തൃശ്ശൂർ: തിരുവനന്തപുരത്ത് എം.എൽ.എ.ഹോസ്റ്റലിൽവെച്ച് ഡിവൈഎഫ്ഐ വനിതാ നേതാവിനെ അപമാനിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറി ആർ.എൽ. ജീവൻലാലിനെ സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. സംഘടനയുടെ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറി സ്ഥാനത്ത് നിന്നും ജീവൻലാലിനെ നീക്കി. കാട്ടൂർ സ്വദേശിനിയായ വനിതാ നേതാവ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വർഗീസിന് ചൊവ്വാഴ്ച രാത്രി പരാതി നൽകിയതോടെയാണ് നടപടിയെടുക്കാൻ പാർട്ടി നിർബന്ധിതമായത്. കാട്ടൂർ സ്റ്റേഷൻ അതിർത്തിയിൽ വരുന്ന കേസായതിനാൽ ഡിവൈ.എസ്.പി. ഇത് കാട്ടൂർ എസ്.ഐ.ക്ക് കൈമാറി. കാട്ടൂർ പോലീസാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. സി.പി.എം നേതാക്കൾക്ക് പരാതി നൽകിയിട്ടും നടപടിയൊന്നുമില്ലെന്നും പരാതി ഒതുക്കി തീർക്കാനാണ് അവർ ശ്രമിച്ചതെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സംഭവം നടന്നത് തിരുവനന്തപുരത്തായതിനാൽ കേസ് തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു. ജൂലൈ 11 നാണ് കേസിനാസ്പദമായ സംഭവം. എം.എൽ.എ ഹോസ്റ്റലിലെ ഇരിങ്ങാലക്കുട എം.എൽഎയുടെ മുറിയിൽ വെച്ച് ജീവൻലാൽ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. അധ്യാപികയെ ചീത്തവിളിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിലും ജീവൻലാലിനെ മുമ്പ് പോലീസ് അറസ്റ്റ് ചെയ്ത സംഭവമുണ്ടായിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2LZPvsu
via
IFTTT
No comments:
Post a Comment