കല്പറ്റ: പ്രളയജലമൊഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ വയനാട്ടിൽ ചിലയിടങ്ങളിൽ മണ്ണിരകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. മുട്ടിലിനടുത്ത് കൊളവയൽ മേഖലയിൽ ദിവസേന നൂറുകണക്കിന് മണ്ണിരകളാണ് പുറത്തേക്കുവന്ന് ചത്തൊടുങ്ങുന്നത്. മേഖലയിൽ ഇതിനുമുന്പ് ഇങ്ങനെയൊന്ന് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് കൊളവയൽ സെയ്ന്റ് ജോർജ് എൽ.പി. സ്കൂൾ അധ്യാപകൻ പി. അബ്ദുൾ ജലീൽ പറഞ്ഞു. 2016 ഒക്ടോബറിൽ ജില്ലയിൽ ഈ പ്രതിഭാസമുണ്ടായത് 'മാതൃഭൂമി' റിപ്പോർട്ടുചെയ്തിരുന്നു. തുടർന്ന് കാർഷിക, കാലാവസ്ഥാ ശാസ്ത്രജ്ഞർ ഈ സ്ഥലങ്ങൾ പരിശോധിച്ച് മണ്ണു ചുട്ടുപൊള്ളുന്നതാണ് കാരണമെന്ന് കണ്ടെത്തി. കാർഷിക ഗവേഷണ കേന്ദ്രം നടത്തിയ പഠനങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു. കൊടും വരൾച്ചയുടെ സൂചനയാണിതെന്ന നിഗമനവും അന്ന് ശരിയായി. സമാനസാഹചര്യമാണ് ഇപ്പോഴുമെന്ന് അന്ന് പഠനത്തിന് നേതൃത്വം നല്കിയ കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ. പി. രാജേന്ദ്രൻ പറഞ്ഞു. ഈർപ്പം കുറഞ്ഞ മണ്ണ് വിണ്ടുകീറുന്നിടത്താണ് രണ്ടുവർഷംമുമ്പ് മണ്ണിരകൾ കൂടുതൽ ചത്തൊടുങ്ങിയത്. മഴ മാറി വെയിൽ വന്നപ്പോഴേക്കും ഭൂമി പലയിടത്തും അസ്വാഭാവികമായ രീതിയിൽ വിണ്ടുകീറാൻ തുടങ്ങി. വരൾച്ചയുടെ കാലത്തുണ്ടായിരുന്ന അവസ്ഥയാണിത്. പ്രവചനാതീതമായ മാറ്റമാണ് വയനാട്ടിലെ കാലാവസ്ഥയിലും മണ്ണിന്റെ ഘടനയിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ അസാധാരണമായ പ്രതിഭാസത്തെ ഭയക്കുക തന്നെ വേണം. ഇതേക്കുറിച്ച് ഗൗരവതരമായ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മഴയ്ക്കുശേഷം വയനാട്ടിൽ കുറച്ചുദിവസങ്ങളിലായി പകൽ നല്ല ചൂടും രാത്രി നല്ല തണുപ്പുമാണ്. 16.9 ഡിഗ്രി സെൽഷ്യസ് മുതൽ 28.6 ഡിഗ്രി സെൽഷ്യസ് വരെയാണ് വയനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിലെ താപനില. കൊടുംചൂട് അനുഭവപ്പെട്ട 2017 ഫെബ്രുവരി അവസാനം 31.5 മുതൽ 33.4 ഡിഗ്രി സെൽഷ്യസ് വരെ ആയിരുന്നു വയനാട്ടിലെ ചൂട്. രാത്രിയിലെ ചൂടിന്റെ ഇരട്ടിയാണ് പകൽ കുറേക്കാലമായി വയനാട്ടിൽ അനുഭവപ്പെടുന്നത്. ഇത് ഡെക്കാൻ പീഠഭൂമി പ്രദേശത്തെ സവിശേഷതയാണ്. ഡെക്കാൻ പീഠഭൂമി പ്രദേശത്തെ കാലാവസ്ഥ കടന്നുകയറുന്നത് വയനാടിന്റെ ജൈവവൈവിധ്യത്തെ തകിടം മറിക്കുമെന്ന് നേരത്തേ വിദഗ്ധർ മുന്നറിയിപ്പുനല്കിയിരുന്നു. ഇത് സൂക്ഷ്മജീവികളുടെ നാശത്തിലേക്ക് നയിക്കും. അതിതീവ്രമഴയും ദോഷകരം വരൾച്ചാ സമയത്തേതുപോലെ മണ്ണ് വിണ്ടുകീറുന്നതും മറ്റും ജനങ്ങളിലും ആശങ്കയുണ്ടാക്കുന്നു. 80 ദിവസത്തിനുള്ളിൽ 4825 മില്ലീമീറ്റർവരെ മഴ പെയ്ത മേഖലകൾ വയനാട്ടിലുണ്ട്. അതിതീവ്രമഴയിൽ മണ്ണിലെ ജൈവാംശം നഷ്ടപ്പെടുമെന്ന് ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ പി.യു. ദാസ് പറഞ്ഞു. മണ്ണിലെ ഈർപ്പവും ഇതുമൂലം നഷ്ടമാവും. സൂക്ഷ്മ ജീവികളെക്കൂടാതെ ദുർബലവേരുകളുള്ള കുരുമുളക്, നെല്ല് തുടങ്ങിയ വിളകളെയും ഇത് ബാധിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2wKnxLD
via
IFTTT
No comments:
Post a Comment