തിരുവനന്തപുരം: ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിട്ടുകൊടുക്കുന്ന സാലറി ചലഞ്ചിന് സെക്രട്ടേറിയറ്റിൽ ഇതുവരെ വിസമ്മതം അറിയിച്ചത് 228 പേർ മാത്രം. സാലറി ചലഞ്ചിൽനിന്ന് വിട്ടുനിൽക്കണമെങ്കിൽ അത് അറിയിക്കാൻ ഇനി ഒരു പ്രവർത്തിദിവസം കൂടിയേയുള്ളൂ. സെക്രട്ടേറിയറ്റിൽ മാത്രം 4700 ജീവനക്കാരുണ്ട്. ശനിയാഴ്ചയാണ് വിസമ്മതം അറിയിക്കാനുള്ള അവസാന ദിനം. വ്യാഴവും വെള്ളിയും അവധി ദിനങ്ങളാണ്. സെക്രട്ടേറിയറ്റിലെ പൊതുഭരണ വിഭാഗത്തിൽനിന്ന് 150 പേരും ധനകാര്യസെക്രട്ടേറിയറ്റിലെ 70 പേരും നിയമവിഭാഗത്തിലെ എട്ടുപേരുമാണ് ഇതുവരെ വിസമ്മതം അറിയിച്ചതെന്ന് സെക്രട്ടേറിയറ്റ് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, സംസ്ഥാനത്താകെ 40 ശതമാനം പേരെങ്കിലും സാലറി ചലഞ്ചിൽനിന്ന് വിട്ടുനിൽക്കുമെന്നാണ് പ്രതിപക്ഷ സംഘടനകൾ അവകാശപ്പെടുന്നത്. സാലറി ചലഞ്ചിൽ പരമാവധി പേരെ പങ്കെടുപ്പിക്കാൻ ഭരണപക്ഷ സംഘടനകൾ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.ശമ്പളം സംഭാവന ചെയ്യാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കാനായി ഉദാരമായ വായ്പാ പദ്ധതികളുമായി സഹകരണസംഘങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണസംഘം ആറുശതമാനം പലിശയ്ക്കാണ് വായ്പ നൽകുന്നത്. ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നവർക്ക് മാത്രമാണിത്. 40 തവണകളായി തിരിച്ചടച്ചാൽ മതി. കേരള സർവകലാശാലാ ആസ്ഥാനത്തെ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഒരുലക്ഷം രൂപവരെ പലിശരഹിത വായ്പ പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് തുല്യതവണകളായി തിരിച്ചടയ്ക്കണം. മുടങ്ങുന്ന ഗഡുവിന് ഏഴുശതമാനം പലിശ നൽകണം.
from mathrubhumi.latestnews.rssfeed https://ift.tt/2Nou8H5
via
IFTTT
No comments:
Post a Comment