ചെന്നൈ: കാമുകനൊപ്പം ജീവിക്കാൻ ഏഴും നാലും വയസ്സുള്ള മക്കളെ വിഷംകൊടുത്ത് കൊന്നതിനുശേഷം മുങ്ങിയ യുവതി അറസ്റ്റിൽ. ചെന്നൈ കുൻഡ്രത്തൂരിൽ താമസിക്കുന്ന വിജയിയുടെ ഭാര്യ അഭിരാമിയാണ് (33) പിടിയിലായത്.കാമുകൻ സുന്ദരത്തിനൊപ്പം ജീവിക്കുന്നതിനായാണ് സ്വന്തം മക്കളെ കൊലപ്പെടുത്തിയതെന്ന് യുവതി മൊഴിനൽകിയതായി പോലീസ് പറഞ്ഞു. മകൻ അജയ് (ഏഴ്), മകൾ കർണിക (നാല്) എന്നിവരെ പാലിൽ വിഷംകൊടുത്ത് കൊന്നശേഷം വീട്ടിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ നാഗർകോവിലിലാണ് അറസ്റ്റിലായത്. ചെന്നൈയിൽനിന്ന് കാമുകനും അറസ്റ്റിലായി.സ്വകാര്യ ബാങ്ക് ജീവനക്കാരനായ വിജയിയും അഭിരാമിയും എട്ടു വർഷംമുമ്പാണ് വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. കുറേനാളുകളായി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ ഇവരുടെ വീടിനു സമീപമുള്ള ഹോട്ടലിൽ ജോലിചെയ്യുന്ന സുന്ദരവുമായി അഭിരാമി അടുപ്പത്തിലായി. വിജയ് വിലക്കിയിട്ടും ബന്ധം തുടർന്നു. കുറച്ചു നാൾമുമ്പ് വീട് വിട്ടിറങ്ങി സുന്ദരത്തിനൊപ്പം താമസം തുടങ്ങിയെങ്കിലും പിന്നീട് വിജയ് തിരികെ വിളിച്ചുകൊണ്ടുവരുകയായിരുന്നു.ബാങ്കിലെ ജോലിത്തിരക്കിനെത്തുടർന്ന് വെള്ളിയാഴ്ച രാത്രി വിജയ് വീട്ടിലെത്തിയിരുന്നില്ല. ശനിയാഴ്ച പുലർച്ചെ വന്നപ്പോഴാണ് കുട്ടികളെ മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോലീസ് കോയമ്പേട് ബസ് സ്റ്റാൻഡിന് സമീപംനിന്ന് അഭിരാമിയുടെ സ്കൂട്ടർ കണ്ടെടുത്തു. ഇവിടെനിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് തെളിവും ലഭിച്ചു. ചെന്നൈയിൽ തന്നെയുണ്ടായിരുന്ന സുന്ദരത്തെ ചോദ്യംചെയ്തതോടെയാണ് അഭിരാമി നാഗർകോവിലിലേക്ക് കടന്നതായി വിവരം ലഭിച്ചത്.നാഗർകോവിലിൽനിന്ന് കേരളത്തിലേക്ക് പോകുകയായിരുന്നു ലക്ഷ്യം. അഭിരാമിക്ക് പിന്നാലെ സുന്ദരവും കേരളത്തിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു. ഭർത്താവിനും പാലിൽ വിഷം കലർത്തി നൽകാൻ പദ്ധതിയിട്ടിരുന്നെങ്കിലും ഇയാൾ രാത്രി വീട്ടിലെത്താത്തതിനാൽ രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2Pqizvk
via
IFTTT
No comments:
Post a Comment