തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ, ഡെന്റൽ കോളേജുകളിൽ ഒഴിവുണ്ടായിരുന്ന എം.ബി.ബി.എസ്., ബി.ഡി.എസ്. സീറ്റുകളിലേക്ക് നടത്തിയ മോപ് അപ് കൗൺസിലിങ് പൂർത്തിയായി. ഞായറാഴ്ച സ്വാശ്രയ കോളേജുകളിലെ ബി.ഡി.എസ്. സീറ്റുകളിലാണ് പ്രവേശനം നടന്നത്. രാവിലെ ഹാജരായ വിദ്യാർഥികളുടെ രജിസ്ട്രേഷൻ നടത്തി. ഓരോ റൗണ്ട് കൗൺസിലിങ്ങിലും പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണം കുറവാകുന്നതുകൊണ്ടുള്ള സമയനഷ്ടം പരിഹരിക്കാൻ വേണ്ടിയായിരുന്നു രജിസ്ട്രേഷൻ. രാവിലെ 11 വരെ ഇതിനായി സമയം അനുവദിച്ചു. വൈകിവന്ന പലർക്കും രജിസ്ട്രേഷൻ അനുവദിക്കാതിരുന്നത് രക്ഷിതാക്കളുടെ പ്രതിഷേധത്തിന് കാരണമായി. പ്രവേശനപ്പരീക്ഷാ കമ്മിഷണർക്ക് പരാതി നല്കിയെങ്കിലും അവസാന റൗണ്ടിലാണ് അവരെ പരിഗണിച്ചത്. രജിസ്ട്രേഷൻ നടത്തുമെന്ന കാര്യം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. ഉച്ചയോടെ കൗൺസിലിങ് പുനരാരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ ഓൺലൈൻ സംവിധാനം തകരാറിലായതിനാൽ മണിക്കൂറുകൾ വൈകിയാണ് നടപടികൾ തുടങ്ങാനായത്. 599 ബി.ഡി.എസ്. സീറ്റുകളിൽ എൻ.ആർ.ഐ. വിഭാഗത്തിലെ ഏതാനും സീറ്റുകളിൽ ആരും പ്രവേശനം നേടിയില്ല. കോളേജുകൾ അനുവദിച്ച സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റി പ്രവേശനപ്പരീക്ഷാ കമ്മിഷണർ പ്രവേശനം നടത്തി. ബി.ഡി.എസ്. പ്രവേശനത്തിന് 15 വരെ സമയമുള്ളതിനാലാണ് കോളേജുകളുടെ അനുമതി വേണ്ടിവന്നത്. എൻ.ആർ.ഐ. വിഭാഗത്തിൽ സീറ്റുകൾ വീണ്ടും അവശേഷിച്ചാൽ പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ അനുമതിയോടെ അത് കോളേജുകൾക്ക് നികത്താനാകും. സുപ്രീംകോടതി ഇടപെടലിനെത്തുടർന്ന് നാല് സ്വാശ്രയ കോളേജുകളിലെ എം.ബി.ബി.എസ്. സീറ്റുകളിൽ പ്രവേശനം നടത്തിയിട്ടില്ല. 12-നാണ് ഈ കേസ് പരിഗണിക്കുന്നത്. കോടതി പ്രവേശനം അനുവദിച്ചാൽ പ്രത്യേക കൗൺസിലിങ് ഇതിനായി നടത്തിയേക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2CAllwo
via
IFTTT
No comments:
Post a Comment