പാറശ്ശാല: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ അഭയാർഥി ക്യാമ്പുകളിൽനിന്ന് റോഹിങ്ക്യൻ അഭയാർഥികൾ കേരളത്തിലേക്ക് വന്നെത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. റെയിൽവേ സംരക്ഷണസേനയുടെ ചെെന്നെ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മിഷണർ ഓഫീസിൽനിന്ന് ബുധനാഴ്ച പുറത്തിറക്കിയ ഉന്നത ഉദ്യോഗസ്ഥർക്കുള്ള രഹസ്യസ്വഭാവമുള്ള കത്തിലാണ് റോഹിങ്ക്യൻ അഭയാർഥികൾ കേരളത്തിലേക്ക് എത്തുന്നതായി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കുമുള്ള തീവണ്ടികളിൽ കർശനപരിശോധന നടത്താൻ റെയിൽവേ ഇന്റലിജൻസ് വിഭാഗം ആർ.പി.എഫിനും റെയിൽവേ പോലീസിനും നിർദേശം നൽകി. അഭയാർഥികളെ കണ്ടെത്തിയാൽ പോലീസിന് കൈമാറി നിയമനടപടികൾ സ്വീകരിക്കാനാണ് റെയിൽവേ ഇന്റലിജൻസ് നിർദേശം. ഇത്തരത്തിൽ അഭയാർഥികൾ യാത്രചെയ്യുന്ന തീവണ്ടികളുടെ വിവരങ്ങളടക്കമാണ് റിപ്പോർട്ട് നൽകിയത്. തിരുച്ചിറപ്പള്ളി, ചെന്നൈ, മധുര, തിരുവനന്തപുരം, പാലക്കാട്, സേലം എന്നീ ഡിവിഷനുകളുടെ സെക്യൂരിറ്റി കമ്മിഷണർമാർക്കാണ് നിർദേശം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിലേക്ക് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ വൻതോതിൽ ടിക്കറ്റുകൾ വിറ്റ് പോയതായി റെയിൽവേ അധികൃതർ ഇന്റലിജൻസ് വിഭാഗത്തിനു വിവരം നൽകിയിരുന്നു.തമിഴ്‌നാട്ടിലെ ചെെന്നെ, തിരുച്ചിറപ്പള്ളി, മധുര എന്നിവിടങ്ങളിലേക്കും ധാരാളം ടിക്കറ്റുകൾ എടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഭയാർഥികൾക്കു വേണ്ടിയാണ് ടിക്കറ്റുകൾ എടുത്തതെന്ന് കണ്ടെത്തിയത്. ഇവരുടെ കൈവശമുള്ള തിരിച്ചറിയൽ കാർഡുകൾ വ്യക്തമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരിശോധനാസംഘങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എത്തുന്നത് 14 തീവണ്ടികളിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് റോഹിങ്ക്യൻ അഭയാർഥികൾ കേരളത്തിലേക്ക് എത്തുന്നത് 14 തീവണ്ടികളിലെന്ന് റെയിൽവേ ഇന്റലിജൻസ് സംഘം. 26, 27, 28 തീയതികളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ സ്‌റ്റേഷനുകളിൽനിന്ന് തിരിക്കുന്ന ഈ തീവണ്ടികൾ ശനി, ഞായർ ദിവസങ്ങളിൽ കേരളത്തിലും തമിഴ്‌നാട്ടിലും എത്തിച്ചേരും. അസമിലെ സിൽചറിൽനിന്ന് 26-ന് യാത്രതിരിച്ച് തിരുവനന്തപുരത്ത് ഞായറാഴ്ച എത്തിച്ചേരുന്ന തീവണ്ടിയിലും 27-ന് അസമിലെ ഡിബ്രുഗഢിൽനിന്ന് യാത്ര ആരംഭിച്ച് ചെന്നൈ താമ്പരത്ത് ഞായറാഴ്ച എത്തിച്ചേരുന്ന താമ്പരം എക്സ്‌പ്രസിലും ഇവർ സഞ്ചരിക്കുന്നതായിട്ടാണ് റെയിൽവേ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ഷാലിമാർ-ചെന്നൈ എക്സ്‌പ്രസ്, ഷാലിമാർ-തിരുവനന്തപുരം, ഹൗറ-ചെന്നൈ കോറമന്റൽ എക്സ്‌പ്രസ്, ഹൗറ-ചെന്നൈ മെയിൽ, ഹൗറ - കന്യാകുമാരി ഗംഗാ കാവേരി എക്സ്‌പ്രസ്, ഹൗറ - തിരുച്ചിറപ്പള്ളി എക്സ്‌പ്രസ്, സാന്ദ്രാഗച്ചി -ചെന്നൈ അന്ത്യോദയാ എക്സ്‌പ്രസ്, സാന്ദ്രാഗച്ചി - ചെന്നൈ സൂപ്പർഫാസ്റ്റ്, സാന്ദ്രാഗച്ചി - പുതുച്ചേരി സ്പെഷ്യൽ തീവണ്ടി, സാന്ദ്രാഗച്ചി - ചെന്നൈ സ്പെഷ്യൽ തീവണ്ടി, ഗുവഹാട്ടി-ചെന്നൈ എഗ്‌മൂർ താമ്പരം എക്സ്‌പ്രസ് എന്നീ തീവണ്ടികളിലും ഇവർ എത്തിയേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2DFWTKD
via
IFTTT
No comments:
Post a Comment