തിരൂർ (മലപ്പുറം): പ്രണയാഭ്യർഥന നിരസിച്ചതിന് പതിനഞ്ചുകാരിയെ ബംഗാളി യുവാവ് വീട്ടിൽക്കയറി കത്തികൊണ്ട് കുത്തിക്കൊന്നു. പശ്ചിമബംഗാൾ സ്വദേശിനി ഫാത്തീബിയുടെ മകൾ സമീന കാത്തൂമാണ് മരിച്ചത്. പശ്ചിമബംഗാൾ ബർദുമാനിലെ കന്ന സ്വദേശി സാദത്ത് ഹുസൈനെ (25) തിരൂർ പോലീസ് അറസ്റ്റുചെയ്തു. തിരൂർ തൃക്കണ്ടിയൂർ വിഷുപ്പാടത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വയറിനും നെഞ്ചിനും കാലിനും കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സമീനയെ തിരൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. ഇതരസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ രണ്ടിടത്തായാണ് സമീനയുടെ കുടുംബവും യുവാവും താമസിക്കുന്നത്. സമീനയുടെ കൂടെയുള്ളവർ ജോലിക്കുപോയപ്പോഴാണ് യുവാവ് അടുക്കളയിൽക്കയറി കുത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സാദത്ത് ഹുസൈനെ നാട്ടുകാർ പിടികൂടി കെട്ടിയിട്ട് പോലീസിൽ ഏൽപ്പിച്ചു. പോലീസ് ദ്വിഭാഷിയുടെ സഹായത്താൽ ചോദ്യംചെയ്തശേഷം അറസ്റ്റ്ചെയ്തു. സമീനയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ശനിയാഴ്ച മൃതദേഹ പരിശോധനയ്ക്കുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ആക്രമണം നടന്ന വാടകവീട്ടിൽ പോലീസ് കാവൽ ഏർപ്പെടുത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2xUoOjY
via
IFTTT
No comments:
Post a Comment