തൃശ്ശൂർ: ദേശീയ ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരതിൽനിന്ന് കേരളം ഒഴിവായേക്കും. കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവെയ്ക്കാൻ വിമുഖത കാണിച്ചതോടെയാണിത്. 23-ന് രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡൽഹി, ഒഡിഷ, രാജസ്ഥാൻ സംസ്ഥാനങ്ങളും പദ്ധതിയിൽ അംഗമാകാൻ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ 10 കോടി ദരിദ്രകുടുംബങ്ങൾക്ക് വർഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയാണ് കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഏകദേശം 50 കോടി ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. കേരളത്തിലെ ഗ്രാമീണമേഖലയിൽനിന്ന് 18.58 ലക്ഷവും നഗരമേഖലകളിൽനിന്ന് അഞ്ചുലക്ഷം കുടുംബങ്ങളും പദ്ധതിയിൽ വരും. 2011-ലെ സാമൂഹിക-സാമ്പത്തിക സെൻസസിന്റെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.പദ്ധതി നടപ്പാക്കിയാൽ നഷ്ടംവരുമെന്നതാണ് ധാരണാപത്രത്തിൽ ഒപ്പിടാതിരിക്കുന്നതിനുള്ള കാരണമായി കേരളം ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തിന് സ്വന്തമായി ഇൻഷുറൻസ് പദ്ധതികളും ഉണ്ട്. ആയുഷ്മാൻ പദ്ധതി നിയന്ത്രണം കേന്ദ്രത്തിനാണെന്ന വാദവും കേരളം ഉയർത്തുന്നു. സാമ്പത്തികബാധ്യതയുണ്ടാകുമെന്നതിനാൽ പദ്ധതിയിൽ ചേരുന്നതിന് സംസ്ഥാന ധനമന്ത്രാലയത്തിന്റെ അനുമതിവേണം. ഇതുസംബന്ധിച്ച ഒരു ഫയലും ധനമന്ത്രാലയത്തിൽ എത്തിയിട്ടില്ല. മുഖ്യമന്ത്രി തിരിച്ചെത്തിയശേഷമേ അന്തിമതീരുമാനമുണ്ടാവൂ എന്നാണ് സൂചന. പദ്ധതി നടപ്പാക്കുന്നതിന് ദേശീയ ആരോഗ്യ ഏജൻസിമാതൃകയിൽ സംസ്ഥാന ആരോഗ്യ ഏജൻസികൾ രൂപവത്കരിക്കണം. ഇതുവരെ 22 സംസ്ഥാനങ്ങൾ ഏജൻസികൾ രൂപവത്കരിച്ച് പദ്ധതിയിൽ അംഗമായി. മൂന്ന് തരത്തിലാണ് സംസ്ഥാനങ്ങൾക്ക് പദ്ധതി നടപ്പാക്കാവുന്നത്. ഇൻഷുറൻസ്, ട്രസ്റ്റ്, ഇവ രണ്ടും ചേർന്ന ഹൈബ്രിഡ് മാതൃക. സ്വകാര്യമേഖലയിൽനിന്നുൾപ്പെടെ 15,686 ആശുപത്രികളാണ് പദ്ധതിയിൽ അംഗമാകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത്. ദേശീയ ആരോഗ്യ ഏജൻസിക്കാണ് (എൻ.എച്ച്.എ.) പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതല. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ആണ് (പി.എം.ജെ.എ.വൈ.) ആയുഷ്മാൻ ഭാരത് എന്നപേരിൽ നടപ്പാക്കുന്നത്. അധിക പ്രീമിയം അടയ്ക്കേണ്ടിവരുംപദ്ധതിയിൽ ചേർന്നാൽ കേരളം കേന്ദ്രത്തെക്കാൾ അധികപ്രീമിയം അടയ്ക്കേണ്ടിവരുമെന്നാണ് പ്രാഥമിക പഠനത്തിൽ മനസ്സിലായത്. ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രാലയവുമായുള്ള ചർച്ചയിൽ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലുള്ള ഇൻഷുറൻസ് പദ്ധതികളിൽനിന്നും രോഗിക്ക് ലഭിക്കുന്ന തുകയിൽ 150 രൂപയുടെ കുറവ് ആയുഷ്മാനിൽ ചേർന്നാൽ ഉണ്ടാകും എന്ന ആശങ്കയുണ്ട്. ഈ അപാകം പരിഹരിച്ചശേഷം പദ്ധതിയിൽ ചേരുന്നത് ആലോചിക്കും.-കെ.കെ. ശൈലജ, ആരോഗ്യമന്ത്രി
from mathrubhumi.latestnews.rssfeed https://ift.tt/2PI0uJy
via
IFTTT
No comments:
Post a Comment