്ചു. മൂന്നു ഗോളാണ് താരം ഇതുവരെ നേടിയത്. വിങ്ങുകളിൽ മലയാളി താരം ആഷിക് കുരുണിയനും നിഖിൽ പൂജാരിയും മിന്നുന്ന പ്രകടനം നടത്തുന്നു. മധ്യനിരയിൽ അനിരുദ്ധ് ഥാപ്പയും വിനീത് റായിയും ഭാവനാസമ്പന്നതയോടെ കളിക്കുന്നുണ്ട്. നായകൻ സുഭാഷിഷ് ബോസും രഞ്ജൻ സിങ്ങും കളിക്കുന്ന സെൻട്രൽ ഡിഫൻസ് ശക്തമാണ്. ഗോൾ കീപ്പർ വിശാൽ കെയ്ത്തും ഇതുവരെ പിഴവുകൾ വരുത്തിയിട്ടില്ല. മറുവശത്ത് നേപ്പാളിനെ സെമിയിൽ 3-0ന് തോൽപ്പിച്ച് മാലദ്വീപ് ആത്മവിശ്വാസം വീണ്ടെടുത്തു. ഇരട്ടഗോൾ നേടിയ അറ്റാക്കിങ് മിഡ്ഫീൽഡർ ഇബ്രാഹിം വാഹീദ് ഹസന്റെ ഫോം ടീമിന് പ്രതീക്ഷനൽകുന്നു. Content Highlights: Unbeaten India take on Maldives in SAFF Cup final
from mathrubhumi.latestnews.rssfeed https://ift.tt/2OsMMtS
via
IFTTT
No comments:
Post a Comment