ന്യൂഡൽഹി: കഴിഞ്ഞ ഡിസംബറിൽ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടെന്ന സർട്ടിഫിക്കറ്റ് രാഹുൽ ഗാന്ധിക്ക് കൈമാറുമ്പോൾ മുല്ലപ്പള്ളി രാമചന്ദ്രന് അത് ദീർഘമായ ഒരു പ്രക്രിയയുടെയും ചുമതലയുടെയും പര്യവസാനമായിരുന്നു. കോൺഗ്രസ് തലപ്പത്ത് തലമുറമാറ്റത്തിന് തുടക്കം കുറിച്ച സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ചുക്കാൻപിടിച്ചത് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായ തിരഞ്ഞെടുപ്പ് അതോറിറ്റിയായിരുന്നു.മുല്ലപ്പള്ളി രാമചന്ദ്രനെ തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാനായി നിയമിച്ചതിലൂടെ കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധി അദ്ദേഹത്തിൽ വലിയ വിശ്വാസമാണ് പ്രകടിപ്പിച്ചത്. രാജ്യത്തെങ്ങും വേരുകളുള്ള, ദീർഘകാലം ഭരണത്തിന് നേതൃത്വം നൽകിയ, വൈരുധ്യങ്ങളുടെയും വ്യത്യസ്തതകളുടെയും പാർട്ടിയായ കോൺഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ നല്ല രീതിയിൽ പൂർത്തിയാകുമെന്ന പ്രതീക്ഷ. നേതൃത്വത്തിന്റെ ആ പ്രതീക്ഷ അദ്ദേഹം കാത്തുസൂക്ഷിച്ചു.പലതവണ നീട്ടിവെച്ച സംഘടനാ തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമമായി നിർദേശിച്ച പരിധിക്കുള്ളിൽ 2017 ഡിസംബറിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. വലിയ പരാതികൾക്കോ പൊട്ടിത്തെറികൾക്കോ ഇടനൽകാതിരുന്നതിന്റെ ക്രെഡിറ്റ് മുല്ലപ്പള്ളിക്ക് അവകാശപ്പെടാം. ഇന്ദിരാഗാന്ധിയുടെ കാലത്തുതുടങ്ങി, രാജീവ് ഗാന്ധിയും സോണിയാഗാന്ധിയും വരെ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ വിശ്വസ്തനായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ.കേരളത്തിലെ പാർട്ടിയിലെ ഗ്രൂപ്പുകളിൽനിന്ന് അകലം പാലിച്ചിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധി നിർദേശിക്കുമെന്ന് ഏതാനും മാസങ്ങളായി ഉയർന്നുകേട്ടിരുന്നു. ഈ സ്ഥാനത്തേക്കെത്താൻ പലനേതാക്കൾ രംഗത്തെത്തുകയും പലതലത്തിൽനിന്ന് സമ്മർദങ്ങളുണ്ടാകുകയും ചെയ്തതോടെ തീരുമാനം നീളുകയായിരുന്നു.ഗ്രൂപ്പുകൾക്കതീതമായി സംസ്ഥാനത്തെ കോൺഗ്രസിനെ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുകയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കും യു.ഡി.എഫിനും മെച്ചപ്പെട്ട പ്രകടനം നടത്താൻ കളമൊരുക്കുകയും ചെയ്യുകയെന്നതാണ് മുല്ലപ്പള്ളിയെ ഉടൻ കാത്തിരിക്കുന്ന വെല്ലുവിളി.
from mathrubhumi.latestnews.rssfeed https://ift.tt/2NsxxV5
via
IFTTT
No comments:
Post a Comment