ജെറിൻ രാജ് വള്ളികുന്നം: താമരക്കുളം കണ്ണനാകുഴിയിൽ വീടിന്റെ ജനാലയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ വീട്ടമ്മയുടേത്ത് കൊലപാതകം. മാങ്കൂട്ടത്തിൽ വടക്കതിൽ സുധാകരന്റെ ഭാര്യ തുളസി(48) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തുളസിയുടെ മക്കളുടെ സുഹൃത്ത് കറ്റാനം വെട്ടിക്കോട്ട് മുകളയ്യത്ത് പുത്തൻവീട് ജെറിൻ രാജി(19)നെ വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. സംഭവദിവസം നിരവധി തവണ ഇയാൾ തുളസിയുടെ വീട്ടിലെത്തിയിരുന്നു. ഇയാൾ തുളസിയോട് പണം ആവശ്യപ്പെട്ടെങ്കിലും അവർ നൽകിയില്ല. തുടർന്ന് അലമാരയിൽനിന്ന് ജെറിൻ പതിനായിരം രൂപ കവർന്നു. പണം എടുക്കുന്നതുകണ്ട തുളസി ഇയാളെ അടിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഈ സമയം ജെറിൻ തുളസിയെ തള്ളി കട്ടിലിലേക്കിട്ട ശേഷം കഴുത്തിന് കുത്തിപ്പിടിച്ചു. ഒപ്പം ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ വായ മൂടിപ്പിടിക്കുകയും ചെയ്തു. ഏറേനേരം കഴിഞ്ഞപ്പോൾ ചലനം നിലച്ചതായിക്കണ്ട് ഇവരെ കട്ടിലിൽ കിടത്തി. മുറിക്കുള്ളിൽ കിടന്ന സാരിയെടുത്ത് ഫാനിൽ കെട്ടിത്തൂക്കാനുള്ള ശ്രമത്തിനിടെ തുളസി നിലത്തുവീണു. വീഴ്ചയിൽ തലയ്ക്ക് മുറിവേറ്റു. തുടർന്ന് ജനാലയിൽ തുളസിയുടെ ശരീരം കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് ഇയാൾ മൊഴി നൽകിയതെന്ന് പോലീസ് പറഞ്ഞു. സംഭവശേഷം മുറിക്കുള്ളിലും പുറത്തും മുളകുപൊടി വിതറിയശേഷമാണ് ജെറിൻ പണവുമായി മടങ്ങിയത്. കവർന്ന പണം ഉപയോഗിച്ച് ചാരുംമൂട്ടിൽനിന്ന് മൊബൈൽ ഫോണും വാങ്ങി. പ്രതി കുടുങ്ങിയത് അയൽവാസികളുടെ മൊഴിയിൽ ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ തുളസിയുടെ വീട്ടിൽനിന്ന് ജെറിൻ പോകുന്നത് അയൽവാസികൾ കണ്ടിരുന്നു. ആറേകാലിന് ഭർത്താവ് സുധാകരൻ കൂലിപ്പണിക്ക് പോയി മടങ്ങിയെത്തിയപ്പോഴാണ് തുളസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ജെറിൻ വീട്ടിൽനിന്ന് പോകുന്നത് കണ്ടതായി അയൽവാസികൾ പോലീസിനോട് പറഞ്ഞു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ആദ്യം ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല. മൃതദേഹപരിശോധനയിൽ തുളസിയുടെ മരണം കൊലപാതകമാണെന്ന് പോലീസിന് വ്യക്തമായി. തുടർന്നുനടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2xzYht4
via
IFTTT
No comments:
Post a Comment