ന്യൂഡൽഹി: റഫാൽ ഇടപാടിൽ സർക്കാരിനെതിരേ പുതിയ ആരോപണങ്ങളുമായി കോൺഗ്രസ്. 108 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നതിനായി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡുമായി (എച്ച്.എ.എൽ.) വിമാനനിർമാതാക്കളായ ദസോൾട്ട് ഏറക്കുറെ ധാരണയിലെത്തിയിരുന്നതായി ദസോൾട്ട് മേധാവി പറയുന്ന വീഡിയോ ദൃശ്യങ്ങളാണ് കോൺഗ്രസ് ആയുധമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിൽ എത്തുന്നതിന് രണ്ടാഴ്ച മുമ്പ് 2015 മാർച്ച് 25-ന് ദസോൾട്ട് സി.ഇ.ഒ. എറിക് ട്രാപ്പർ ഇതേക്കുറിച്ച് പറയുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. എച്ച്.എ.എല്ലുമായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും താമസിയാതെ ധാരണയിൽ ഒപ്പുവെക്കുമെന്നുമാണ് ദസോൾട്ട് സി.ഇ.ഒ. പറയുന്നത്. എന്നാൽ, തന്റെ ഫ്രഞ്ച് സന്ദർശനത്തിൽ എച്ച്.എ.എല്ലിനെ ഒഴിവാക്കുന്ന തരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ ഇടപാട് പ്രഖ്യാപിച്ചതായി കോൺഗ്രസ് കുറ്റപ്പെടുത്തി. 2015 ഏപ്രിലിൽ പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനത്തിന് തൊട്ടുമുമ്പ് ഏപ്രിൽ എട്ടിന് അന്നത്തെ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ എച്ച്.എ.എൽ, കരാറിന്റെ ഭാഗമാണെന്ന് വ്യക്തമാക്കിയിട്ടുള്ളതായും കോൺഗ്രസ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം വരെ കരാറുമായി ബന്ധപ്പെട്ട ചർച്ചയുടെ ഭാഗമായിരുന്ന എച്ച്.എ.എൽ. പെട്ടെന്നെങ്ങനെ ചിത്രത്തിൽനിന്ന് ഒഴിവായിയെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‌വി ചോദിച്ചു. റിലയൻസ് ഡിഫൻസിനെ റഫാൽ കരാറിന്റെ ഭാഗമാക്കിയത് ഇന്ത്യയുടെ ആവശ്യപ്രകാരമാണെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ് ഫ്രാൻസ്വാ ഒളോന്ദ് പറയുന്ന വീഡിയോദൃശ്യം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പുറത്തുവിട്ടിരുന്നു. ഫ്രഞ്ച് മാധ്യമമായ മീഡിയാ പാർട്ടിന് ഒളോന്ദ് നൽകിയ അഭിമുഖത്തിന്റെ വീഡിയോയാണ് തിങ്കളാഴ്ച ട്വിറ്ററിൽ അദ്ദേഹം പങ്കുവെച്ചത്. നരേന്ദ്രമോദിയെ ഇന്ത്യയുടെ ‘കമാൻഡർ ഇൻ തീഫ്’ എന്നും രാഹുൽ വിശേഷിപ്പിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2N1gdRU
via
IFTTT
No comments:
Post a Comment