തിരുവനന്തപുരം: രണ്ടു ദിവസത്തെ തിരക്കിനും ദുരിതത്തിനുമൊടുവിൽ എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്സുകളിലേക്കുള്ള തത്സമയ പ്രവേശനം കോടതി തടഞ്ഞത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കി. സുപ്രീംകോടതി നിർദേശംവന്നതോടെ ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് പ്രവേശന നടപടികൾ നിർത്തിയതായി കൗൺസലിങ് ഹാളിൽ ഇരുന്ന വിദ്യാർഥികളെ കമ്മിഷണർ അറിയിച്ചത്. ഇതോടെ വിദ്യാർഥികൾ പലരും രക്ഷിതാക്കളെ കെട്ടിപ്പിടിച്ച് കരഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നെത്തിയ ആയിരങ്ങൾ പ്രവേശനം നിർത്തിയെന്ന പ്രഖ്യാപനം വന്നശേഷവും എന്തുചെയ്യണമെന്നറിയാതെ മെഡിക്കൽകോളേജ് കാമ്പസിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. അടുത്ത പ്രവേശനത്തീയതി സംബന്ധിച്ചാണ് കൂടുതൽ പേരും ആശങ്കപ്രകടിപ്പിച്ചത്. തൊട്ടടുത്ത ദിവസങ്ങളിൽതന്നെ ഉണ്ടാവുമോ എന്നായിരുന്നു വടക്കാൻ ജില്ലകളിൽനിന്ന് എത്തിയവരുടെ സംശയം. കുടിവെള്ളംപോലുമില്ലാതെ രണ്ടുദിവസമാണ് പ്രവേശനത്തിനായി വിദ്യാർഥികളും രക്ഷിതാക്കളും കാത്തുകിടന്നത്. എന്നാൽ, ഒരു വിഭാഗം കുട്ടികൾ കൈയടിയോടെയാണ് പ്രവേശനം നിർത്തിവെച്ച പ്രഖ്യാപനത്തെ സ്വീകരിച്ചത്.കോടതിവിധി എതിരായാൽ പ്രവേശനം നിർത്തിവയ്ക്കുമെന്ന ആശങ്ക അലോട്ട്മെന്റിന്റെ രണ്ടാംദിവസമായ ബുധനാഴ്ച ഉണ്ടായിരുന്നു. കോളേജ് കെട്ടിടത്തിനുള്ളിലും ചുറ്റിലുമെല്ലാമായി ആയിരങ്ങൾ ഇരിക്കാൻപോലും കഴിയാതെയാണ് കാത്തുനിന്നത്. പതിനായിരത്തിലേറെ പേരാണ് ഒരോ ദിവസവും ഉണ്ടായിരുന്നത്. എൻ.ആർ.ഐ. പ്രവേശനം ബുധനാഴ്ച രാവിലെ നടന്നത് ചില തർക്കങ്ങൾക്കിടയാക്കി. ഓൺലൈൻ വഴി അപേക്ഷിച്ചവരെ ഒഴിവാക്കി എൻ.ആർ.ഐ. പ്രവേശനം നടത്തുന്നതിനെതിരേ പ്രതിഷേധവുമായി ചില രക്ഷിതാക്കൾ രംഗത്തെത്തി. എന്നാൽ, അധികൃതർ ഇടപെട്ട് പ്രശ്നങ്ങൾ പറഞ്ഞുതീർത്തു. രണ്ടാംദിവസവും തിരക്ക് നിയന്ത്രിക്കാൻ അധികൃതർ ബുദ്ധിമുട്ടി. പോലീസ് കാവലും ഉണ്ടായിരുന്നു. കുടിവെള്ളം, ശൗചാലയം തുടങ്ങിയവയെല്ലാം അപര്യാപ്തമായിരുന്നു. പലർക്കും ഭക്ഷണം കഴിക്കാൻപോലും കഴിഞ്ഞില്ല. ഒട്ടേറെപേർ കുഴഞ്ഞുവീഴുകയും ചെയ്തു. ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Q8yIGR
via
IFTTT
No comments:
Post a Comment