ന്യൂഡൽഹി: മോദി സർക്കാരിന് കീഴിൽ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സാഹചര്യങ്ങൾ വഷളായെന്ന് എഴുത്തുകാരുടെ ആഗോള സംഘടനയായ പെൻ ഇന്റർനാഷണൽ. അക്രമം, വിചാരണയ്ക്ക് മുമ്പേ തടങ്കലിൽ വെയ്ക്കുക, പൗരന്മാരിൽ നിരീക്ഷണം നടത്തുക എന്നിവ വർധിച്ചെന്ന് സംഘടന കുറ്റപ്പെടുത്തുന്നു. പുണെയിൽവെച്ച് നടന്ന സംഘടനയുടെ 84-ാമത് സമ്മേളനത്തിലാണ് ഈ പരാമർശം ഉണ്ടായത്. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാൻ മോദിസർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇന്ത്യ; അസഹിഷ്ണുതയുടെ കാലത്തും സത്യത്തിനായുള്ള പ്രവർത്തനംഎന്ന പേരിലൊരു റിപ്പോർട്ടും സമ്മേളനത്തിൽ അവതരിപ്പിച്ചു. എഴുത്തുകാർ, മാധ്യമപ്രവർത്തകർ, വിദ്യാർഥികൾ, പണ്ഡിതർ എന്നിവരുടെ എതിർ ശബ്ദങ്ങൾ എങ്ങനെയാണ് അടിച്ചമർത്തപ്പെടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭീഷണിപ്പെടുത്തൽ, അധിക്ഷേപം, ഓൺലൈനിൽകൂടിയുള്ള അപമാനിക്കൽ, ശാരീരികമായി ആക്രമിക്കൽ, കേസിൽ പെടുത്തുക തുടങ്ങിയവയാണ് വിമത സ്വരം ഉയർത്തുന്നവർക്കെതിരെ ഉണ്ടാകുന്നതെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. എഴുത്തുകാരെയും മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തുകയോ ചിലസമയങ്ങളിൽ വധിക്കുകയോ ചെയ്യുന്നുവെന്ന് സംഘടന പറയുന്നു. എഴുത്തുകാരും മാധ്യമപ്രവർത്തകരുമുൾപ്പെടെയുള്ളവർക്ക് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഇന്ത്യയോട് പെൻ ഇന്റർനാഷണൽ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഇതിനായുള്ള നിയമങ്ങൾ മാറ്റണമെന്നും സംഘടന ആവശ്യപ്പെടുന്നു. 15 പേജ് വരുന്ന റിപ്പോർട്ടിൽ മോദി സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മോശം കാലഘട്ടം തുടങ്ങിയത് 2014 ൽ ബിജെപി അധികാരത്തിലെത്തിയതോടെയാണെന്ന വിലയിരുത്തൽ ഭാവി തലമുറ നടത്തുമെന്ന് റിപ്പോർട്ട് പറയുന്നു. Content Highlights:Modi government,PEN International, Freedom of Speech, Intolerance, India
from mathrubhumi.latestnews.rssfeed https://ift.tt/2R9PCpd
via
IFTTT
No comments:
Post a Comment