വാഷിങ്ടൺ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എടുത്തുചാട്ടം നിയന്ത്രിക്കാൻ വൈറ്റ്ഹൗസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്ന അവകാശവാദവുമായി ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ ലേഖനം. യു.എസ്. മാധ്യമമായ ന്യൂയോർക്ക് ടൈംസിന്റെ മുഖപ്രസംഗപേജിലാണ് പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്റെ ലേഖനം പ്രസിദ്ധീകരിച്ചത്. ട്രംപിന്റെ അസാന്മാർഗികതയും എടുത്തുചാട്ടവും കാരണം രാജ്യത്തിന് ദോഷമാകുന്ന തീരുമാനങ്ങൾക്ക് കാരണമായെന്ന് 'ഞാനും പ്രതിരോധത്തിന്റെ ഭാഗം' എന്ന തലക്കെട്ടിൽ നൽകിയ ലേഖനത്തിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. സമാനമായ ആരോപണങ്ങളുമായി പുറത്തിറങ്ങാനിരിക്കുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ ബോബ് വുഡ്വാർഡിന്റെ പുസ്തകത്തിലെ പ്രസക്തഭാഗങ്ങൾ പുറത്തുവന്നതിന് വിവാദമായതിന് പിന്നാലെയാണ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ ഭൂരിഭാഗം പേരും ട്രംപിന്റെ നിക്ഷിപ്ത താത്പര്യത്തോടെയുള്ള അജൻഡ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളോട് അതൃപ്തിയുള്ളവരാണ്. അതിലൊരാളാണ് ഞാനും. വ്യക്തമായിപ്പറഞ്ഞാൽ പ്രതിരോധം എന്നതിന് മറ്റൊരർഥത്തിൽ എടുക്കേണ്ടതില്ല. രാജ്യത്തിൻറെ വിജയമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതിനൊപ്പംതന്നെ ട്രംപ് ഭരണകൂടത്തിന്റെ ചില നയങ്ങൾ യു.എസിന്റെ സുരക്ഷയ്ക്കും മുന്നേറ്റത്തിനും കാരണമായിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ ലേഖനത്തിൽ പറയുന്നു. ഭരണച്ചുമതലകൾ നിർവഹിക്കാൻ കഴിവില്ലാത്ത പ്രസിഡന്റിനെ വോട്ടിങ്ങിലൂടെ പുറത്താക്കാൻ വൈസ് പ്രസിഡന്റിനും കാബിനറ്റ് സെക്രട്ടറിമാർക്കും അനുവാദം നൽകുന്ന ഭരണഘടനയിലെ 25-ാം വകുപ്പ് ഭേദഗതിയിലൂടെ നടപ്പിൽ വരുത്താനും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥർക്കിടയിൽ രഹസ്യ ആലോചന നടന്നതായി ലേഖകൻ അവകാശപ്പെടുന്നു. ട്രംപ് ഭരണകൂടത്തിൽ നടക്കുന്നതെന്താണെന്ന് പൊതുജനങ്ങളെ അറിയിക്കുന്നതാണ് ലേഖനമെന്നും ഇത് പ്രസിദ്ധീകരിക്കാനായതിൽ അഭിമാനമുണ്ടെന്നും ന്യൂയോർക്ക് ടൈംസ് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ലേഖനത്തെ രാജ്യദ്രോഹമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ലേഖനമെഴുതിയയാൾ യഥാർഥത്തിൽ നിലനിൽക്കുന്നുണ്ടോയെന്നത് വ്യക്തമല്ല. അങ്ങനെയൊരാളുണ്ടെങ്കിൽ രാജ്യസുരക്ഷ മുൻനിർത്തി അയാളുടെ പേര് വെളിപ്പെടുത്തണമെന്നും ട്രംപ് ട്വിറ്ററിൽ ആവശ്യപ്പെട്ടു. ജെയിംസ് മാറ്റിസിനെ മാറ്റാൻ ട്രംപിന്റെ നീക്കം യു.എസ്. പ്രതിരോധ സെക്രട്ടറി സ്ഥാനത്തുനിന്ന് ജെയിംസ് മാറ്റിസിനെ നീക്കാൻ ട്രംപ് ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. മാറ്റിസുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്നാണ് ട്രംപിന്റെ നീക്കമെന്ന് യു.എസ്. മാധ്യമമായ ദി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെ വധിക്കാൻ ട്രംപ് മാറ്റിസിന് നിർദേശം നൽകിയിരുന്നെന്ന വിവരം ബോബ് വുഡ്വാർഡിൻറെ പുസ്തകത്തിലൂടെ പുറത്തായതിനെത്തുടർന്നാണ് നീക്കം സജീവമായതെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Nm2f1h
via
IFTTT
No comments:
Post a Comment